വാടിക്കൽ രാമകൃഷ്ണനെ കൊന്നത് സിപിഎം? സിപിഎമ്മിന്റെ പങ്ക് പി ജയരാജൻ ഏറ്റുപറഞ്ഞെന്ന് 'ജനം'!
കണ്ണൂർ: ആർഎസ്എസ് പ്രവർത്തകൻ വാട്ക്കൽ രാമകൃഷ്ണന്റെ കൊലപാതകം കണ്ണൂരിൽ ഏറെ ചർച്ചയായ കൊലപാതക കേസായിരുന്നു. കൊസപാതകത്തിൽ സിപിഎമ്മിന്റെ പങ്ക് കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഏറ്റു പറഞ്ഞെന്ന് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു. വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകം വരമ്പത്ത് നൽകിയ കൂലിയായിരുന്നുവെന്നാണ് പി ജയരാജൻ ഏറ്റുപറഞ്ഞത്.
കഴിഞ്ഞ ദിവസം കണ്ണൂർ ധർമ്മടത്ത് സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ജയരാജന്റെ ഈ വെളിപ്പെടുത്തൽ എന്നാണ് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വാടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ പ്രതിയായിരുന്നു. 1969ലാണ് സിപിഎമ്മുകാർ കൊലപ്പെടുത്തിയതെന്നും ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു.
പുതിയ വെളിപ്പെടുത്തൽ...
കൊലപാതകവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ തന്നെ രംഗത്ത് വന്നത്. ജില്ലയിൽ സിപിഎമ്മുകാർ കൊലപ്പെടുത്തിയ ആദ്യ ആർഎസ്എസുകാരനായിരുന്നു വാടിക്കൽ രാമകൃഷ്ണൻ. പിന്നീടാണ് ജില്ലയിൽ സിപിഎം-ആർഎസ്എസ് സംഘർഷം ഉടലെടുക്കുന്നത്.
വരമ്പത്ത് നൽകിയ കൂലി
ധർമ്മടം മേഖലയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റതിനെത്തുടർന്ന് പത്ത് മിനുറ്റിനുള്ളിൽ നടത്തിയ തിരിച്ചടിയിലാണ് രാമകൃഷ്ണൻ കൊല്ലപ്പെട്ടത്. ഇത് വരമ്പത്ത് നൽകിയ കൂലിയായിരുന്നു എന്നാണ് പി ജയരാജൻ തുറന്ന് പറഞ്ഞതെന്ന് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു.
ആദ്യ രാഷ്ട്രീയ കൊലപാതകം
ജില്ലയിലെ രാഷ്ട്രീയ കൊലപാതകം തുടങ്ങിവെച്ചത് ഞങ്ങളാണെന്ന് പറയാതെ പറഞ്ഞ സിപിഎം നേതാവിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ടെന്നും ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു. കണ്ണൂർ ജില്ലയിൽ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായി കരുതപ്പെടുന്ന സംഭവമാണ് വാടിക്കൽ രാമകൃഷ്ണൻ വധം. ജനസംഘത്തിന്റെ പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണനെ 1969 ഏപ്രിൽ 21-നാണ് ഒരു സംഘം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയത്. കണ്ണൂരിലെ തുടർച്ചയായ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കം കുറിച്ച സംഭവമാണ് വാടിക്കൽ രാമകൃഷ്ണൻ വധം.
കല്ല് വെട്ടുന്ന മഴു കൊണ്ട് പിണറായി വെട്ടി
സിപിഎം മുതിർന്ന നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് വാടിക്കൽ രാമകൃഷ്ണൻ വധത്തിൽ പങ്കുണ്ടെന്നാണ് ആർഎസ്എസ് - ബിജെപി കേന്ദ്രങ്ങൾ ആരോപിക്കുന്നത്. വാടിക്കൽ രാമകൃഷ്ണൻ വധത്തിൽ നേരിട്ട് ഇടപെട്ടു എന്നും രാമകൃഷ്ണനെ കല്ല് വെട്ടുന്ന മഴു കൊണ്ട് പിണറായി വെട്ടി എന്നും ജനം ടിവി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.