മന്ത് രോഗപ്രതിരോധത്തെ ചൊല്ലി പ്രതിഷേധം, സിപിഎം യുഡിഎഫ് മെംബർമാർ തമ്മില്‍ കയ്യാങ്കളി
മന്ത് രോഗപ്രതിരോധത്തെചൊല്ലിയുള്ള പ്രതഷേധത്തിൽ സിപിഎം യുഡിഎഫ് മെംബർമാർ തമ്മില്‍ കയ്യാങ്കളി.യുഡിഎഫ് വനിത മെംബറെ കയ്യേറ്റം ചെയ്തതായി പരാതി.
കുറ്റ്യാടി: മന്ത് രോഗ പ്രതിരോധത്തെ ചൊല്ലിയുള്ള പ്രതിഷേധത്തില്‍ പഞ്ചായത്ത് അംഗത്തെ കയ്യേറ്റം ചെയ്തതായി പരാതി. കായക്കൊടി പഞ്ചായത്ത് പത്താം വാർഡ് യുഡിഎഫ് അംഗം യുവി ബിന്ദുവിനെ സിപിഎം അംഗം കെ ചന്ദ്രൻ കയ്യേറ്റം ചെയ്തെന്നാണ് പരാതി. പരുക്കേറ്റ ബിന്ദുവിനെ കുറ്റ്യാടി ഗവ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ബോർഡ് യോഗത്തിനു ശേഷമാണ് പഞ്ചായത്ത് ഓഫിസിൽ യുഡിഎഫ് -സിപിഎം മെംബർമാർ തമ്മിൽ വാക്കേറ്റവും കയ്യേറ്റവും ഉണ്ടായത്.
പഞ്ചായത്തിലെ തളീക്കരയിൽ മന്ത് രോഗം വ്യാപകമാണ്.ഇതിനെതിരെ പ്രതിരോധ പ്രവർത്തനം നടത്താനോ, അനധികൃത കെട്ടിടങ്ങിളിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളെ മാറ്റാനോ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
പഞ്ചായത്ത് നടപടിയെ യുഡിഎഫ് മെംബർമാർ ചോദ്യം ചെയ്തതാണ് അക്രമത്തിനു കാരണം. പഞ്ചായത്ത് ഓഫിസിൽ കുഴഞ്ഞുവീണ ബിന്ദുവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ യുഡിഎഫിന് ഏഴു മെംബർമാരാണുള്ളത്. ഇതിൽ ആറുപേർ വനിതകളാണ്. തളീക്കരയിൽ വാടകക്കെട്ടിടത്തിൽ താമസിക്കുന്ന ആറ് അന്യസംസ്ഥാന തൊഴിലാളികൾക്ക് മന്ത് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ രക്ത പരിശോധനയിൽ അൻപതിലേറെ പേർക്ക് രോഗമുള്ളതായും കണ്ടെത്തി.
എന്നാൽ പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നും അനധികൃതമായി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുകയും ചെയ്തു. ബിന്ദുവിനെ ആക്രമച്ച നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ തളീക്കരയിൽ പ്രകടനം നടത്തി.
അതേസമയം ബോർഡ് യോഗത്തിൽ അംഗങ്ങൾ തമ്മിൽ സാധാരണയുണ്ടാവുന്ന തരത്തിൽ ബഹളമുണ്ടായതല്ലാതെ കയ്യേറ്റം ചെയ്തെന്ന പരാതി ശരിയല്ലെന്ന് പ്രസിഡന്‍റ് കെടി അശ്വതി അറിയിച്ചു.












Click it and Unblock the Notifications