'ജനത്തെ കൊള്ളയടിച്ച് കുത്തകകളുടെ പോക്കറ്റ് വീര്‍പ്പിക്കുന്നു', ഇന്ധന വില വർധനവിനെതിരെ സിപിഎം
തിരുവനന്തപുരം: തുടർച്ചയായ ഇന്ധന വില വർധനവിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സിപിഎം. കോവിഡ് മഹാമാരി വിതച്ച ദുരിതത്തില്‍ നട്ടംതിരിയുമ്പോഴും തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു. കഴിഞ്ഞ പത്തു ദിവസം തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പത്തു ദിവസത്തിനുള്ളില്‍ പെട്രോളിന് ഒരു രൂപ 33 പൈസയും, ഡീസലിന് രണ്ടു രൂപ 10 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദിനംപ്രതി ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത് പതിവു നടപടിയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇവിടെ വില വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് ഒത്താശ ചെയ്യുകയാണ്. ഈ പകല്‍കൊള്ളയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയരണം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില വര്‍ദ്ധിക്കുന്നതാണ് എണ്ണ വില വര്‍ദ്ധനവിനു ഇപ്പോള്‍ ന്യായീകരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്.
48 ഡോളറാണ് അന്താരാഷ്ട വിപണിയില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില. ക്രൂഡ് ഓയിലിന് 100 ഡോളറിനു മുകളിലായപ്പോഴും രാജ്യത്ത് 60 രൂപയില്‍ താഴെയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്റെ വില എന്നതും നാമോര്‍ക്കണം. വില നിര്‍ണായവകാശം എണ്ണ കമ്പനികള്‍ക്കു വിട്ടുകൊടുത്തതോടെയാണ് രാജ്യത്ത് എണ്ണവില കുത്തനെ ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്ട വിപണിയില്‍ വില വര്‍ദ്ധിക്കുമ്പോള്‍ എണ്ണ വില കൂട്ടുന്ന കമ്പനികള്‍ പക്ഷേ, വില കുറയുമ്പോള്‍ എണ്ണ വില കുറയ്‌ക്കാറില്ല. കുത്തക എണ്ണക്കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ എല്ലാ അവസരവും നല്‍കുകയാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍. നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊള്ളലാഭം കൊയ്യുന്നു.
Recommended Video
ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് കഴിഞ്ഞ മാസങ്ങളില്‍ എണ്ണ വില വര്‍ദ്ധിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇപ്പോള്‍ വീണ്ടും വില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം അനുവാദം നല്‍കിയത്. കോവിഡ് കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനങ്ങളെ കൊള്ളയടിച്ച് കുത്തകകളുടെ പോക്കറ്റ് വീര്‍പ്പിക്കാന്‍ അവസരം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണ്. തൊഴിലും വരുമാനവും നഷ്ടപ്പെട്ടവര്‍ക്ക് ഇളവുകള്‍ വഴി ആശ്വാസം നല്‍കേണ്ടതിനു പകരം ന്യായമായും ലഭിക്കേണ്ടതുപോലും നല്‍കാതെ പിടിച്ചുപറിയാണ് കേന്ദ്രം നടത്തുന്നത്. ഇതിനെതിരെ ജനരോഷം ഉയരണമെന്നും സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ അഭ്യര്‍ഥിച്ചു.