കീഴാറ്റൂര്‍ സംഘര്‍ഷഭൂമിയാകുമോ? വയല്‍ക്കിളി മാര്‍ച്ചിന് അനുമതിയില്ല, പകരം നാടുകാവല്‍ സമരം!
വയല്‍ക്കിളികളുടെ രണ്ടാം ഘട്ട സമരം ഞായറാഴ്ച്ച തുടങ്ങാനിരിക്കെയാണ് സിപിഎം ബദല്‍ സമരം ഒരുക്കുന്നത്
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് പ്രതിരോധമൊരുക്കാന്‍ സിപിഎം. ഇതിനായി പുതിയൊരു സമരത്തിനാണ് സിപിഎം തയ്യാറെടുക്കുന്നത്. ഇതോടെ കീഴാറ്റൂരില്‍ നടക്കുന്ന സമരത്തിന്റെ ചൂഠേറുകയാണെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ദിവസം വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചത് വന്‍ വിവാദമായിരുന്നു. ഇതിന്റെ വിവാദം സിപിഎം നേതാക്കളുടെ നേര്‍ക്കാണ് പോകുന്നത്.
അതേസമയം സുരേഷിന്റെ സഹോദരന് തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവവും ഇതിനിടെ ഉണ്ടായി. ഇതോടെ സിപിഎം വയല്‍ക്കിളികളെ നേരിടാന്‍ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങിയെന്ന് വേണം കരുതാന്‍. എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നടത്തിയ പ്രസ്താവനകള്‍ ഇതില്‍ നിന്ന് വിപരീതമായിരുന്നു. കണ്ണൂരിലെ സമരത്തിന് ജയരാജനാണ് നേതൃത്വം നല്‍കുന്നത്.
നാടുകാവല്‍ സമരം
വയല്‍ക്കിളികളെ പ്രതിരോധിക്കാന്‍ സമരം തന്നെയാണ് ഏറ്റവും നല്ലതെന്ന് സിപിഎം കരുതുന്നു. വയല്‍കാവല്‍ സമരമാണ് ഇതിന് ബദലായി തുടങ്ങുന്നത്. വയല്‍ക്കിളികളുടെ രണ്ടാം ഘട്ട സമരം ഞായറാഴ്ച്ച തുടങ്ങാനിരിക്കെയാണ് സിപിഎം ബദല്‍ സമരം ഒരുക്കുന്നത്. ഇത് ഇന്ന് തുടങ്ങും. പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരില്‍ പുറത്തുനിന്നുള്ളവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് സിപിഎം ആരോപിക്കുന്നു. തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിലാണ് നാടുകാവല്‍ സമരം സംഘടിപ്പിക്കുന്നത്. കീഴാറ്റൂരില്‍ നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ചും നടത്തുന്നുണ്ട്. എന്നാല്‍ ബൈപ്പാസ് വിഷയത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ബൈപ്പാസ് ഒഴിവാക്കി തളിപ്പറമ്പ് പട്ടണത്തിലെ നിലവിലെ റോഡ് വീതി കൂട്ടി മേല്‍പ്പാലം നിര്‍മിക്കാമെന്നാണ് സംസ്ഥാന സെക്രട്ടരി കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞത്.
അനുമതി ലഭിച്ചില്ല
വയല്‍ക്കിളികളുടെ മാര്‍ച്ചിനെ അധികാരം കൊണ്ട് നേരിടാനാണ് കണ്ണൂര്‍ ജില്ലാ ഘടകത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വയല്‍ക്കിളികളുടെ സമരത്തിന് ഇതുവരെ പോലീസിന്റെ അനുമതി ലഭിച്ചിട്ടില്ല. തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്കാണ് വയല്‍ക്കിളികള്‍ മാര്‍ച്ച് നടത്തുന്നത്. നേരത്തെ ഇവര്‍ പോലീസുമായി മാര്‍ച്ചിനെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ സിപിഎം മാര്‍ച്ചിന് ശേഷം സംഘര്‍ഷമുണ്ടായില്ലെങ്കില്‍ അനുമതി തരാമെന്നാണ് പോലീസിന്റെ നിലപാട്. അതേസമയം സിപിഎം മാര്‍ച്ചിന് ശേഷം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാവുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇരുവിഭാഗവും നിലപാടില്‍ വീട്ടുവീഴ്ച്ച വരുത്താതും പ്രശ്‌നമാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ വയല്‍ക്കിളികളുടെ മാര്‍ച്ചിന് മാത്രം എന്തുകൊണ്ട് അനുമതി നല്‍കുന്നില്ല എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
സംഘര്‍ഷ സാധ്യത
ബൈപ്പാസിന് വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ പ്രവേശിക്കുന്നതിന് വിലക്കാനുള്ള തീരുമാനം ഉടന്‍ തന്നെ കളക്ടര്‍ പുറപ്പെടുവിക്കുമെന്നാണ് സൂചന. ഇതോടെ വയല്‍ക്കിളികളുടെ മാര്‍ച്ച് പ്രദേശത്തെത്തുന്നതിന് മുമ്പ് പോലീസ് തടയും. ഇതിനായി വമ്പന്‍ സുരക്ഷാ സന്നാഹമാണ് കീഴാറ്റൂരില്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും പരിസ്ഥി പ്രവര്‍ത്തരും വയല്‍ക്കിളികളുടെ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ പ്രമുഖരായതിനാല്‍ ബലം പ്രയോഗിക്കുന്നതിന് പോലീസിന് പ്രശ്‌നങ്ങളുണ്ടാക്കും. ബിജെപിയുടെ പ്രമുഖ നേതാക്കളും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ച സമരപ്പന്തല്‍ ഇവര്‍ പുന:സ്ഥാപിക്കുമെന്നാണ് സൂചന. ഇത് കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കുമെന്നാണ് സൂചന. സിപിഎമ്മിന്റെ സമരത്തില്‍ ബൈപ്പാസിനായി ഭൂമി വിട്ടുനല്‍കിയവരെ മുഴുവന്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. വയല്‍ക്കിളികള്‍ തട്ടിപ്പുകാരാണെന്നും സിപിഎം ആരോപിക്കുന്നുണ്ട്.
കീഴാറ്റൂരിലേത് പ്രാദേശിക പ്രശ്നമായി കാണരുത്; സർക്കാർ മർക്കട മുഷ്ടി വെടിയണമെന്ന് നടൻ ജോയ് മാത്യു!
രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി ജയിച്ചത് മണി പവര്‍ കൊണ്ട് ആഞ്ഞടിച്ച് മായാവതി, തിരിഞ്ഞുകൊത്തി ബിജെപി!
മധുവിന്റെ കൊലപാതകം പോലീസ് അട്ടിമറിക്കുന്നു! ക്രൂര മര്‍ദനം നേരില്‍ കണ്ട സ്ത്രീകളുടെ മൊഴിയെടുത്തില്ല