പ്രതിപക്ഷത്തിന്റെ അക്രമസമരം മനുഷ്യ ജീവൻ വച്ചുള്ള പന്താടൽ! തുറന്നെതിർത്ത് സിപിഎം
തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിപക്ഷ സമരങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഎം. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസും ബിജെപിയും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സമരത്തിന് ഇറങ്ങിയിരിക്കുന്നത്. കോവിഡ് 19 സാമൂഹ്യവ്യാപനത്തിനരികിൽ കേരളം നിൽക്കെ സ്വർണ്ണകള്ളക്കടത്തിന്റെ മറവിൽ എൽ ഡി എഫ് സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യ ജീവനു നേരെയുള്ള വെല്ലുവിളിയാണെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
സ്വർണ്ണ കള്ളക്കടത്തിലെ പ്രതികളേയും ഒത്താശക്കാരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം എന്നതാണ് മുഖ്യമന്ത്രിയുടെയും എൽ ഡി എഫ് സർക്കാറിന്റെയും ആവശ്യം. ഇതു പ്രകാരമാണ് എൻ ഐ എ ഉൾപ്പെടെ യുക്തമായ ഏത് കേന്ദ്ര ഏജൻസിയുടെയും അന്വേഷണത്തിന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടത്. എൻ ഐ എ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഒരു കള്ളക്കടത്ത് ശക്തിയേയും സംരക്ഷിക്കുന്ന പണി എൽ ഡി എഫ് സർക്കാറിനില്ല. നാലു വർഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേരള ജനതയുടെ അന്തസ്സിന്റെ കേന്ദ്രമാണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനത്തിൽ കേരളത്തെ ലോകത്തിനുതന്നെ മാതൃകയാക്കി മാറ്റിയ എൽ ഡി എഫ് സർക്കാറിനെ ദുർബലപ്പെടുത്താനുള്ള സമരം, വിമാനത്താവള കള്ളക്കടത്ത് കേസിന്റെ മറവിൽ സംഘടിപ്പിക്കുന്നത് അധികാരമോഹത്തെ മുൻനിർത്തിയുള്ള വില കുറഞ്ഞ രാഷ്ട്രീയ സമരം മാത്രമാണ്. കോവിഡ് പ്രൊട്ടോകോൾ പോലും കാറ്റിൽ പറത്തി അക്രമാസക്ത സമരം നടത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് ഈ രോഗവ്യാപനത്തിന്റെ ആപൽഘട്ടത്തിൽ മനുഷ്യജീവൻവച്ചുള്ള പന്താടലാണ്.
കള്ളക്കഥകൾ പ്രചരിപ്പിച്ച് എൽ ഡി എഫ് സർക്കാറിന്റെയും മുഖ്യമന്ത്രിയുടെയും യശസ്സ് ഇടിക്കാമെന്ന ദുഷ്ടചിന്തയിലാണ് യു ഡി എഫും ബി ജെ പിയും. ഇവരുടെ അരാജക സമരത്തിനെതിരാണ് ജനവികാരമെന്ന് വിവേകമുണ്ടെങ്കിൽ ഇക്കൂട്ടർ മനസ്സിലാക്കണം. കേന്ദ്രസർക്കാർ നിയോഗിച്ച പ്രകാരം സ്വർണ്ണകടത്ത് കേസിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി തുടങ്ങിക്കഴിഞ്ഞു. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശരിയായി നടന്നാൽ പലരും കുടുങ്ങുമെന്ന ഭയം ബി ജെ പിയേയും യു ഡി എഫിനെയും വിറളിപിടിപ്പിച്ചിട്ടുണ്ട്. കള്ളക്കടത്ത് ശക്തികളേയും സഹായികളെയും പുറത്തുകൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള കേന്ദ്രഏജൻസിയുടെ അന്വേഷണത്തിന് തുരങ്കം വയ്ക്കാനാണോ ഈ പ്രക്ഷോഭമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.