ജോസ് കെ മാണി ബിജെപി പാളയത്തിലെത്തരുത്; കരുനീക്കങ്ങളുമായി സിപിഎം, കാനത്തെ അനുനയിപ്പിക്കും
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ രൂപപ്പെട്ട ജോസ്, ജോസഫ് പോരില്‍ യുഡിഎഫ് വടിയെടുത്തപ്പോള്‍ മുന്നണിക്ക് പുറത്തായത് ജോസ് വിഭാഗമായിരുന്നു. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ ജോസ് ഇനിയെന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
നിലവില്‍ സ്വന്തന്ത്രമായി നില്‍ക്കാനാണ് തീരുമാനമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. പിളര്‍ന്ന് കഴിഞ്ഞ പാര്‍ട്ടിയുമായി തദ്ദേശ-നിയസഭാ തിരഞ്ഞെടുപ്പുകളെ തനിച്ച് നേരിടാനിറങ്ങിയാല്‍ വലിയ തിരിച്ചടി തന്നെയാവും സംഭവിക്കുക.
രാഷ്ട്രീയ തീരുമാനം
ഈ സാഹചര്യത്തില്‍ ഉടന്‍ തന്നെ ഒരു രാഷ്ട്രീയ തീരുമാനം കൈകൊള്ളാന്‍ ജോസ് കെ മാണി തയ്യാറാവേണ്ടി വരും. പുറത്താക്കപ്പെട്ടെങ്കിലു ജോസി കെ മാണിക്ക് മുന്നില്‍ യുഡിഎഫ് വാതിലുകള്‍ പൂര്‍ണ്ണമായും കൊട്ടിയടക്കപ്പെട്ടിട്ടില്ല. ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
അടുത്ത വഴി
യുഡിഎഫിലേക്ക് മടങ്ങിയില്ലെങ്കില്‍ ജോസിന് മുന്നിലുള്ള അടുത്ത വഴി എല്‍ഡിഎഫാണ്. എന്നാല്‍ അത് അത്ര എളുപ്പമല്ല. സ്വന്തം നേതാക്കള്‍ക്കിടയിലും സിപിഐ അടക്കമുള്ള ഇടത് കക്ഷികള്‍ക്കിടയിലും ജോസിന്റെ മുന്നണി പ്രവേശനത്തില്‍ കടത്തു എതിര്‍പ്പ് നിലനല്‍ക്കുന്നുണ്ട്.
ബിജെപി
പിന്നീടുള്ളത് ബിജെപിയാണ്. യുഡിഎഫ് പുറത്താക്കിയതിന് പിന്നാലെ ജോസ് കെ മാണിയെ ബിജെപി സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് വ്യക്തമാക്കിയത്. ജോസ് കെ മാണി നേരത്തെ തന്നെ ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയെന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്ന് വരികയും ചെയ്തു.
മധ്യകേരളത്തില്‍ വേരുറപ്പിക്കാം
രണ്ട് എംപിമാരുള്ള ജോസ് പക്ഷം മുന്നണിയിലെത്തിയാല്‍ ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രി പദവി ലഭിച്ചേക്കും. മറുവശത്ത് മധ്യകേരളത്തില്‍ വേരുറപ്പിക്കുകയെന്നതാണ് ജോസ് കെ മാണിയുമായുള്ള സഹകരണത്തിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നത്. ബിജെപിയുടെ ഈ രാഷ്ട്രീയ നീക്കത്തെ കോണ്‍ഗ്രസും സിപിഎമ്മും സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്.
Recommended Video
സിപിഎം നിലപാട്
ജോസ് കെ മാണി യുഡിഎഫിലേക്ക് തിരിച്ചു പോയാലും പ്രശ്നമില്ല, അവരെ ബിജെപി പാളയത്തിലെത്തിക്കരുതെന്നാണ് സിപിഎം നിലപാട്. ബിജെപിക്ക് നേട്ടമാവുന്ന ഏതൊരു നീക്കത്തേയും എതിര്‍പ്പ് തോല്പ്പിക്കേണ്ടതായതിനാല് ജോസിനെ മുന്നണിയുമായി സഹകരിപ്പിക്കണമെന്നും വലിയൊരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
പിണറായി വിജയന്റെ പ്രതികരണം
ജോസ് വിഭാഗത്ത് എല്‍ഡിഎഫില്‍ എടുക്കുന്നതില്‍ സിപിഎമ്മിന് അനുകൂലമായ നിലപാടാണ് ഉള്ളത്. ഭരണ തുടര്‍ച്ച ലക്ഷ്യം വെക്കുന്ന പാര്‍ട്ടി ജോസുമായുള്ള സഹകരണം കൂടുതല്‍ ഗുണം ചെയ്യുമെന്നും വിലയിരിത്തുന്നു. സാഹചര്യത്തിന് അനുസരിച്ചാണ് രാഷ്ട്രീയത്തില്‍ നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണവും ചില സൂചനകള്‍ നല്‍കുന്നുണ്ട്. ബിജെപിയോട് ചേരാന്‍ മാത്രം നിലപാടില്ലാത്തവരാണ് ജോസ് പക്ഷമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
സാന്നിധ്യം കൂടുല്‍ ശക്തമാക്കാം
കോട്ടയം ഉള്‍പ്പടേയുള്ള മധ്യകേരളത്തില്‍ തങ്ങളുടെ സാന്നിധ്യം കൂടുല്‍ ശക്തമാക്കാന്‍ ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണിയിലേക്കുള്ള കടന്നുവരവ് സിപിഎമ്മിനെ സഹായിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കാലങ്ങളായി തങ്ങള്‍ക്ക് ഒപ്പം നില്‍ക്കാത്ത അഞ്ചോളം സീറ്റുകള്‍ ലഭിക്കുമെന്ന് മാത്രമല്ല, ചാഞ്ചാടി നില്ക്കുന്ന അഞ്ചു മുതല്‍ പത്തുവരെ സീറ്റുകള്‍ ഉറപ്പിച്ച് നിര്‍ത്താമെന്നും സിപിഎം കണക്ക് കൂട്ടുന്നു.
ഗുണം ചെയ്യും
കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി എന്നീ സീറ്റുകളിലാണ് കൂടുതല്‍ പ്രതീക്ഷയുള്ളത്. ഉപതിരഞ്ഞെടുപ്പിലൂടെ മാണി സി കാപ്പന് പിടിച്ച പാലായ്ക്ക് പുറമെ തിരുവല്ല, പീരുമേട്, ഉടുമ്പന്‍ചോല ശക്തമായ മത്സരം നടക്കുന്ന സീറ്റുകളിലും എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, കോതമംഗലം സീറ്റുകളിലെ പ്രകടനത്തിലും ജോസുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
കാനത്തിന്റെ എതിര്‍പ്പ്
എന്നാല്‍ ജോസിനെ മുന്നണിയില്‍ എടുക്കുന്നതില്‍ സിപിഎമ്മിന് മുന്നിലുള്ള ഏക തടസ്സം സിപിഐയും കാനം രാജേന്ദ്രനുമാണ്. സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാരായ പ്രകാശ് ബാബുവിനും സത്യന് മൊകേരിക്കും ജോസിന്റെ കാര്യത്തില്‍ അത്ര കടുംപിടുത്തമില്ല. ഈ സാഹചര്യത്തില്‍ കാനത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം ആരംഭിച്ചെന്നാണ് സൂചന
ചുമതലപ്പെടുത്തി
ഇതിനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനേയും സിപിഎം ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിജെപി പക്ഷത്തേക്ക് പോവാതെ തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ജോസിനെ ഒപ്പം നിര്‍ത്താനാണ് ഇടത് നീക്കം. റോഷി അഗസ്റ്റിന് എംഎല്‍എ ഉള്‍പ്പടേയുള്ളവരുമായി ഇതിനോടകം തന്നെ ആശയവിനിമയങ്ങള്‍ ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അപകടങ്ങള്‍
ജോസിലൂടെ ക്രിസ്ത്യന്‍ വോട്ട് ബാങ്കിലേക്ക് കടന്ന് കയറാന്‍ കഴിയുമെന്നും ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നു. എന്‍എസ്എസിനും ജോസ് വിഭാഗത്തെ ബിജെപിക്ക് ഒപ്പം നിര്‍ത്തുന്നതിനാണ് താല്പര്യം. ജോസ് ബിജെപി പക്ഷത്തേക്ക് പോയാലുള്ള ഇത്തരം അപകടങ്ങളാവും സിപിഎം നേതാക്കള്‍ പ്രധാനമായും കാനത്തിന് മുന്നില്‍ അവതരിപ്പിക്കുക.
ഒറ്റയ്ക്ക് നിക്കണം
അതേസമയം തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്ന് കരുത്ത് തെളിയിച്ച ശേഷം ഇടത് മുന്നണിയുമായി ചര്‍ച്ച നടത്തുകയെന്ന അഭിപ്രായവും ജോസ് പക്ഷത്ത് നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ ഇത് അല്പം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഒരു മുന്നണിയിലും ഇല്ലാതെ മത്സരിച്ച് തിരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടാല്‍ വിലപേശല്‍ ശേഷി കുറയും.
വിലപേശാന്‍
മറിച്ച് മികച്ച വിജയം നേടാന്‍ സാധിച്ചാല്‍ നിയമസഭാ സീറ്റുകളുടെ കാര്യത്തിലടക്കം വിലപേശാന്‍ സാധിക്കും. ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട പാല സീറ്റ് വിട്ടുകിട്ടണമെന്നതാകും ജോസിന്റെ പ്രധാന ആവശ്യം. എന്നാല്‍ ഇതിന് എന്‍സിപി തയ്യാറായേക്കില്ലെന്ന പ്രതിസന്ധിയും ഇടതുന്നുണിക്ക് മുന്നിലുണ്ട്.
ഗുജറാത്തിൽ കോൺഗ്രസിന്റെ റിവേഴ്സ് ഓപ്പറേഷൻ? ഭയന്ന് ബിജെപി! പ്രത്യേക ചുമതല