കണ്ണൂരിലെ താരകം... ചെഞ്ചോരപ്പൊൻകതിർ... ജയരാജ സ്തുതികൾ ഇങ്ങനെ, "ബിംബം പേറുന്ന കഴുത" വിഎസോ ജയരാജനോ?
കണ്ണൂർ: കണ്ണൂരിലെ സിംഹം തന്നെയാണ് പി ജയരാജൻ. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളെക്കാൾ പിബി അംഗങ്ങളേക്കാൾ ഏന്തുകൊണ്ടും ജനപിന്തുണയുള്ള നേതാവ് തന്നെയാണ് പി ജയരാജൻ. എന്നാൽ ജയരാജ സ്തുതു കുറച്ച് കൂടിപോയൊ എന്ന് മാത്രമാണ് സംശയം. നാടെങ്ങും ഫ്ലെക്സുകൽ, പി ജയരാജനെതിരെ ആരെങ്കിലും വിമർശനം ഉന്നയിച്ചാൽ ഓടിയെത്തി തെറി വിളിക്കാൻ കാത്തിരിക്കുന്ന സോഷ്യൽമീഡിയയിലെ അനുചരന്മാർ... ഇങ്ങനെ നീളുന്നു കണ്ണൂരിലെ പി ജയരാജ കഥകൾ. ഇത് തന്നെയാണ് സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവർക്കും ഇഷ്ടപ്പെടാഞ്ഞതും. ജയരാജന്റെ പ്രവർത്തനവും വ്യക്തിജീവിതവുമെല്ലാം പ്രചാരണ പരിപാടികളിലൂടെ സഖാവ് കൃഷ്ണപിള്ളയുടെ ധീരോദാത്തമായ പോരാട്ടങ്ങളുടെ ശ്രേണിയിലേക്കുയർത്തുകയായിരുന്നു.
കണ്ണൂരിലെ താരകം, ചെഞ്ചോരപ്പൊൻകതിർ, നാടിൻ നെടുനായകൻ, ചെമ്മണ്ണിൻ മാനം കാക്കും നന്മൾ തൻ പൂമരം... ഇതൊക്കെയാണ് കണ്ണൂരിലെ സഖാകൾക്ക് പി ജയരാജൻ. ഏറ്റവും ഒടുവിൽ സിപിഎം പുറച്ചേരി ഇറക്കിയ സംഗീത ആൽബത്തിലെ വരികളാണിത്. സാധാരണ രക്തസാക്ഷികളെ വാനോളം വാഴ്ത്തുന്ന പാട്ടുകൾ സിപിഎം എതിർക്കാറുണ്ട്. ഇത് ആദ്യമായാണ് ജീവിച്ചിരിക്കുന്ന നേതാവിനെ വാഴുത്തുന്ന പാട്ട് രംഗത്തിറങ്ങുന്നത്. ഇതിനെ പരിഹസിക്കുന്ന പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ എതിർകക്ഷികൾ ഉയർത്തുകയും ചെയ്തിരുന്നു. പാർട്ടിക്ക് അധീതനല്ല ആരും എന്ന തത്വം പരിപാലിക്കുന്ന സിപിഎമ്മിനും തലപ്പത്തിരിക്കുന്നവർക്കും ഇതൊന്നും അത്ര രസിക്കില്ല എന്നത് തീർച്ചയാണ്. പാർട്ടിക്ക് അധാതനാവാൻ ശ്രമിക്കുന്നു എന്ന് വിഎസിനെതിരെ കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം ഉന്നയിച്ച വാക്കുകൾ പി ജയരാജനെതിരെ തന്നെ ഇപ്പോൾ തിരിഞ്ഞ് കൊത്തുകയാണ്.
ബിംബം പേറുന്ന കഴുതയാര്?
"ബിംബം പേറുന്ന കഴുത" എന്നാണ് വിഎസ് അച്യുതാനന്ദനെ പി ജയരാജൻ വിമർശിച്ചത്. പിണറായി പക്ഷ നേതാവായ ജയരാജന്റെ വിഎസിനെതിരെയുള്ള വിമർശനം യുവ നേതാവായ എം സ്വരാജടക്കം ഏറ്റുപിടിച്ചിരുന്നു. എന്നാൽ എല്ലാം പി ജയരാജനെ തന്നെ തിരിഞ്ഞുകൊത്തുകയാണ് ഇപ്പോൾ. പി ജയരാജന്റെ കാര്യം സിപിഎം സംസ്ഥാന സമിതിയിൽ ചർച്ചയായത് തികച്ചും അപ്രതീക്ഷിതമായാണ്. പാർട്ടി നയങ്ങലിൽ നിന്ന് മാറിയാണ് ജയരാജന്റെ പ്രവർത്തനം. ശ്രീക്ഷ്ണ ജയന്തി അടക്കമുള്ള വിഷയങ്ങലിൽ പാർട്ടിയോട് ആലോചിക്കാതെ സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കുന്നതായും സംസ്ഥാന സമിതി വിലയിരുത്തിയത്.
നൃത്ത ശിൽപ്പം, കാരുണ്യത്തിന്റെ നിറകുടം
സിപിഎം ജില്ലാ കമ്മറ്റി തയ്യാറാക്കിയ കുറിപ്പാണ് ഇപ്പോൾ പ്രശ്നം പരിഗണിക്കാനും നടപടിയ്ക്കും വഴിവെച്ചത്. ശ്രീകാകുളത്തെ നക്സലൈറ്റുകളുടെ വേഷവിധാനങ്ങളോടെ പി ജയരാജനെ അവതരിപ്പിക്കുന്ന നൃത്തശിൽപ്പത്തിന്റെയും ജീവിത രേഖകളുടെയും തെളിവുകൾ സഹിതമാണ് സംസ്ഥാന സമിതിയിൽ വിഷയം ചർച്ചയ്ക്ക് വന്നത്. സംഘപരിവാറിന്റെ കൊലയ്ക്ക് മുന്നിൽ ധാരതയോടെ പോരാടി ജീവൻ നിലനിർത്തിയ നേതാവ് എന്ന നിലയിലും വേദനിക്കുന്നവർക്ക് സാന്ത്വനത്തിന്റെ സ്നേഹസ്പർശമാകുന്ന കാരുണ്യത്തിന്റെ നിറകുമായും ആൽബത്തിൽ പി ജയരാജനെ ചിത്രീകരിക്കുന്നുണ്ട്.
പാർട്ടിക്ക് വിമർശിക്കാനും അധികാരമുണ്ട്
ജയരാജനെ അനുകൂലിച്ച് ഇറങ്ങിയ രേഖകളും സംസ്ഥാന കമ്മിറ്റി പരിഗണിച്ചിരുന്നു. അതേസമയം രേഖ തയ്യാറാക്കിയത് താനല്ല; കെകെ രാഗേഷെന്ന് പി ജയരാജന്‍ സംസ്ഥാന സമിതി യോഗത്തില്‍ പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ചര്‍ച്ചയില്‍ അഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് പി ജയരാജന്‍ ഇറങ്ങിപ്പോയത്. പാർട്ടിയുടെ വിമർശനം ഉൾക്കൊണ്ടു പ്രവർത്തിക്കുമെന്നാണ് പിന്നീട് ജയരാജന്റെ പ്രസ്താവന. വിമർശനവും സ്വയം വിമർശനവുമില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയില്ല. എന്നെ വളർത്തിയ പാർട്ടിക്ക് എന്നെ എന്നെ വിമർശിക്കാനും അധികാരമുണ്ട്. ആ വിമർശനത്തിൽ ഉൾക്കൊള്ളേണ്ടവ ഉൾക്കൊണ്ടുകൊണ്ടാണ് മുന്നോട്ടു പോകുന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ സിപിഎം സംസ്ഥാനസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയെന്ന അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
ജയരാജന് കിട്ടിയത് 'മുട്ടൻ അടി'
എന്തു തന്നെയായാലും പാർട്ടിയുടെ അപ്രതീക്ഷിത നീക്കത്തിൽ പി ജയരാജൻ ആകെ ഉലഞ്ഞുപോയി എന്ന് തന്നെ പറയാം. ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. അപമാനിതനായി ജില്ലാ സെക്രട്ടറി പദവിയിൽ തുടരാനില്ലെന്ന് പറഞ്ഞ് ജയരാജൻ സംസ്ഥാന സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപോയി എന്നാണ് പുറത്ത് വന്ന റപ്പോർട്ടുകൾ എന്നാൽ ഇക്കാര്യം പി ജയരാജൻ നിഷേധിച്ചിട്ടുമുണ്ട്. സിപിഎമ്മിനെ ആകെ ഉലച്ച ഷുക്കൂർ വധക്കേസിൽ പി ജയരാജനെ സംരക്ഷിച്ചത് പാർട്ടിയായിരുന്നു. പി ജയരാജൻ പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം കൂടെ പാർട്ടി ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ അപ്രതീക്ഷിത നീക്കത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.