കോന്നിയില്‍ വിജയം നേടാമെന്ന പ്രതീക്ഷയില്‍ സിപിഎം; ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നു
പത്തനംതിട്ട: കോന്നി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി സിപിഎം. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം മറികടക്കാന്‍ ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടാണ് പാര്‍ട്ടി മുന്നോട്ടുപോവുന്നത്. ശക്തമായപ്രവര്‍ത്തനം നടത്തിയാല്‍ 1996 മുതല്‍ അടൂര്‍ പ്രകാശിലൂടെ കോണ്‍ഗ്രസ് നിലനിര്‍ത്തുന്ന മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് സിപിഎം കണക്ക് കൂട്ടല്‍.
ശബരിമല വിഷയത്തിലടക്കം ജനങ്ങള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണ മാറ്റുന്ന രീതിയില്‍ താഴെതട്ട് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുത്ത സിപിഎം ഭാരവാഹികളുടെ യോഗം തീരുമാനിച്ചത്. ഉപതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി നേടിയ 2700 വോട്ടുകളുടെ ഭൂരിപക്ഷം മറികടക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
ബ്രാഞ്ച് തലത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് ഭവന സന്ദർശനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നേരത്തെ ആരംഭിക്കാന്‍ ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയിലേക്ക് ഔദ്യോഗികമായി കടന്നിട്ടില്ലെങ്കിലും പലപേരുകളും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റും യുവജനകമ്മീഷന് അംഗവുമായ അഡ്വ. കെയു ജനീഷ് കുമാറിന്റെ പേരാണ് ചര്‍ച്ചകളില്‍ സജീവമായി ഉള്ളത്.
'ഹരിയാനയെ ബിജെപിയില്‍ നിന്നും രക്ഷിക്കാനുള്ള അവസാന അവസരം': വിശാലസഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്
2016 ലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയിലും അവസാനഘട്ടംവരെ ജനീഷ് കുമാറിന്റെ പേര് പരിഗണിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, കഴിഞ്ഞ തവണ അടൂര്‍ പ്രകാശിനെതിരെ മത്സരിച്ച ആര് സനല്‍കുമാര്‍, എംഎസ് രാജേന്ദ്രന് എന്നിവരുടെ പേരുകും ഇടതുമുന്നണിയില്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. 2016 ല്‍ 20748 വോട്ടിനായിരുന്നു അടുര്‍ പ്രകാശ് കോന്നിയില്‍ നിന്ന് വിജയിച്ചത്.
കശ്മീര്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു: പ്രതിഷേധം, പ്രതാപനും ഹൈബിക്കും സ്പീക്കറുടെ ശാസന
പികെ രാഗേഷ് കോണ്‍ഗ്രസില്‍ ചേരും; കണ്ണൂര്‍ കോര്പ്പറേഷന് ഭരണം തിരിച്ചു പിടിക്കാനൊരുങ്ങി യുഡിഎഫ്