മതേതര ബദലിന്റെ നേതൃത്വം ഇനി കോൺഗ്രസിന് വേണ്ട, പുന:പരിശോധിക്കും, കടുത്ത അതൃപ്തിയിൽ സിപിഎം
തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചതല്ലാതെ ഔദ്യോഗികമായി അത്തരമൊരു തീരുമാനമുണ്ടായിട്ടില്ല. വയനാടിനെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കാനും തയ്യാറായില്ല. ഇതോടെ സസ്‌പെന്‍സ് തുടരുകയാണ്. കോണ്‍ഗ്രസിനുളളില്‍ തന്നെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്.
സോണിയയെ പിന്തുടർന്ന പോലെ രാഹുലിന് പിന്നാലെ ബിജെപി! എതിരാളി സ്മൃതി ഇറാനിയല്ല
ബിജെപിക്ക് പകരം ഇടതുപക്ഷത്തെ മുഖ്യഎതിരാളിയാക്കി കാണിക്കുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് ദേശീയ നേതാക്കള്‍ക്കുളളത്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനുളള നീക്കത്തില്‍ സിപിഎമ്മും അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിട്ടുണ്ട്.
ഇടതുമുന്നണിക്ക് എതിരെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ മത്സരമെങ്കെില്‍ ദേശീയ തലത്തില്‍ മതേതര ബദലിന്റെ നേതൃത്വം കോണ്‍ഗ്രസിന് നല്‍കുന്നത് പുനപരിശോധിക്കേണ്ടതായി വരും എന്നാണ് സിപിഎം നിലപാട്. കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുളള മതേതര ബദലിനെ കുറിച്ച് ആലോചിക്കാനും സിപിഎം നീക്കം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കുന്നത് ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് കളം ഒഴിഞ്ഞ് കൊടുക്കുന്നതിന്റെ സൂചനയാണ് എന്നും സിപിഎം വിലയിരുത്തുന്നു. ബിജെപിയെ എതിര്‍ക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമെങ്കില്‍ രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് മത്സരിക്കട്ടെ എന്നാണ് സിപിഎം നിലപാട്. രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നതിനെതിരെ നേരത്തെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കമുളള നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ബിജെപിക്ക് പകരം ഇടതുപക്ഷത്തെ നേരിടുന്നതിലൂടെ എന്ത് സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത് എന്നാണ് പിണറായി വിജയന്‍ ചോദിച്ചത്.