മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി സിപിഎം സംസ്ഥാന സമിതി; പ്രവർത്തകരെ കണ്ടാൽ ഒഴിഞ്ഞു മാറുന്നു
തിരുവനന്തപുരം: സിപിഎം മന്ത്രിമാർക്കെതിരെ സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. പ്രവർത്തകർക്ക് പലപ്പോഴും സിപിഎം മന്ത്രിമാരെ നേരിട്ട് കാണാൻ കഴിയുന്നില്ലെന്നും പ്രവർത്തകരെ കണ്ടാൽ ചില മന്ത്രിമാർ ഒഴിഞ്ഞുമാറുക പോലും ചെയ്യുന്നുവെന്നാണ് സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നത്.
ചിദംബരം വീണ്ടും സിബിഐ കസ്റ്റഡിയില്.... ഓഗസ്റ്റ് 26 വരെ കസ്റ്റഡി അനുവദിച്ച് സുപ്രീം കോടതി!!
ജില്ലാ കമ്മിറ്റിയുടെ ശുപാർശകൾ പലപ്പോഴും തഴയുന്നതായും സംസ്ഥാന സമിതി നിരീക്ഷിച്ചു. മന്ത്രിമാർ പ്രവർത്തകരുടെ പ്രശ്നങ്ങൾ കേൾക്കാൻ തയാറാകണമെന്ന തീരുമാനം സംസ്ഥാന സമിതി മുന്നോട്ട് വെച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. എന്നാൽ മാധ്യമ വാർത്തകൾ പലപ്പോഴും പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്നുണ്ടെന്ന ചർച്ചയും സംസ്ഥാന സമിതിയിൽ ഉയർന്നു.
മുഖ്യമന്ത്രിയായതിന് ശേഷം പിണറായി വിജയനെ മാധ്യമങ്ങൾ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നുണ്ട്. പോലീസിലെ ഒരു വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതായും സംസ്ഥാന സമിതി വിലയിരുത്തി. സിപിഎം സംസ്ഥാന സമിതി യോഗം വെള്ളിയാഴ്ച അവസാനിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തയാറാക്കിയ തെറ്റ് തിരുത്തൽ കരട് രേഖയിൽ ചർച്ച തുടരുകയാണ്. അന്തിമ രേഖയ്ക്ക് വെള്ളിയാഴ്ച രൂപം നൽകും.
നേരത്തെ അതിരു കടന്ന പാർട്ടി പിരിവിനെക്കുറിച്ചും വിമർശനം ഉയർന്നിരുന്നു. പിരിവുകൾ പലപ്പോഴും പ്രവർത്തകർക്ക് ബാധ്യതയാവുകയാണെന്നും ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നുവെന്നും സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നിരുന്നു.