ശബരിമലയിൽ പോയ ജനപിന്തുണ തിരിച്ച് പിടിക്കാൻ സിപിഎം, തെറ്റ് തിരുത്തുമെന്ന് കോടിയേരി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ഇരട്ടത്താപ്പ് കാട്ടിയപ്പോള്‍ സുപ്രീം കോടതി വിധിക്കൊപ്പം നില്‍ക്കുകയായിരുന്നു ഇടത് പക്ഷവും സര്‍ക്കാരും. എന്നാല്‍ ആ നിലപാട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വന്‍ തിരിച്ചടിയാണ് നല്‍കിയത്. 20ല്‍ 19 സീറ്റുകളും യുഡിഎഫ് തൂത്തുവാരി. ഇതോടെ ജനപിന്തുണ തിരിച്ച് പിടിക്കാനുളള ശ്രമത്തിലാണ് സിപിഎം.
സിപിഎം നേതാക്കളും പ്രവര്‍ത്തകരും സംസ്ഥാന വ്യാപകമായി ഭവന സന്ദര്‍ശനം നടത്തുകയും കാര്യങ്ങള്‍ വിശദീകരിക്കുകയുമാണ്. ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് മാറ്റുമോ എന്ന സംശയമാണ് ഉയരുന്നത്. ജനവികാരം തിരിച്ചറിയാന്‍ ഇടത് പക്ഷത്തിന് സാധിച്ചില്ല എന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഎം നിലപാട് മാറ്റുമോ എന്ന ചോദ്യം ഉയര്‍ത്തുന്നു.
ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്ക് പല തെറ്റിദ്ധാരണകളും ഉണ്ടായിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. ഭവന സന്ദര്‍ശനങ്ങളില്‍ നിന്ന് അക്കാര്യം മനസ്സിലാകുന്നുണ്ട്. ചില ഇടങ്ങളില്‍ നിന്നും സിപിഎം ജനവികാരം മനസ്സിലാക്കിയില്ല എന്ന വിമര്‍ശനം ഉയര്‍ന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കോടതി വിധി നടപ്പാക്കുക എന്നത് മാത്രമായിരുന്നു സര്‍ക്കാരിന് മുന്നിലുളള വഴിയെന്ന് കോടിയേരി പറഞ്ഞു.
ഇടത് പക്ഷ സര്‍ക്കാര്‍ ശബരിമല വിശ്വാസികള്‍ക്കോ ഭക്തര്‍ക്കോ എതിരല്ല. സുപ്രീം കോടതി വിധി വന്നപ്പോള്‍ എല്ലാ പാര്‍ട്ടികളും അതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പലരും നിലപാട് മാറ്റുകയായിരുന്നു. പൊതുവെ ഉണ്ടായ മാറ്റത്തിന് അനുസരിച്ച് സര്‍ക്കാര്‍ നടപടി എടുത്തില്ല എന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ തെറ്റ് തിരുത്താനുളള നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.