ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഏർപ്പാട് ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണം;എംടി രമേശ്
തിരുവനന്തപുരം; ലോകായുക്ത ഓർഡിനൻസിനെ ചൊല്ലിയുള്ള വിവാദം മുറുകുന്നതിനിടെ കഴിഞ്ഞ ദിവസം ലോകായുക്തയ്ക്കെതിരെ കടുത്ത ആക്ഷേപവുമായി മുൻ മന്ത്രി കെ ടി ജലീൽ രംഗത്തെത്തിയിരുന്നു. തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്ക് വേണ്ടിയും ചെയ്യുന്ന ആളാണ് ലോകായുക്തയെന്നായിരുന്നു ജലീലിന്റെ ആക്ഷേപം. ഇപ്പോഴിതാ പ്രതികരണത്തിൽ ജലീലിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി നേതാവ് എം ടി രമേശ്. ജൂഡീഷറിയെയും ഭരണഘടന സ്ഥാപനങ്ങളെയും ചൊൽപ്പടിക്ക് നിർത്താൻ ജലീലിനെ പോലെ കൂലിക്കാരെ വെക്കുന്നത് മുഖ്യമന്ത്രിക്ക് തന്നെ വിനയാകുമെന്നും ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഏർപ്പാട് ഇനിയെങ്കിലും സി പി എം അവസാനിപ്പിക്കണമെന്നും രമേശ് ഫേസ്ബുക്കിൽ കുറിച്ചു. രമേശിന്റെ കുറിപ്പ് വായിക്കാം

ലോകായുക്തയെ കെട്ടിയിടാനുള്ള ബുദ്ധി ശ്രീ.പിണറായി വിജയന് ആരാണ് ഉപദേശിച്ചതെന്ന് ആർക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കിൽ ജലീൽക്കയുടെ വിശദീകരണത്തോടെ കാര്യം പിടികിട്ടി കാണുമല്ലോ..? സംഭവം മൂപ്പര് പിണറായി സാഹിബിനോട് ലോകായുക്തയുടെ അപകടത്തെക്കുറിച്ച് പറഞ്ഞത് മൂപ്പരെ തന്നെ ഉദാഹരണം വെച്ചാണ്.
രണ്ട് മൂന്നുകേസുകൾ നിലവിലെ മന്ത്രിസഭാംഗങ്ങൾക്കെതിരെ ഉള്ളതുകൊണ്ട് മുഖ്യമന്ത്രിക്ക് കാര്യം എളുപ്പം പിടികിട്ടി. മൂക്കുകയർ ഓർഡിനൻസ് വിവാദമായതോടെ തീരുമാനത്തെ ന്യായീകരിക്കാനുള്ള ഭാരം ജലീൽ സാഹിബിൽ നിക്ഷിപ്തമായി.മന്ത്രിസ്ഥാനം പോയതിൻ്റെ കൊതിക്കെറുവ് കൊണ്ടാണെന്ന് നാട്ടുകാര് കുറ്റം പറയുമെന്നറിഞ്ഞിട്ടും ലോകായുക്തയെ കരിവാരിതേക്കാനുള്ള ദൗത്യം ജലീൽ സാഹിബ് ഏറ്റെടുക്കുകയായിരുന്നു.
കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീം കേസിൽ ഊരികൊടുത്തത് ജസ്റ്റിസ് സിറിയക് ജോസഫാണെന്നും അതിൻ്റെ പ്രത്യുപകാരമായി സിറിയക് ജോസഫിൻ്റെ ബന്ധുവിന് വൈസ് ചാൻസ്ലർ പദവി കിട്ടിയെന്നും സിറിയക് ജോസഫിന് തക്കതായ പ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്തും ചെയ്യുമെന്നും ജലീൽ സാഹിബ് തട്ടിവിട്ടു.സിറിയക് ജോസഫ് നാണംകെട്ടുവെന്നാണ് ജലീൽ സാഹിബ് കരുതിയത് പക്ഷെ മലർത്തി തുപ്പിയതിൻ്റെ തുപ്പലായത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖത്താണെന്ന് മാത്രം. കാരണം ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് അദ്ദേഹത്തിൻ്റെ സ്വന്തം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. സംഭവം കുഞ്ഞാലിക്കുട്ടിയെയും യു.ഡി.എഫിനെയും പറയുകയാണെന്ന് ഒറ്റവായനയിൽ തോന്നുമെങ്കിലും "കുത്ത്" ആർക്കാണെന്ന് ഒന്നൂടി ശ്രദ്ധിച്ചുനോക്കിയാൽ മനസ്സിലാക്കാം.
പി.കെ കുഞ്ഞാലിക്കുട്ടിയെ കുടുക്കാന്‍ ഇ.ഡിയുടെ പിന്നാലെ നടന്നിട്ട് പിണറായി സഖാവിൻ്റെ കയ്യില്‍ കണക്കിന് കിട്ടിയിട്ടും ജലീൽ സാഹിബിന് മനസ്സിലായിട്ടില്ല പിണറായിയിൽ നിന്ന് പാണ്ടിക്കാട്ടേക്കുള്ള ഒളിസേവ. ഇനി അതല്ല ഒരു പണി പിണറായിക്കും കിടക്കട്ടെയെന്ന് ജലീൽ സാഹിബ് വിചാരിച്ചുവോയെന്നറിയില്ല.ബന്ധു നിയമനത്തിന്റെ പേരിലാണ് ജലീൽ സാഹിബിനെ ലോകായുക്ത മൂലയ്ക്കിരുത്തിയത്. ബന്ധുവിനെ നിയമിച്ച കാര്യം ജലീല്‍ സാഹിബ് തന്നെ സമ്മതിച്ചതുമാണ്. ആ ഉത്തരവിന്റെ പേരില്‍ മാന്യന്മാരെ അപമാനിക്കുന്നത് ജലീൽ സാഹിബിനെ പോലെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ മേലങ്കിയുള്ള മാന്യന്മാർക്ക് പറഞ്ഞിട്ടുള്ളതാണോ..?
ജലീൽ സാഹിബ് പറഞ്ഞ പ്രകാരം കളങ്കിതനായ സിറിയക് ജോസഫിനെ തൽസ്ഥാനത്ത് ഇരുത്തിയ പിണറായി വിജയന് എന്ത് പ്രത്യുപകാരം കിട്ടിയെന്ന് കൂടി ജലീൽ സാഹിബ് പറയണം, ഇല്ലെങ്കിൽ മുഖ്യമന്ത്രിയെങ്കിലും പറയണം. ജൂഡീഷറിയെയും ഭരണഘടന സ്ഥാപനങ്ങളെയും ചൊൽപ്പടിക്ക് നിർത്താൻ ജലീലിനെ പോലെ കൂലിക്കാരെ വെക്കുന്നത് മുഖ്യമന്ത്രിക്ക് തന്നെ വിനയാകും.ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഏർപ്പാട് ഇനിയെങ്കിലും സി.പി.എം അവസാനിപ്പിക്കണം, പോസ്റ്റിൽ രമേശ് പറഞ്ഞു.
യു ഡി എഫ് നേതാവിനെ കേസിൽനിന്നു രക്ഷപ്പെടുത്താൻ സഹോദര ഭാര്യയ്ക്ക് എം ജി സർവ്വകലാശാലയിൽ വിസി പദവി വിലപേശി വാങ്ങിയെന്നായിരുന്നു ജലീൽ ആരോപിച്ചത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താൻ കഴിയാതെ പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ യു ഡി എഫ് പുതിയ ''കത്തി'' കണ്ടെത്തിയതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജലീൽ കുറിച്ചിരുന്നു.












Click it and Unblock the Notifications