ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിച്ചു, ഒടുവില്‍ സിപിഎം വഴങ്ങി... ഇനി ബഹിഷ്‌കരണമില്ല, ചര്‍ച്ചകളിൽ എത്തും
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകള്‍ ബഹിഷ്‌കാരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് തങ്ങള്‍ പിന്‍മാറുകയാണെന്ന് സിപിഎം. ചര്‍ച്ചകള്‍ ജനാധിപത്യപരമായി സമയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കാന്‍ സിപിഎം തീരുമാനിച്ചത്.
സിപിഎം വിചാരിച്ചിട്ടും തളരാത്ത ഏഷ്യാനെറ്റ് ന്യൂസ്; റേറ്റിങ്ങിൽ ഇടിവില്ല... ഇടത് പ്രേക്ഷകർ ആർക്കൊപ്പം
ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി നേരിട്ട് എകെജി സെന്ററില്‍ എത്തിയാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് ബഹിഷ്‌കരണം പിന്‍വലിക്കുന്നത് എന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സമയം കൊടുക്കും
സിപിഎം പ്രതിനിധികള്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യമായ സമയം അനുവദിക്കും എന്ന ഉറപ്പ് ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് സിപിഎമ്മിന് ലഭിച്ചിച്ചുണ്ട് എന്നാണ് വിവരം. ഇനി മുതല്‍ ഏകപക്ഷീയമായ രീതിയില്‍ ചര്‍ച്ചകള്‍ നടത്തില്ലെന്ന ഉറപ്പും ലഭിച്ചു എന്നാണ് വിവരം,
മൂന്ന് മാസം
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ആയിരുന്നു സിപിഎം ഏഷ്യാനെറ്റ് ന്യൂസിനെതിരെ വലിയ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. ജൂലായ് 21 ന് ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുകയാണെന്ന് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സിപിഎമ്മിന്റെ ചരിത്രത്തിലെ തന്നെ ഒരു അസാധാരണ തീരുമാനമായിരുന്നു അത്.
മോശം പരാമര്‍ശങ്ങള്‍
സിപിഎം പ്രതിനിധികള്‍ക്ക് ആനുപാതികമായി സമയം അനുവദിക്കാതിരിക്കുക മാത്രമായിരുന്നില്ല പ്രശ്‌നം. ദേശാഭിമാനിയുടെ എഡിറ്റര്‍ പി രാജീവിനെ ഏഷ്യനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ദേശാഭിമാനിയുടെ എഡിറ്റര്‍ മാന്യത പഠിപ്പിക്കേണ്ട എന്നതായിരുന്നു വിനുവിന്റെ പരാമര്‍ശം.
സിപിഎം ഇല്ലാതെ
തുടര്‍ന്ന് സിപിഎമ്മിന്റേയോ ഇടതുപക്ഷത്തിന്റേയോ പ്രതിനിധികളില്ലാതെ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോയിരുന്നത്. ഇത് ന്യൂസ് അവറിന്റെ കാഴ്ചക്കാരുടെ എണ്ണത്തേയും ബാധിച്ചതായി സൂചനകളുണ്ടായിരുന്നു.
സംസാരിച്ചതാര്
സിപിഎമ്മിന്റെ തീരുമാനത്തിനെ വിമര്‍ശിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ എംജി രാധാകൃഷ്ണനും പലതവണ രംഗത്തെത്തിയിരുന്നു. എന്തായാലും ഏഷ്യാനെറ്റിനെ പ്രതിനിധീകരിച്ച് എകെജി സെന്ററില്‍ എത്തി ചര്‍ച്ച നടത്തിയത് ആരെന്ന് കോടിയേരെ ബാലകൃഷ്ണനോ ഏഷ്യാനെറ്റ് ന്യൂസോ വെളിപ്പെടുത്തിയിട്ടില്ല.
ഉത്തരവാദപ്പെട്ട ആള്‍
ഏഷ്യാനെറ്റ് ന്യൂസിന്റെ കേരളത്തിലെ ഉത്തരവാദപ്പെട്ട ആള്‍, പാര്‍ട്ടി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബഹിഷ്‌കരണ തീരുമാനം പിന്‍വലിച്ചത് എന്നാണ് സിപിഎം നേതാവ് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നത്. ജനാധിപത്യപരമായ അവകാശങ്ങള്‍ സിപിഎം പ്രതിനിധികള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറയുന്നു.
റേറ്റിങ്
സിപിഎം ബഹിഷ്കരണം ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രേക്ഷകരുടെ എണ്ണത്തെ മൊത്തത്തിൽ ബാധിച്ചിരുന്നില്ല. റേറ്റിങ്ങിൽ ഈ സമയമെല്ലാം ഏഷ്യാനെറ്റ് ന്യൂസ് തന്നെ ആയിരുന്നു ഒന്നാം സ്ഥാനത്ത് നിന്നിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ കാല്‍ നൂറ്റാണ്ട്... റേറ്റിങ്ങിലെ അപ്രമാദിത്തവുമായി അന്നും ഇന്നും
'മോദിയോടും അദാനിയോടും ചോദ്യമോ? അതിനുള്ള പാങ്ങില്ല,' ലൈഫി'ന്റെ പ്രശ്നമാണ് ചങ്ങാതി'