എന്തിനിങ്ങനെ കുറേ മന്ത്രിമാര്‍; പകരക്കാരെ നിയമിക്കണം!! ജലീല്‍ മാത്രമല്ല, തൃശൂരില്‍ ഉയര്‍ന്നത്
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരാമെന്ന നിലപാടെടുത്ത ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഷംസീര്‍ എംഎല്‍എ വിമര്‍ശിച്ചു.
തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മന്ത്രിമാര്‍ക്കെതിരേ പ്രതിനിധികളുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ അധികാരത്തിലേറി ഒന്നര വര്‍ഷം പിന്നിടുമ്പോഴും മന്ത്രിമാര്‍ ഭരണത്തില്‍ മികവ് കാട്ടിയില്ലെന്നാണ് ആക്ഷേപം. അഞ്ചു മന്ത്രിമാര്‍ക്കെതിരേയാണ് പ്രധാനമായും പ്രതിഷേധം ഉയര്‍ന്നത്. പാര്‍ട്ടി പ്രാദേശിക നേതാക്കളെ സര്‍ക്കാര്‍ ഓഫീസുകളില്‍ തീരെ ഗൗനിക്കുന്നില്ലെന്നും ചില വകുപ്പുകള്‍ കുത്തഴിഞ്ഞ സ്ഥിതിയാണെന്നും സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു...
പരിചയമില്ലാത്ത പോലെ
മന്ത്രിമാര്‍ക്ക് പരിചയമില്ലാത്ത പോലെയാണ് ഇപ്പോഴും ഭരണം നടത്തുന്നതെന്നാണ് വിമര്‍ശനം. തദ്ദേശ സ്വയം ഭരണവകുപ്പും ആരോഗ്യ വകുപ്പുമാണ് പ്രധാനമായും പ്രതിഷേധം നേരിട്ടത്. ധനവകുപ്പിനെതിരേയും വിമര്‍ശനമുയര്‍ന്നു.
വിമര്‍ശിച്ചത് ഇവരെ
ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെകെ ശൈലജ, തുറമുഖ മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍, തദ്ദേശവകുപ്പ് മന്ത്രി കെടി ജലീല്‍, ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ എന്നിവര്‍ക്കെതിരേയാണ് വിമര്‍ശനം ഉയര്‍ന്നത്.
ജലീലിനെ എന്തിന് മന്ത്രിയാക്കി
സിപിഎം സ്വതന്ത്രനായിരുന്നു കെടി ജലീല്‍. ഇദ്ദേഹത്തെ എന്തിന് മന്ത്രിയാക്കിയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അഞ്ചു ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് ജലീലിനെ വിമര്‍ശിച്ചത്.
ഉദ്യോഗസ്ഥരെ നിയന്ത്രിക്കണം
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞിരിക്കുകയാണ്. പാര്‍ട്ടി നേതാക്കളെ ഉദ്യോഗസ്ഥര്‍ ഗൗനിക്കുന്നില്ല. അവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
ആരോഗ്യ വകുപ്പില്‍ ഭരണമില്ല
ആരോഗ്യ വകുപ്പില്‍ ഉദ്യോഗസ്ഥ ഭരണം നടക്കുകയാണ്. മന്ത്രിക്ക് ശരിയായ രീതിയില്‍ ഇടപെടാന്‍ സാധിക്കുന്നില്ല. സ്വാശ്രയ ഫീസ് വിഷയത്തിലും മന്ത്രി ശൈലജക്കെതിരേ വിമര്‍ശനം ഉയര്‍ന്നു.
ഉദ്ഘാടകന്‍ മാത്രമായി ഒരു മന്ത്രി
കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനത്തിന് മാത്രം പോകുന്ന വ്യക്തിയാണെന്നായിരുന്നു വിമര്‍ശനം. വകുപ്പിലെ കാര്യങ്ങള്‍ മന്ത്രി അറിയുന്നില്ല. ഉദ്യോഗസ്ഥര്‍ പറയുന്ന സ്ഥലത്ത് ഒപ്പിടാന്‍ മാത്രം എന്തിനാണ് ഒരുമന്ത്രിയെന്നും വിമര്‍ശനം ഉയര്‍ന്നു.
ഗതാഗത വകുപ്പ് ഏറ്റെടുക്കണം
ജിഎസ്ടി വിഷയത്തില്‍ ധനമന്ത്രി ടിഎം തോമസ് ഐസക് സ്വീകരിച്ച നിലപാടുകള്‍ ശരിയായില്ലെന്ന്് വിമര്‍ശനം ഉയര്‍ന്നു. ഗതാഗത വകുപ്പിനെ രക്ഷപ്പെടുത്താന്‍ ശശീന്ദ്രന് സാധിക്കില്ലെന്നായിരുന്നു ആക്ഷേപം. വകുപ്പ് സിപിഎം ഏറ്റെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.
യെച്ചൂരിക്കെതിരേ ഷംസീര്‍
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരാമെന്ന നിലപാടെടുത്ത ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഷംസീര്‍ എംഎല്‍എ വിമര്‍ശിച്ചു. അധികാരത്തിന് വേണ്ടിയാണ് ഇത്തരക്കാര്‍ വാദിക്കുന്നതെന്നായിരുന്നു യെച്ചൂരിയുടെ പേരെടുത്ത് പറയാതെയുള്ള വിമര്‍ശനം. കോണ്‍ഗ്രസുമായി ഒരുബന്ധവും വേണ്ടെന്നും ഷംസീര്‍ അഭിപ്രായപ്പെട്ടു.
30 ദിവസത്തിനിടെ മരിച്ചത് 60 പേര്‍; സ്വന്തമായി സെമിത്തേരി!! ദുരൂഹ സ്ഥാപനം, പെട്ടത് ഇങ്ങനെ...
ഖത്തറിനെതിരേ നീക്കം: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം മാറ്റുമെന്ന് പ്രചാരണം, ഇംഗ്ലണ്ട് വേദിയാകുമെന്ന്
കുമ്മനത്തിന്റെ 'കൈകെട്ടിയ' പ്രതിഷേധം; മധുവിനെ ആൾക്കൂട്ടം കെട്ടിയിട്ടത് പോലെ തന്നെ... ട്വിറ്ററിൽ