ഷുഹൈബ് വധത്തില്‍ പിണറായിക്ക് അതൃപ്തി, കണ്ണൂര്‍ ലോബി കുടുങ്ങും സ്വരം കടുപ്പിച്ച് സംസ്ഥാന നേതൃത്വം
ഷുഹൈബിനെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയവരെയും പ്രതികള്‍ക്ക് സഹായം നല്‍കിയവരെയും തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം കുരുക്കില്‍. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് ഷുഹൈബിനെ കൊന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ സംസ്ഥാന നേതൃത്വവും കണ്ണൂര്‍ ജില്ലാ നേതൃത്വും രണ്ടു തട്ടിലാണെന്നതും വ്യക്തമാണ്. സംസ്ഥാന നേതൃത്വത്തിന് വഴങ്ങാതെ കണ്ണൂര്‍ ലോബി മറ്റൊരു സമാന്തര പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പിണറായിക്ക് വിഷയത്തില്‍ അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്.
പാര്‍ട്ടിഗ്രാമമായ മുഴക്കുന്നിലെ മുടക്കോടി മലയിലാണ് പ്രതികള്‍ ഒളിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ഇവിടെ നിന്നാണ് രണ്ടുപ്രതികളെ പിടികൂടിയതെന്ന് സൂചനയുണ്ട്. എന്നാല്‍ കൊലപാതകത്തെയും കണ്ണൂരിലെ നേതാക്കളെയും ഇതുവരെയും ജില്ലാഘടകം തള്ളിപ്പറഞ്ഞിട്ടില്ല. എന്നാല്‍ മറ്റ് ജില്ലാ കമ്മിറ്റികള്‍ സമയം അതിക്രമിച്ചെന്നും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും സംസ്ഥാന നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സംഭവം കണ്ണൂര്‍ ലോബിക്ക് വന്‍ തിരിച്ചടിയായി മാറാനുള്ള സാധ്യതയുമുണ്ട്.
ഒളിത്താവളം
മുടക്കോഴി മലയില്‍ വളരെ രഹസ്യമായി പരിശോധനകള്‍ നടത്തിയാണ് രണ്ടു പേരെ പോലീസ് പിടികൂടിയത്. ഇരിട്ട് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലാണ് ഇതിന് നേതൃത്വം നല്‍കിയത്. 12 സിപിഎം പ്രവര്‍ത്തകര്‍ക്കാണ് കൊലപാതകത്തില്‍ പങ്കുള്ളതെന്ന് പോലീസ് സൂചിപ്പിക്കുന്നു. ഇവര്‍ക്ക് കണ്ണൂര്‍ ജില്ലാ നേതൃത്വമാണ് ഒളിത്താവളം ഒരുക്കിയതെന്നാണ് സൂചന. ജില്ലാ സെക്രട്ടറി പി ജയരാജനെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികളെ തിരിച്ചറിഞ്ഞു
ഷുഹൈബിനെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയവരെയും പ്രതികള്‍ക്ക് സഹായം നല്‍കിയവരെയും തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഷുഹൈബിനെ ആക്രമിക്കാനെത്തിയവര്‍ കാറിലാണെത്തിയത്. ഇതില്‍ രണ്ടു പേര്‍ ആക്രമിക്കുകയും ഒരാള്‍ പരിസരം നിരീക്ഷിക്കുകയുമായിരുന്നു. ഒരാള്‍ കാറിലും ഉണ്ടായിരുന്നു. ഇതില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിണറായിയുടെ അനുമതി?
കൊലപാതകം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞുകൊണ്ടാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ഇക്കാര്യം കണ്ണൂരിലെ കരുത്തുറ്റ നേതാവ് കെ സുധാകരന്‍ ആവര്‍ത്തിക്കുന്നുമുണ്ട്. ജയരാജനും ഇക്കാര്യമറിയാം. അറസ്റ്റിലായവര്‍ ജയരാജന്റെ സ്വന്തം ആള്‍ക്കാരാണ്. അതുകൊണ്ട് അദ്ദേഹം അറിയാതിരിക്കാന്‍ വഴിയില്ല. ഇപ്പോള്‍ അറസ്റ്റിലായവര്‍ മാത്രമല്ല പ്രതികള്‍. ഇനിയും പ്രതികളുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
സംസ്ഥാന ഘടകം കടുപ്പിച്ചു
കണ്ണൂര്‍ നേതൃത്വത്തിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തിയിലാണ്. സംസ്ഥാന ഘടകവും കൊലപാതകത്തെ തുടര്‍ന്ന് കലിപ്പിലാണ്. പി ജയരാജന്‍ പിണറായിക്ക് താല്‍പര്യമില്ലാത്ത വ്യക്തിയാണ്. കഴിഞ്ഞവര്‍ഷത്തെ സര്‍വകക്ഷി യോഗത്തില്‍ കണ്ണൂരില്‍ സമാധാന പുന:സ്ഥാപിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. ഇത് അട്ടിമറിക്കപ്പെട്ടതിന്റെ നീരസവും പിണറായിക്കുണ്ട്.
ജാഗ്രതക്കുറവ്
പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കാന്‍ പോകുന്ന സമയത്ത് ഇത്തരം കൊലപാതകത്തില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ടത് ഗൗരവമേറിയ വിഷയമാണെന്ന് സംസ്ഥാന സമിതി വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ നേതൃത്വത്തെ ഇക്കാര്യത്തില്‍ താക്കീത് ചെയ്തിട്ടുണ്ട്. ജാഗ്രതക്കുറവുണ്ടായി എന്ന കുറ്റപ്പെടുത്തലും ഉണ്ട്. സംസ്ഥാനസമ്മേളനത്തിലും വിഷയം ചര്‍ച്ചയാവുമെന്ന് ഉറപ്പായിട്ടുണ്ട്.
സമാധാന സന്ദേശം
അക്രമം അവസാനിപ്പിക്കണമെന്ന് താഴെ തട്ടിലുള്ള നേതാക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ കണ്ണൂര്‍ ജില്ലാ നേതൃത്വം ശ്രമിച്ചില്ലെന്നാണ് മറ്റൊരു വിമര്‍ശനം. ലോക്കല്‍ നേതാക്കളാണ് അധിക കൊലപാതകങ്ങളുടെയും പിന്നില്‍. ഇവരെ ജില്ലാ നേതൃത്വം സംരക്ഷിക്കേണ്ടതില്ല. നേതൃത്വത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരെ മാത്രം പാര്‍ട്ടിയില്‍ നിലനിര്‍ത്തിയാല്‍ മതിയെന്നും നിര്‍ദേശമുണ്ടായിട്ടുണ്ട്.
കൂടുതൽ വാർത്തകൾ:
കണ്ണൂരില്‍ നായനാര്‍ തന്ത്രം പയറ്റി പിണറായി; അടപടലം പൂട്ടാന്‍ പുതിയ പോലീസ്; ഇനി കളിമാറും!!
കയ്യും കൊത്തും കാലും കൊത്തും.. വേണ്ടി വന്നാൽ തലയും കൊത്തും!! ആകാശ് തില്ലങ്കേരിയുടെ കൊലവിളി!