പിഎം കെയേസ് ഫണ്ടിന്‍റെ വിവരങ്ങള്‍ പരസ്യപ്പെടുത്തി പൊതുപരിശോധനയക്ക് വിധേയമാക്കണമെന്ന് സിപിഎം
തിരുവനന്തപുരം: കോവിഡ് മഹാമാരി നേരിടാനായി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തി പൊതുപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് സിപിഎം പൊളിറ്റ്‌ബ്യൂറോ. ഫണ്ട് വിവരം പുറത്തുവിടില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശാഠ്യം അമ്പരപ്പിക്കുന്നതാണ്. പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ, ധനമന്ത്രിമാരും അടങ്ങിയ സ്വകാര്യട്രസ്‌റ്റാണ് പിഎം കെയേഴ്‌സ്. വിവരാവകാശ നിയമത്തിനോ സർക്കാർ ഏജൻസികളുടെ പരിശോധനകൾക്കോ ഫണ്ട് വിധേയമല്ലെന്നും സിപിഎം ചൂണ്ടിക്കാണിക്കുന്നു.
മാർച്ചിൽ പാർലമെന്റ് സമ്മേളനം നടക്കവെയാണ് ഫണ്ട് പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാരിൽനിന്നും പ്രൊഫഷണലുകളിൽനിന്നും ഒരു ദിവസത്തെ ശമ്പളം നിർബന്ധപൂർവം വാങ്ങി. എംപിമാരുടെ പ്രാദേശിക വികസനഫണ്ടിലെ രണ്ടുവർഷത്തെ വിഹിതം വകമാറ്റി. കമ്പനികള്‍ക്ക് കോർപറേറ്റ് സമൂഹ പ്രതിബദ്ധത ഫണ്ട് സംഭാവന നൽകാൻ കഴിയുംവിധം 2013ലെ കമ്പനി നിയമം ഭേദഗതി ചെയ്‌തു. ഔദ്യോഗികമുദ്രകളും പ്രധാനമന്ത്രിയുടെ ചിത്രവും ട്രസ്‌റ്റിനായി ഉപയോഗിച്ചു. പൊതുമേഖലാ സ്ഥാപനജീവനക്കാർ സംഭാവന നൽകണമെന്ന് ഉത്തരവിറക്കി. സംഭാവനകൾക്ക് ആദായനികുതി ഇളവ് നല്‍കി. സ്വാതന്ത്ര്യലബ്‌ധിയുടെ കാലംമുതൽ നിലനിൽക്കുന്ന, സിഎജി ഓഡിറ്റിനു വിധേയമാകുന്ന പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി നിലനിൽക്കെ സ്വകാര്യ ട്രസ്‌റ്റ് രൂപീകരിച്ചത് എന്തിനാണെന്ന ചോദ്യത്തിന് ഇതുവരെ മറുപടി നൽകിയിട്ടില്ല.
ഇതുവരെ 10,000 കോടി ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 4,000 കോടിയും സർക്കാർ ഏജൻസികളിൽനിന്നും ജീവനക്കാരിൽനിന്നുമാണ്. ചികിത്സാസൗകര്യവും പരിശോധനാ സംവിധാനവും ശക്തിപ്പെടുത്താനാണ് ഫണ്ട് വിനിയോഗിക്കേണ്ടതെന്ന് സിപിഐ എം നേരത്തേ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഫണ്ട് ഉപയോഗിച്ച് വെന്റിലേറ്ററുകൾ വാങ്ങിയതിനെക്കുറിച്ച് ഗുരുതരമായ ആരോപണം ഉയർന്നു. ഫണ്ട് സുതാര്യമായി ചെലവിടണമെന്നും സംസ്ഥാന സർക്കാരുകൾക്ക് കൈമാറണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
ബിജെപി നേതാവിനേയും കുടുംബാംഗങ്ങളേയും ഭീകരര്‍ വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് പിതാവും സഹോദരനും