ഏഷ്യാനെറ്റ് മാത്രമല്ല, മുഴുവന്‍ ചാനല്‍ ചര്‍ച്ചയും ബഹിഷ്കരിച്ച് സിപിഎം, പങ്കെടുക്കുക വിവാദങ്ങളിലൊഴികെ
തിരുവനന്തപുരം: ഏഷ്യാനെറ്റിന് പിന്നാലെ എല്ലാ ചാനലുകളിലും നടക്കുന്ന സ്വർണക്കടത്ത്, ലൈഫ് മിഷൻ ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച് സിപിഎം. ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികളില്‍ ആരും തല്‍ക്കാലം പങ്കെടുക്കില്ലെന്നാണ് എകെജി സെന്‍ററില്‍ നിന്നും ചാനലകള്‍ക്ക് കിട്ടിയ നിര്‍ദേശം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെയാണ് തീരുമാനം മാധ്യമങ്ങളെ അറിയിയിച്ചത്.

കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം
മാധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നുവെന്നുവെന്നും ചര്‍ച്ചകളുടെ വിഷയം തിരഞ്ഞെടുക്കുന്നതിലടക്കം ഏകപക്ഷീയ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന വിലയിരുത്തലും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടായി. ഈ സാഹചര്യത്തില്‍ ഒരു വിഷയം തന്നെ ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ പങ്കെടുക്കേണ്ടെന്നാണു തീരുമാനമെന്നു നേതാക്കൾ വ്യക്തമാക്കി.

മുരളീധരനെതിരെ
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്യുകയോ വാര്‍ത്തയാക്കുകയോ ചെയ്തിട്ടില്ലെന്നും സിപിഎം വിലയിരുത്തുന്നു. ചര്‍ച്ചകളുടെ പാനല്‍ നിശ്ചയിക്കുന്നതിലും മാധ്യമങ്ങള്‍ ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നുവെന്നതും പാര്‍ട്ടി തീരുമാനത്തിന് കാരണമായി.

സര്‍ക്കാര്‍-സിപിഎം
വികസനരംഗത്തെ സർക്കാരിന്റെ ശ്രമങ്ങൾക്കു മാധ്യമങ്ങൾ പരിഗണന നൽകുന്നില്ലെ. അനാവശ്യ വിവാദങ്ങള്‍ കൊണ്ട് സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ മൂടിവെക്കാനാണ് ചാനലുകള്‍ ശ്രമിക്കുന്നത്. സ്വതന്ത്രമെന്ന് അവകാശപ്പെടുന്ന ചാനലുകള്‍ പോലും തികച്ചും സര്‍ക്കാര്‍-സിപിഎം വിരുദ്ധ നിലപാട് പ്രകടമായി സ്വീകരിക്കുന്നുവെന്നും യോഗം വിലയിരുത്തി.

പാര്‍ട്ടി സെന്‍ററില്‍ നിന്നും
ചാനലിലെ ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി പ്രതിനിധികളെ പാര്‍ട്ടി സെന്‍ററില്‍ നിന്നും നിശ്ചയിച്ച് നിയോഗിക്കുന്ന രീതിയാണ് സിപിഎമ്മിനുള്ളത്. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയ്ക്ക് പ്രതിനിധികളെ ആവശ്യപ്പെട്ടപ്പോഴായിരുന്നു പുതിയ തീരുമാനം അറിയിച്ചത്. അതേസമയം, ചാനലുകളില്‍ മറ്റ് വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കും.

ഒരേ വിഷയത്തില്‍
'ഒരേ വിഷയത്തില്‍ മൂന്ന് മാസമായി ചര്‍ച്ച തുടരുകയാണ്. മറ്റെന്ത് വിഷയമുണ്ടായാലും അതൊന്നും പ്രശ്‌നമല്ല. ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികളെ സംസാരിക്കാന്‍ അനുവദിക്കില്ല, അവര്‍ക്ക് താല്‍പര്യമുള്ളവരെ കൊണ്ട് സംസാരിപ്പിക്കും. അതുപോലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് പറഞ്ഞത്. അല്ലാതെയുള്ള ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ പറഞ്ഞത്.

കോടിയേരി ബാലകൃഷ്ണന്‍
സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണ് ഉള്ളതെന്നും, മാനേജ്‌മെന്റിന്റെ കോര്‍പറേറ്റ് താല്‍പര്യത്തിന് അനുസരിച്ചാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്നും കോടിയേരി ആരോപിച്ചിരുന്നു.

മുള്ളപ്പളി
അതേസമയം, കള്ളം പറഞ്ഞ് ന്യായികരിക്കാൻ കഴിയാത്തതിനാലാണ് ചാനല്‍ ചര്‍ച്ചകളില്‍ നിന്നും സിപിഎം വിട്ടു നില്‍ക്കുന്നതെന്നാണ് കെപിസിസി പ്രസിഡന്‍റ് മുള്ളപ്പളി രാമചന്ദ്രന്‍ ആരോപിച്ചത്. 'ചാനൽ ചർച്ചകളിൽ പോകാതെ സിപിഎമ്മിന്‍റെ ചാനൽ തൊഴിലാളികൾ പോലും വിട്ടുനിൽക്കുന്നു. കള്ളം പറയാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് സിപിഎമ്മുകാര്‍ ചാനൽ ചര്‍ച്ചകളിൽ നിന്ന് ബോധപൂർവ്വം മാറി നിൽക്കുന്നത്'-മുല്ലപ്പള്ളി പറഞ്ഞു.

ഏഷ്യാനെറ്റ് ബഹിഷ്കരണം
നേരത്തെ ഏഷ്യാനെറ്റ് ചാനല്‍ ഔദ്യോഗികമായി തന്നെ സിപിഎം ബഹിഷ്കരിച്ചിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ സി.പി.ഐ.എം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ വ്യക്തമാക്കാനും പാര്‍ട്ടി നിലപാടുകള്‍ അറിയിക്കാനും സമയം തരാത്ത തരത്തിലിലാണ് അവതാരകന്റെ സമീപനമെന്ന് ആരോപിച്ചായിരുന്നു സിപിഎം ഏഷ്യാനെറ്റ് ബഹിഷ്കരിച്ചത്.

വിശദീകരണം
സാധാരണനിലയില്‍ സിപിഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവര്‍ക്കൊപ്പം നില്‍ക്കുന്ന അവതാകരുടെയും അഭിപ്രായങ്ങള്‍ക്ക് മറുപടി പറയേണ്ടത് സിപിഐ എം പ്രതിനിധികളുടെ ചുമതലയാണ്. എന്നാല്‍ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകന്‍ നിരന്തരം ഇടപെടുകയാണെന്നും ചാനല്‍ ബഹിഷ്കരിച്ചുകൊണ്ട് പുറത്തിറക്കിയ പത്രകുറിപ്പില്‍ സിപിഎം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications