'യുഡിഎഫ് സ്വയം ബിജെപിക്കായി പിന്‍മാറി', തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് എ വിജയരാഘവൻ
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ വലിയ പിന്തുണയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുന്‍ തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി ഇടതുപക്ഷത്തിനെതിരെ, പ്രത്യേകിച്ചും മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായി വലിയ കളവുകളും ദുഃഷ്പ്രചാരണവുമാണ് പ്രതിപക്ഷം നടത്തിയിരുന്നത്. ഒരു തെരഞ്ഞെടുപ്പ് കാലത്തും ഇത്രയേറെ വിഷലിപ്തമായ അപവാദ പ്രചാരണവും അസത്യവും നാം കേട്ടിട്ടില്ല. എന്നാല്‍ കേരളത്തിലെ ജനം ആ പ്രചരണം വിശ്വസിച്ചില്ല. ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനത്തോടും കേരള സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തോടുമുള്ള പിന്തുണയാണ് ഈ തെരഞ്ഞെടുപ്പില്‍ ജനം പ്രകടിപ്പിച്ചത് എന്ന് വിജയരാഘവൻ പറഞ്ഞു.
'' സംസ്ഥാന സര്‍ക്കാര്‍ വളരെ പ്രയാസകരമായ ഒരു കാലത്തെയാണ് അഭിമുഖീകരിച്ചത്. ഈ സന്ദര്‍ഭത്തിലും ജനത്തിന് വേണ്ടിയുള്ള കരുതല്‍ ഒരു ഘട്ടത്തിലും മാറ്റിവെച്ചില്ല. വികസനത്തില്‍ കേരളത്തിന്റെ ഭാവി കൂടി കണ്ട് നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. എന്നാല്‍ സര്‍ക്കാരിനെതിരായ ദുഃഷ്പ്രചാരണം നടത്തി ആരോപണങ്ങള്‍ കൊണ്ടുവന്ന് വിവാദമുണ്ടാക്കി. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനം പോലും തടയുന്ന രീതിയുണ്ടാക്കി. തെറ്റായ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കി. ബിജെപി, മുസ്ലിം മതമൗലികവാദ ശക്തികള്‍ എന്നിവരായിരുന്നു അത്. ഇവരെ വച്ചാണ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രചാരണം നടത്തിയത്''.
കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പ്രചാരണം നടത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ജനം അര്‍പ്പിച്ച വിശ്വാസ്യത്തെ വിനയപൂര്‍വ്വം സ്വീകരിച്ച് ജനത്തിനൊപ്പം നിന്ന് മികവാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വിജയരാഘവൻ പറഞ്ഞു. '' യുഡിഎഫിന്റെ അസരവാദ രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനമാണ് ഇവിടെ കാണുന്നത്. സംഘപരിവാറിന്റെ ബിജെപി, തലസ്ഥാന നഗരത്തിലെ കോര്‍പറേഷന്‍ ഭരണം പിടിക്കുമോ എന്നതായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്''.
'' കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സ്ഥാനത്ത് തിരുവനന്തപുരത്ത് വിജയിച്ച ഒരു പാർടി ബിജെപിയാണ്. അതിനാല്‍ നഗരം ബിജെപി പിടിക്കുക, അതുവഴി ഇന്ത്യയിലാകെ വലിയ പ്രചരണം നടത്തുക, ഇപ്പോഴത്തെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് സാധൂകരണം നല്‍കുക എന്നി ലക്ഷ്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ഇതിലൊക്കെ യുഡിഎഫ് ബിജെപിയെ കോര്‍പറേഷന്‍ ഭരണത്തിന്റെ നേതൃത്വത്തില്‍ എത്തിക്കാന്‍ എല്ലാ ശ്രമവും നടത്തി. നെടുങ്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടപ്പോള്‍ ബിജെപി തെരഞ്ഞെടുക്കപ്പെട്ടു. 74 വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക്. അപ്പോള്‍ വിജയത്തിന്റെ കാരണം അന്വേഷിക്കേണ്ടതില്ല''.
Recommended Video
''മുഴുവന്‍ വോട്ടും ബിജെപിക്ക് നല്‍കുകയായിരുന്നു. ബിജെപി ജയിച്ച വാര്‍ഡില്‍ പരിശോധന നടത്തിയാല്‍ യുഡിഎഫ് സ്വയം ബിജെപിക്കായി പിന്‍മാറിയത് കാണാനാകും. ലീഗിന് കീഴ്‌പ്പെട്ട് നിലപാട് സ്വീകരിക്കുന്ന തരത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ബിജെപി, വെല്‍ഫെയര്‍പാര്‍ട്ടി എന്നിവരുമായി ഒരേ സമയം കൂട്ടുകെട്ടുണ്ടാക്കുക എന്ന അധാര്‍മിക രാഷ്ട്രീയ നിലപാടാണിത്. ജനം ഇതെല്ലാം കാണുന്നുണ്ട്. ഇതെല്ലാം മനസിലാക്കിയാണ് ജനം ഇടതുപക്ഷത്തിന് വോട്ട് നല്‍കിയത്'' എന്നും വിജയരാഘവൻ പറഞ്ഞു.