സിഎജി റിപ്പോർട്ട് വിവാദം രാഷ്ട്രീയ പ്രേരിതം; ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകുമെന്ന് സിപിഎം!!
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള വിവാദം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം. സിഎജിയുടെ കണ്ടെത്തലുകള്‍ പലതും യുഡിഎഫ് കാലത്തേതാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. വിവാദത്തില്‍ തല്ക്കാലം പ്രതികരിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക സംബന്ധിച്ച കോടതി വിധി അംഗീകരിക്കേണ്ടിവരുമെന്നും സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് ഒഴികെയുള്ള എല്ലാ കണ്ടെത്തലുകളും യുഡിഎഫിന്റെ കാലത്താണ് നടന്നത്. വാങ്ങിയ ശേഷം സര്‍ക്കാരിന്റെ അനുമതിക്ക് വരുന്നത് പൊലീസില്‍ സ്വാഭാവികമാണ്.
ബന്ധപ്പെട്ടവര്‍ നല്കിയ വിശദീകരണങ്ങള്‍ അവഗണിച്ചാണ് സിഎജി പല നിഗമനങ്ങളിലും എത്തിയതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. അതേസമയം ഇന്നുചേര്‍ന്ന മന്ത്രിസഭായോഗവും സിഎജി റിപ്പോർട്ട് ചർച്ച ചെയ്തില്ലെന്ന് റിപ്പോർട്ട്. വിഷയം അജണ്ടയില്‍ ഇല്ലാതിരുന്നതിനാല്‍ ചര്‍ച്ച ചെയ്തില്ല. നേരത്തെ 2017ല്‍ വിഴിഞ്ഞം പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന സിഎജി റിപ്പോർട്ട് സഭയിൽ വച്ച് ദിവസങ്ങൾക്കകം സർക്കാർ ജുഡീഷ്യൽ കമമീഷൻ രൂപീകരിച്ചിരുന്നു.
എന്നാല്‍ ഡിജിപിക്കെതിരായ ഗുരുതര കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം ചേരുന്ന രണ്ടാമത്തെ മന്ത്രിസഭയോഗമാണിത്. സിഎജി റിപ്പോര്‍ട്ടില്‍ എടുത്ത നടപടിയടക്കം മൂന്ന് മാസത്തിനകം സര്‍ക്കാര്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് കൈമാറേണ്ടതാണ്. വി.ഡി.സതീശന് അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി സിഎജി റിപ്പോര്ട്ടിന്മേല് ഒരാഴ്ചയ്ക്കകം ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ട് തേടും.