സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ ബിജെപി പ്രവർത്തകൻ പിടിയിൽ.. ഇന്ന് 5 പഞ്ചായത്തിൽ സിപിഎം ഹർത്താൽ
കൊല്ലം; കുണ്ടറ മണ്‍റോ തുരുത്തിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ.മൺറോത്തുരുത്ത് മയൂഖം ഹോം സ്റ്റേ ഉടമ വില്ലിമംഗലം നിധി പാലസിൽ (ഓലോത്തിൽ) മണിലാൽ (50) ആണ് കൊല്ലപ്പെട്ടത്. കേസിൽ പട്ടംതുരുത്ത് തൂപ്പാശ്ശേരിയിൽ അശോകനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇയാൾ ദില്ലി പോലീസിൽ നിന്ന് വിരമിച്ചയാളാണ്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് കൊലപാതകം നടന്നത്.
സംഭവത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ; അശോകനും മണിലാലും പരിചയക്കാരും നാട്ടുകാരുമാണ്. തിരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാനിച്ച പിന്നാലെ കാനറാബാങ്ക് കവലയിൽ നാട്ടുകാർ രാഷ്ട്രീയ ചർച്ചനടത്തുകയായിരുന്നു. ഇതിനിടെ മദ്യലഹരിയിൽ അശോകൻ അസഭ്യവർഷം നടത്തി. ഇതോടെ അശോകനോട് മണിലാൽ കയർത്തു. ഇരുവരും തമ്മിൽ സംസാരത്തിനിടെ വാക്കേറ്റമുണ്ടായി. തുടർന്ന് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അശോകൻ മണിലാലിനെ കുത്തുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ മണിലാലിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതിയെ കിഴക്കേ കല്ലട പോലീസ് രാത്രി വൈകി പിടികൂടുകയായിരുന്നു.സിപിഎം പ്രവർത്തകനായിരുന്ന അശോകൻ അടുത്തിടെയാണ് ബിജെപിയിൽ ചേർന്നതെന്നാണ് പറയുന്നത്.
അതേ സമയം ഇതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്നും സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപാനത്തിനിടയിലുണ്ടായ കൊലപാതകമാണെന്നുമാണ് ബിജെപി വിശദീകരിക്കുന്നത്.അതേസമയം കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് 5 പഞ്ചായത്തുകളിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. മണ്‍ട്രോത്തുരുത്ത്, കിഴക്കേകല്ലട, പേരയം,കുണ്ടറ,പെരിനാട് എന്നി പഞ്ചായത്തുകളില്‍ ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകീട്ട് നാല് വരെയാണ് ഹർത്താൽ.












Click it and Unblock the Notifications