അക്രമരാഷ്ട്രീയമല്ല പ്രതിരോധം! പോലീസിനെയും യെച്ചൂരിയെയും സമ്മേളനത്തില്‍ വലിച്ച് കീറി പ്രതിനിധികള്‍
കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം മറ്റുള്ള സ്ഥലങ്ങളിലേത് പോലെയല്ലെന്ന് നേതാക്കള്‍ പറയുന്നു
തൃശൂര്‍: ഷുഹൈബ് വധത്തില്‍ പ്രതിരോധത്തിലായതിനിടെയായിരുന്നു സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഘടകം വിമര്‍ശനമേറ്റ് വാങ്ങുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ നേരെ മറിച്ചാണ് കാര്യങ്ങള്‍ സമ്മേളനത്തില്‍ നടന്നിരിക്കുന്നത്. കണ്ണൂരിലെ കൊലപാതകങ്ങളെ ന്യായീകരിക്കാനാണ് കണ്ണൂര്‍ ഘടകം ശ്രമിച്ചതെന്നാണ് സൂചന.
അതേസമയം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും പോലീസിനെയും സംസ്ഥാന സമ്മേളനത്തില്‍ കടന്നാക്രമിച്ചിട്ടുണ്ട്. നേരത്തെ ജില്ലാ സമ്മേളനങ്ങളിലും യെച്ചൂരിയെ കടന്നാക്രമിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്.
പ്രത്യേക സാഹചര്യം
കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം മറ്റുള്ള സ്ഥലങ്ങളിലേത് പോലെയല്ലെന്ന് നേതാക്കള്‍ പറയുന്നു. ജില്ലയില്‍ പ്രതിരോധത്തിലൂന്നിയാണ് പാര്‍ട്ടി നിലനില്‍ക്കുന്നത്. ഇത് പക്ഷേ പുറത്തുള്ളവര്‍ക്ക് മനസിലാക്കണമെന്നില്ല. പാര്‍ട്ടിയുടെ സുരക്ഷിത തണലില്‍ കഴിയുന്ന നേതാക്കള്‍ക്ക് ഇക്കാര്യങ്ങള്‍ അറിയില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.
വ്യാജ പ്രചാരണം
കണ്ണൂരില്‍ പാര്‍ട്ടികള്‍ തമ്മില്‍ പോരാട്ടമുണ്ടാവുമ്പോള്‍ കൊലപാതകം നടക്കാറുണ്ട്. അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഇത് ചൂണ്ടിക്കാണിച്ച് സിപിഎം ആളെകൊല്ലുന്ന പാര്‍ട്ടിയാണെന്നുള്ള പ്രചാരണം വ്യാജമാണ്. ഇത്തരം ആരോപണങ്ങളിലൂടെ പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്നും കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ പറഞ്ഞു. തെക്കന്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
രക്തസാക്ഷികള്‍
സിപിഎമ്മിന് ഏറ്റവും അധികം രക്തസാക്ഷികള്‍ ഉണ്ടായ ജില്ലയാണ് കണ്ണൂര്‍. അത് പ്രതിരോധത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്നത്‌കൊണ്ടാണ്. സംസ്ഥാനത്ത് ഏറ്റവും അധികം ജീവിക്കുന്ന രക്തസാക്ഷികളും കണ്ണൂര്‍ ജില്ലയിലാണ്. ഷുഹൈബ് വധം മുന്‍നിര്‍ത്തി പാര്‍ട്ടി അക്രമം നടത്തുന്നുവെന്ന് ഇക്കാരണത്താല്‍ തന്നെ വിലയിരുത്താനാവില്ല. ഷുഹൈബ് വധം പോലീസ് അന്വേഷിക്കുന്നുണ്ടെന്നു അതില്‍ ഇടപെടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
യെച്ചൂരിയുടെ നിലപാട്
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. യെച്ചൂരിയുടെ നിലപാട് അധികാരത്തിന് വേണ്ടിയുള്ളതാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ലന്ന് എഎന്‍ ഷംസീര്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസുമായുള്ള ബന്ധം അപകടകരമാണ്. അവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുഹമ്മദ് റിയാസും വിമര്‍ശിച്ചു.
പോലീസിന്റെ ആനുകൂല്യം വേണ്ട
പല കൊലപാതക കേസുകളിലും സിപഎം നേതാക്കളെ പ്രതികളാക്കാന്‍ പോലീസിന് തിടുക്കമാണെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പോലീസിന്റെ ആനുകൂല്യങ്ങളൊന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവശ്യമില്ല. എന്നാല്‍ നീതി ലഭിക്കണം. ഷുഹൈബ് വധത്തിലും കണ്ണൂര്‍ ഘടകം അതാണ് പ്രതീക്ഷിക്കുന്നതെന്ന് കണ്ണൂരില്‍ നിന്നുള്ള പ്രതിനിധി ചന്ദ്രന്‍ ആവശ്യപ്പെട്ടു.
ഐസക്കും ശരിയല്ല
മോദി സര്‍ക്കാര്‍ നടപ്പിലാക്കായി ജിഎസ്ടിയെ തുടക്കത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് ശരിയായില്ലെന്ന് ചില പ്രതിനിധികള്‍ വിമര്‍ശുന്നയിച്ചു. അദ്ദേഹത്തിന്റെ പല നടപടികളും കേന്ദ്രസര്‍ക്കാരിനെ സഹായിക്കാനാണെന്ന തോന്നലുണ്ടാക്കുന്നു. ഐസക്കും ഉത്തരവാദിത്തതോടെ പ്രസ്താവനകള്‍ നടത്താന്‍ ശ്രമിക്കണമെന്നും വിമര്‍ശനമുയര്‍ന്നു
മന്ത്രിമാര്‍ക്കും വിമര്‍ശനം
പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ വകുപ്പില്‍ ഭരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്നായിരുന്നു പ്രധാന വിമര്‍ശനം. പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഈ വകുപ്പ് ഭരിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നു. കടകംപള്ളി സുരേന്ദ്രന്‍, ഗതാഗത വകുപ്പ് കൈകാര്യം ചെയ്ത തോമസ് ചാണ്ടി, എകെ ശശീന്ദ്രന്‍ എന്നീ മന്ത്രിമാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നു.
കോടിയേരിയെ മാറ്റില്ല
പാര്‍ട്ടി സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വരാനുള്ള സാധ്യതയാണ് സമ്മേളനത്തില്‍ പ്രകടമാകുന്നത്. പിണറായി വിജയന്റെ പിന്തുണയും അദ്ദേഹത്തിന് ഗുണം ചെയ്യും. പി ജയരാജനായിരുന്നു കോടിയേരിക്ക് പകരം വരാന്‍ സാധ്യതയുള്ള നേതാവ്. എന്നാല്‍ ജയരാജനെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരാന്‍ മുതിര്‍ന്ന നേതാക്കള്‍ ഇഷ്ടപ്പെടുന്നില്ല. ഇത് ജയരാജന് തിരിച്ചടിയാണ്.
ഷുഹൈബ് വധം; പി ജയരാജന്‍ സിപിഎമ്മിനുള്ളില്‍ ഒറ്റപ്പെടുന്നു
ദുബായിലേക്ക് മലയാളി യുവതികളെ കടത്തി പെൺവാണിഭം; ലിസിക്കും സുരേഷിനും 10 വർഷം തടവ്...
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്: നടപ്പാക്കണമെന്ന വാദവുമായി ബിജെപി... രാജ്യം ഒറ്റ തെരഞ്ഞെടുപ്പിലേക്ക്?