തിരിച്ചടിക്കൊരുങ്ങി സിപിഎം; യുഡിഎഫ് കേന്ദ്രങ്ങളിലെ കള്ളവോട്ടുകളുടെ വിവരം ശേഖരിക്കുന്നു
കണ്ണൂര്‍: കള്ളവോട്ട് ആരോപണത്തില്‍ സിപിഎം തിരിച്ചടിക്ക് ഒരുങ്ങുന്നു. കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ ഒരു ബൂത്തിലെ കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ സിപിഎം ആദ്യം വലിയ പ്രതിരോധത്തിലായിരുന്നു. കള്ളവോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് സ്ഥിരീകരിച്ചതും സിപിഎമ്മിന് തിരിച്ചടിയായി.
പ്രസംഗം 15 തവണ കണ്ടപ്പോഴാണ് മോദി പറഞ്ഞത് മനസ്സിലായതെന്ന് വടക്കന്‍; തിരുത്തിയതിന് നന്ദിയുമായി രാജേഷ്
കണ്ണൂർ ജില്ലയിലെ പിലാത്തറ യുപി സ്കൂളിലെ പത്തൊൻപതാം നമ്പർ ബൂത്തിൽ സിപിഎം പഞ്ചായത്ത് അംഗവും മുൻ അംഗവും മറ്റൊരാളും കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇത് യുഡിഎഫ് വലിയ ആയുധമാക്കിയതോടെയാണ് സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാവുന്നത്.
പ്രതിരോധത്തില്‍
സംഭവം ശരിയാണെന്ന് സ്ഥിരീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. ഇതോടെ വിഷയത്തില്‍ സിപിഎം പ്രതിരോധത്തിലാവുകയായിരുന്നു.
യുഡിഎഫിന് മറുപടി
എന്നാല്‍ ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ യുഡിഎഫിന് മറുപടി തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. മാടായില്‍ ലീഗ് കേന്ദ്രത്തില്‍ കള്ളവോട്ട് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സിപിഎം പുറത്തുവിട്ടിരുന്നു. ഇത് ചാനലുകള്‍ക്ക് എത്തിച്ചു കൊടുത്തതും പാര്‍ട്ടി തന്നെ.
കള്ളവോട്ടിന്റെ വിവരങ്ങൾ
ഇതിന് പിന്നാലെ മുസ്ലിംലീഗ് ശക്തികേന്ദ്രങ്ങളായ കാസർകോട് മണ്ഡലത്തിൽപെട്ട കണ്ണൂർ ജില്ലയിലെ മാടായി പഞ്ചായത്തിലും കാസർകോട് ജില്ലയിലെ ഉദുമയിലെ ചില ബൂത്തുകളിലും നടന്ന കള്ളവോട്ടിന്റെ വിവരങ്ങൾ സിപിഎം ശേഖരിച്ചു വരികയാണ്.
സിപിഎം ആരോപിക്കുന്നത്
ഉദുമ മണ്ഡലത്തിലെ യുഡിഎഫിന്റെ ശക്തി കേന്ദ്രത്തിൽ വിദേശത്തുള്ളവരുടെ പേരിൽ വ്യാപകമായി കള്ളവോട്ട് ചെയ്തെന്നാണ് സിപിഎം ആരോപിക്കുന്നത്. ഉദുമ നിയോജക മണ്ഡലത്തിലെ 126 ആം ബൂത്തിലെ 313 ആം വോട്ടർ അബൂബക്കർ സിദ്ദീഖ്, 315ആം വോട്ടർ ഉമ്മർ ഫാറൂഖ്, 1091ആം വോട്ടർ ഫവാദ്, 1100 ആം വോട്ടർ സുഹൈൽ 1168 ആം വോട്ടർ ഇംതിയാസ് എന്നിവർ വിദേശത്താണുള്ളത്.
പട്ടികയിൽ പേരില്ലാത്തവരും
എന്നാൽ ഇവരുടെ പേരിൽ യുഡിഎഫ് കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. 125 ആം ബൂത്തിൽ വോട്ടർ പട്ടികയിൽ പേരില്ലാത്തവർ വോട്ട് രേഖപ്പെടുത്തിയതായും ഇടത് മുന്നണി ആരേപിക്കുന്നത്.
കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം
മണ്ഡലത്തിലെ കള്ളവോട്ടുകളുടെ കണക്കുകള്‍ ശേഖരിക്കാന്‍ സിപിഎം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിശദമായ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് സിപിഎം തീരുമാനം.
110 ബൂത്തുകളിൽ
കാസർകോട് മണ്ഡലത്തിൽ 110 ബൂത്തുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇവിടങ്ങളിൽ വീണ്ടും വോട്ടിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് പരാതി നൽകിയിരുന്നു. ഇതിന് പിറകെയാണ് സമാനമായ ആരോപണവുമായി എൽഡിഎഫും രംഗത്തെത്തുന്നത്.
റീ പോളിങ്
90 ശതമാനത്തിലധികം പോളിങ് നടന്ന കാസര്‍കോട് മണ്ഡലത്തിലെ നൂറോളം ബൂത്തുകളില്‍ റീ പോളിങ് നടത്തണമെന്ന ആവശ്യവുമായാണ് യുഡിഎഫ് രംഗത്തെത്തിയത്. എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് കോൺഗ്രസിന്റെ ആരോപണം.
100 ബുത്തുകളില്‍
ചെറുതാഴം പഞ്ചായത്തിലെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു. കാസര്‍കോട് മണ്ഡലത്തിലെ 126 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം പോളിങ് നടന്നത്. ഇതില്‍ 100 ബുത്തുകളില്‍ റീപോളിങ് വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.