കോന്നി പിടിക്കാനുറച്ച് സിപിഎം.. 'ശബരിമല' തന്നെ തുറുപ്പ്.. നേരത്തേ പണി തുടങ്ങി
പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കോന്നിയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും സജീവമാക്കി സിപിഎം. യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റായ മണ്ഡലം ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കുമെന്ന് ഉറച്ചുള്ള നീക്കങ്ങളാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ നടത്തുന്നത്.
'ജാട്ട് സുന്ദരി' സപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു! തിരഞ്ഞെടുപ്പിന് മുന്‍പ്
ശബരിമല സമരങ്ങളുടെ കേന്ദ്രമായ പത്തനംതിട്ടയില്‍ ഉള്‍പ്പെടുന്ന കോന്നി നിയമസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിലും ശബരിമല വിഷയം സ്വാധീനിക്കുമെന്നാണ് സിപിഎം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വിഷയം ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ അവതരിപ്പിച്ച് മണ്ഡലം പിടിക്കാന്‍ ഒരുങ്ങുകയാണ് സിപിഎം.
ബ്രാഞ്ച് തലം മുതല്‍
ഇടതുമുന്നണിക്ക് വളക്കൂറുണ്ടായിരുന്ന കോന്നിയില്‍ അടുര്‍ പ്രകാശ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് സിപിഎം തിരിച്ചടി നേരിട്ടുതുടങ്ങിയത്. 1996 ല്‍ കൈവിട്ട മണ്ഡലം പക്ഷേ ഇക്കുറി പിടിച്ചെടുക്കുമെന്ന് സിപിഎം പറയുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ 46946 വോട്ടുകളാണ് കോന്നിയില്‍ ഇത്തവണ ഇടതുപക്ഷത്തിന് ലഭിച്ചത്. ഇത് വര്‍ധിപ്പിക്കാനായി ബ്രാഞ്ച് തലംമുതലുള്ള പ്രവര്‍ത്തനം സിപിഎം തുടങ്ങിക്കഴിഞ്ഞു. ഈ മാസം 10 ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന ശില്‍പശാലയും മണ്ഡലത്തില്‍ സിപിഎം സംഘടിപ്പിക്കുന്നുണ്ട്.
ശബരിമല വിഷയം
മണ്ഡലത്തിലെ പ്രധാന ചര്‍ച്ചയായ ശബരിമല വിഷയം ജനങ്ങള്‍ക്ക് ബോധ്യമാകുന്ന രീതിയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുടെ ഒരു കാരണം ശബരിമലയാണെന്നാണ് പാര്‍ട്ടിയുടെ നിഗമനം. പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ പോലും ശബരിമല വിഷയത്തില്‍ തട്ടി വിശ്വാസി വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയിരുന്നു. അതുകൊണ്ട് തന്നെ വരുന്ന തിരഞ്ഞെടുപ്പില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെ കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പ്രാദേശിക ഘടകത്തിന്‍റെ നിലപാട്.
ഇരട്ടത്താപ്പ്
ശബരിമല വിഷയത്തില്‍ കേന്ദ്ര ബിജെപി നേതൃത്വത്തിന്‍റെ ഇരട്ടത്താപ്പ് ഉയര്‍ത്തിക്കാട്ടിയാകും സിപിഎമ്മിന്‍റെ പ്രചരണം. ശബരിമലയിലെ ആചര സംരക്ഷണത്തിന് സുപ്രീംകോടതി വിധി മറികടന്നുകൊണ്ടുള്ള നിയമനിര്‍മാണം നടത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്‍റെ മലക്കം മറിച്ചിലിലാണ് സിപിഎം പ്രതീക്ഷ വെയ്ക്കുന്നത്. താഴെ തട്ടില്‍ പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുന്നതടക്കമുള്ള കാര്യങ്ങളും ഒരുപടി മുന്‍പേ സിപിഎം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പുറത്ത് നിന്നുള്ളവരെ ചേര്‍ത്ത് സിപിഎം കള്ളവോട്ടിന് നീക്കം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഇവര്‍ക്ക് സാധ്യത
സിപിഎം സ്ഥാനാര്‍ത്ഥികളായി സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, കഴിഞ്ഞ തവണ അടൂര്‍ പ്രകാശിനെതിരെ മത്സരിച്ച ആര്‍ സനല്‍കുമാര്‍, എംഎസ് രാജേന്ദ്രന്‍ എന്നിവരുടെ പേരാണ് മണ്ഡലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. മന്ത്രി കെകെ ശൈലജ, കെജെ തോമസ്, കെഎന്‍ ബാലഗോപാല്‍ എന്നിവര്‍ക്കാണ് മണ്ഡലത്തിന്‍റെ ചുമതല. അതേസമയം അടൂര്‍ പ്രകാശിന് പകരക്കാരനായി ആരായി വരണമെന്ന ചര്‍ച്ചകള്‍ യുഡിഎഫിലും ആരംഭിച്ചു കഴിഞ്ഞിടുണ്ട്. ഐ ഗ്രൂപ്പ് മണ്ഡലം 'എ'യ്ക്ക് വിട്ടുകൊടുത്താലും ഇല്ലെങ്കിലും അടൂർ പ്രകാശ് ആരെ പിന്തുണക്കുന്നോ അവരായിരിക്കും കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നാണ് വിവരം.
മണ്ഡലം പിടിക്കാന്‍ ബിജെപി
കോന്നി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്ററിനാണ് സാധ്യത കൂടുതല്‍ മുന്‍ ഡിസിസി പ്രസിഡന്റ് മോഹന്‍രാജ്, പഴകുളം മധു, പ്രയാര്‍ ഗോപാലകൃഷ്ണന്‍, എലിസബത്ത് അബു എന്നിവരുടെ പേരും സജീവമായിട്ടുണ്ട്. 2016 ല്‍ 20748 വോട്ടിനായിരുന്നു അടുര്‍ പ്രകാശ് കോന്നിയില്‍ നിന്ന് വിജയിച്ചത്.ഇത്തവണ മണ്ഡലത്തില്‍ വലിയ മുന്നേറ്റം പ്രതീക്ഷിച്ചാണ് ബിജെപി രംഗത്തിറങ്ങു്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു ലഭിച്ച വോട്ടിനേക്കാൾ 28,284 വോട്ടുകളുടെ വർധനയാണ് കോന്നിയില്‍ ഇത്തവണ ബിജെപിക്ക് നേടാനായത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നാല് എംഎല്‍എമാര്‍ രാജി പിന്‍വലിച്ചേക്കും? കോണ്‍ഗ്രസിന്‍റെ മറുതന്ത്രം
മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരും സ്ഥാനമൊഴിയും? കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്‍റെ അറ്റകൈ നീക്കം