ബിജെപിക്കെതിരെ ബദൽ ഉണ്ടാക്കുമെന്ന സിപിഎം വാദം മലർപ്പൊടിക്കാരന്റെ സ്വപ്നം: കെ സുരേന്ദ്രൻ
തിരുവനന്തപുരം; ബി ജെ പി ഇതര മുഖ്യമന്ത്രിമാരിൽ ഏറ്റവും മികച്ചത് തമിഴ്നാട് മുഖ്യമന്ത്രിയാണെന്ന സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയിലൂടെ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തുടങ്ങും മുമ്പ് പാർട്ടി ദേശീയ നേതൃത്വം പിണറായി വിജയനെ തള്ളിപ്പറഞ്ഞിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബി ജെ പിക്കെതിരെ ബദൽ ഉണ്ടാക്കുമെന്ന് സിപിഎം പറയുന്നത് മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.

ബി ജെ പിക്ക് എതിരായ പ്രതിപക്ഷ നിരയിലെ കരുത്തനായ നേതാവാണ് സ്റ്റാലിൻ എന്നായിരുന്നു യെച്ചൂരിയുടെ വാക്കുകൾ. മധുരയിൽ നടക്കുന്ന സി പി എം തമിഴ്നാട് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകവെയായിരുന്നു യെച്ചൂരിയുടെ വാക്കുകൾ. ബി ജെ പിക്ക് എതിരായ തമിഴ്നാടിന്റെ പ്രതിരോധം രാജ്യത്തിന് മാതൃകയാണ്. സ്റ്റാലിൻ മുൻകൈയെടുത്ത് ബി ജെ പി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ചേർക്കണമെന്നും യെച്ചൂരി പറഞ്ഞിരുന്നു.
അതേസമയം 3 സീറ്റുള്ള സി പി എം 303 സീറ്റുള്ള ബി ജെ പിക്ക് ബദൽ ഉണ്ടാക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പാർട്ടി കോൺഗ്രസ് നടത്തിയാൽ കേരളത്തിലെ ജനങ്ങൾ പുച്ഛിക്കുമെന്ന് സുരന്ദ്രൻ പറഞ്ഞു. കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുകയാണ് കണ്ണൂർ പാർട്ടി കോൺഗ്രസിൻ്റെ ലക്ഷ്യമെന്നാണ് യെച്ചൂരി പരോക്ഷമായി പറയുന്നത്. അസമിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാർ പോലും ബിജെപിക്കാണ് വോട്ട് ചെയ്തത്. കോൺഗ്രസുകാർക്ക് പോലും വിശ്വാസമില്ലാത്ത പാർട്ടിയായി അവർ മാറുമ്പോൾ സി പി എമ്മിൻ്റെ പിന്തുണ അജഗള സ്തനം പോലെയാകുമെന്ന് ഉറപ്പാണ്. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം 2024 പൊതുതിരഞ്ഞെടുപ്പിൻ്റെ ട്രെയിലറാണ്. കോൺഗ്രസും ജിഹാദി ഗ്രൂപ്പും സി പി എമ്മും അടങ്ങുന്ന അവിശുദ്ധ സഖ്യത്തിനുള്ള വഴിയൊരുക്കുകയാണ് കണ്ണൂർ പാർട്ടി കോൺഗ്രസിൻ്റെ ലക്ഷ്യം.
മദ്യമുതലാളിമാരിൽ നിന്നും പണം പിരിക്കാൻ വേണ്ടിയാണ് സർക്കാർ പുതിയ മദ്യനയം ഉണ്ടാക്കിയിരിക്കുന്നത്. കെ-റെയിൽ പ്രകടനപത്രികയിൽ പറഞ്ഞതാണെന്നും അത് നടപ്പിലാക്കുമെന്നും പറയുന്ന സർക്കാർ പ്രകടനപത്രികയിലുള്ള മദ്യവർജനം നടപ്പിലാക്കാൻ ശ്രമിക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ല. സ്കൂളുകൾ തുറക്കുമെന്നും ബാറുകൾ പൂട്ടുമെന്നും പറഞ്ഞ് അധികാരത്തിൽ വന്ന ഇടതുസർക്കാർ കേരളത്തിൽ മദ്യശാലകൾ വ്യപകമാക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications