സിഎം സ്റ്റീഫന്‍ ഫണ്ട് 'നക്കി തിന്നവരാണ്' കോണ്‍ഗ്രസുകാര്‍; മുല്ലപ്പള്ളിക്ക് മറുപടിയുമായി സിപിഎം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാംപസ്ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ കുടുംബത്തിന് വേണ്ടി നടത്തിയ പിരിവിന്‍റെ മറവില്‍ പാര്‍ട്ടി പണം തട്ടിയെന്ന ആരോപണത്തിനെതിരെ സിപിഎം എറണാകുളം ജില്ലാക്കമ്മിറ്റി രംഗത്ത്.
അഭിമന്യുവിന്‍റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ വിവിധ ജില്ലകളില്‍ നിന്നായി സിപിഎം പിരിച്ചെടുത്ത നാലുകോടി രൂപയില്‍ 35 ലക്ഷം രൂപ മാത്രം കുടുംബത്തിന് നല്‍കി ബാക്കി തുക സിപിഎം എടുത്തെന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആരോപണത്തിന് എതിരെയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എം മോഹനൻ രംഗത്ത് വന്നിരിക്കുന്നത്.
കുടുംബത്തിന് തന്നെ കൈമാറി
അഭിമന്യുവിന്‍റെ പേരില്‍ ഇടുക്കി ജില്ലയില്‍ നിന്ന് പിരിച്ച പണം പൂര്‍ണമായും അഭിമന്യുവിന്‍റെ കുടുംബത്തിന് തന്നെ കൈമാറിയിട്ടുണ്ട്. ആ തുകയില്‍ നിന്ന് ഒരുവിഹിതം എടുത്ത് തന്നെയാണ് കുടംബത്തിന് കൊട്ടക്കാമ്പൂരില്‍ വീട് വെച്ചു നല്‍കിയകതെന്ന് മോഹനന്‍ വ്യക്തമാക്കുന്നു.
ബാക്കിയുള്ളത്
സഹോദരിയുടെ വിവാഹം നടത്തിയതും ആ തുകയില്‍ നിന്ന് തന്നെയാണ്. ബാക്കി വന്ന തുക മാതാപിതാക്കളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്നു പിരിച്ച രണ്ടേകാല്‍ കോടി രൂപയോളം ബാക്കിയുണ്ട്. ഈ പണം ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ സുരക്ഷിതമാണ്.
സിപിഎം എടുക്കില്ല
അഭിമന്യുവിന്‍റെ പേരില്‍ പിരിച്ച ഒരു രൂപ പോലും സിപിഎം എടുക്കില്ല. രക്തസാക്ഷി ഫണ്ടില്‍ നിന്ന് അരപ്പെസ പോലും പാര്‍ട്ടിക്കു വേണ്ട. സിപിഎമ്മിനു വേണ്ട പണം ഇവിടെ വേറെയുണ്ടെന്നും സിഎന്‍ മോഹനന്‍ അഭിപ്രായപ്പെട്ടു.
സ്മാരകം നിര്‍മിക്കും
അഭിമന്യുവിന്‍റെ പേരില്‍ എറണാകുളത്ത് സ്മാരകം നിര്‍മിക്കുമെന്ന് പാര്‍ട്ടി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ഇടുക്കിയിലോ വട്ടവടയിലോ സ്ഥലം കണ്ടത്തുന്നത് പോലെ അത്ര എളുപ്പമല്ല എറണാകുളം സിറ്റിയില്‍ സ്ഥലം കണ്ടെത്തല്‍.
നക്കി തിന്നു
ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന സി എം സ്റ്റീഫന്‍റെ പേരില്‍ നടത്തിയ പണം പോലും മുക്കിയ കോണ്‍ഗ്രസുകാരാണ് ഇപ്പോള്‍ സിപിഎമ്മിന് നേരെ ആരോപണം ഉന്നയിക്കുന്നത്. ആ പണം ചിലര്‍ ''നക്കി തിന്നെന്ന്'' പറഞ്ഞത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്.
നുണമഹായാത്ര
അഭിമന്യു കുടംബസഹായ നിധിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊല്ലത്തുപോയി ഈ പണത്തെപ്പറ്റി സ്വന്തം പാര്‍ട്ടികാരോട് ചോദിക്കട്ടെ. കെപിസിസി പ്രസിഡന്‍റ് നടത്തുന്ന ജനമഹായാത്ര നുണമഹായാത്രയായി മാറിയെന്നും മോഹനന്‍ പരിഹസിച്ചു.
മുല്ലപ്പള്ളിയുടെ വിമര്‍ശനം
അഭിമന്യുവിന്‍റെ പേരില്‍ പിരിച്ചെടുത്ത നാലു കോടി രൂപയില്‍ 35 ലക്ഷം രൂപ മാത്രം കുടുംബത്തിന് നല്‍കി ബാക്കി തുക സിപിഎം എടുത്തെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നത്. സിപിഎം കച്ചവട പാര്‍ട്ടിയായി മാറിയെന്നും കമ്യൂണിസ്റ്റ് പാർട്ടി പിരിവിനു പേരുകേട്ട പാർട്ടിയാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
പഴയൊരു വിദ്യാര്‍ത്ഥി നേതാവ്
ഒരു കുഞ്ഞിന്‍റെയും രക്തം ക്യംപസില്‍ വീഴരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഞാന്‍ പഴയൊരു വിദ്യാര്‍ത്ഥി നേതാവായിരുന്നു. കേരളത്തിലെ ക്യാംപസിനെ അധഃപതിപ്പിച്ചത് സിപിഎം ആണെന്നും കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു.
സിപിഎം രാഷ്ട്രീയവല്‍ക്കരിച്ചു
ഞാന്‍ വിദ്യാര്‍ത്ഥി നേതാവായിരിക്കുന്ന കാലത്തെ ക്യാംപസ് ഇങ്ങനെയായിരുന്നില്ല. അഭിമന്യുവിന്‍റെ വധത്തെപ്പോലും സിപിഎം രാഷ്ട്രീയവല്‍ക്കരിച്ചു. രാഷ്ട്രീയവധം പോലും പാര്‍ട്ടിക്ക് ഫണ്ട് സമാഹരിക്കാനുള്ള അവസരമായി കണ്ട സിപിഎം തരം താഴ്ന്നിരിക്കുന്നു
വെളിപ്പെടുത്തണം
സിപിഎം പണം പിരിക്കുമ്പോള്‍ ബക്കറ്റിൽ കോടികൾ നിറയുന്നതിന്റെ രഹസ്യം കോടിയേരി വെളിപ്പെടുത്തണം. സി പി എം, പാർട്ടിയുമായി ബന്ധമില്ലാത്ത സമ്പന്നരെ നേരത്തെ സ്ഥാനാർത്ഥിയാക്കിയത് എന്തിനാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചത്