എറണാകുളം പിടിക്കണം; കിടിലന്‍ സ്വതന്ത്രനെ രംഗത്ത് ഇറക്കുമെന്ന് സിപിഎം, യുഡിഎഫ് വോട്ട് ചോര്‍ത്തും
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പോടെ സംസ്ഥാനം വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു കഴിഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ലെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള അധികാര തര്‍ക്കങ്ങള്‍ പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയിത്തിലും ചിഹ്നം അനുവദിക്കുന്നതിലുമടക്കം പ്രതിഫലിച്ചപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത് നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങളായിരുന്നു.
ഒടുവില്‍ ജോസ് ടോം പുലിക്കുന്നേലിന്‍റെ പാര്‍ട്ടി പത്രിക തള്ളുകയും സ്വതന്ത്രനായി നല്‍കിയ പത്രിക അംഗീകരിക്കുകയും ചെയ്തതോടെയാണ് പാലായിലെ രാഷ്ട്രീയ ചിത്രം പൂര്‍ണ്ണമായത്. സംസ്ഥാന രാഷ്ട്രീയത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും ഇനിയുള്ള നാളുകളില്‍ പാലാ ഉപതിരഞ്ഞെടുപ്പിലായിരിക്കും. അതേസമയം തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും ഉള്‍പ്പടേയുള്ള കാര്യങ്ങളിലേക്ക് കടന്നിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. വിശദാംശങ്ങള്‍ ഇങ്ങനെ..
6 മണ്ഡലങ്ങളില്‍
പാലാ ഉള്‍പ്പടെ സംസ്ഥാനത്തെ 6 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. 6 മണ്ഡലങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍ പാലായില്‍ മാത്രമാണ് ഉപതിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഈ മാസം 23 നാണ് പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക.
നവംബറില്‍
ശേഷിക്കുന്ന 5 മണ്ഡലങ്ങളായ എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നവംബറില്‍ തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മണ്ഡലങ്ങളിലെല്ലാം ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും അണിയറയില്‍ സജീവമാണ്.
എറണാകുളത്ത്
ഹൈബി ഈഡന്‍ പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പരമ്പരാഗത യുഡിഎഫ് മണ്ഡലമായ എറണാകുളം നിയജോക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം ലഭിച്ച എറണാകുളത്ത് തികഞ്ഞ ആത്മവിശ്വാസമാണ് യുഡിഎഫിന് ഉള്ളത്.
ഇടതുമുന്നണി തീരുമാനം
മറുവശത്ത് മികച്ച പോരാട്ടം നടത്താന്‍ തന്നെയാണ് ഇടതുമുന്നണിയുടെ തീരുമാനം. മികച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കി മണ്ഡലം പിടിക്കാമെന്നാണ് സിപിഎം പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പില്‍ നല്ല ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവാണ് ഇടതുമുന്നണി മണ്ഡലം കമ്മറ്റി യോഗത്തില്‍ അഭിപ്രായപ്പെട്ടത്.
സാംസ്കാരിക നേതാവിനെ
ലത്തീന്‍ സമുദായത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള എറണാകുളത്ത് സിപിഎം ലത്തീന്‍ സമുദായത്തില്‍പ്പെട്ട സ്വതന്ത്രനെ തേടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് യുഡിഎഫ് വോട്ട് ചോര്‍ത്തുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ. ലത്തീന്‍ സമുദായത്തില്‍പ്പെട്ട ഒരു സാംസ്കാരിക നേതാവിനെയാണ് പാര്‍ട്ടി അന്വേഷിക്കുന്നത്. ഈ റിപ്പോര്‍ട്ടുകളെ ശരിവെക്കും വിധത്തിലായിരുന്നു മണ്ഡലം കമ്മറ്റി യോഗത്തില്‍ സിപിഎം നേതാവ് യോഗത്തില്‍ സംസാരിച്ചത്.
ഘടകക്ഷികള്‍ക്ക്
എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന സിപിഎം നിലപാടിനോട് ഘടകക്ഷികള്‍ക്ക് വേണ്ടത്ര മതിപ്പില്ല. സ്വതന്ത്രനേക്കാള്‍ നല്ലത് പാര്‍ട്ടിക്കാര്‍ തന്നെയാണെന്നായിരുന്നു ചെറുകക്ഷികളുടെ അഭിപ്രായം. ആളെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനും വോട്ട് കിട്ടുന്നതിനും നല്ലത് പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് ഘടകകക്ഷി നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എത്രയം പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ഘടകക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു. അവസാന നിമിഷം എവിടെനിന്നെങ്കിലും സ്ഥാനാര്‍ത്ഥിയെ ഇറക്കിയിട്ട് കാര്യമില്ല. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ സൂക്ഷ്മ പരിശോധന നടത്തുന്നത് ഉള്‍പ്പടേയുള്ളവ ഉടന്‍ തുടങ്ങി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 9 ജില്ലകളിൽ യെല്ലോ അലേർട്ട്, 5 ദിവസം കൂടി മഴ തുടരും
ചിദംബരം ഉത്തരം പറഞ്ഞത് 90 മണിക്കൂറിൽ 450 ചോദ്യങ്ങൾക്ക്: കേസിലെ കുറ്റപത്രം സെപ്തംബറിൽ!