'സിപിഎമ്മിന്റേത് അനീതിയുടെ ചെങ്കൊടി കുത്തിവെയ്ക്കുന്ന രാഷ്ട്രീയം'; നൂറനാട്ടെ സംഭവത്തിൽ കെസി വേണുഗോപാൽ
ആലപ്പുഴ; നൂറനാട് കൈക്കുഞ്ഞടക്കം കുടുംബം താമസിക്കുന്ന വീടിനു മുൻപിൽ പാർട്ടി കൊടി കുത്തി വീട് പൂട്ടിയ സംഭവത്തിൽ സി പി എമ്മിനെതിരെ രൂക്ഷവിമർശനവുമായി കെ സി വേണുഗോപാൽ എം പി. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നടപടി ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്താണ് നാം സഞ്ചരിക്കുന്നതെന്ന ഓര്‍മപ്പെടുത്തലാണെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി.വെള്ളം കയറിയ വീട്ടില്‍ നിന്നിറങ്ങി ബന്ധുവീട്ടില്‍ താത്കാലിക അഭയം തേടാനെത്തിയ കുടുംബത്തിന് മുന്നില്‍ അനീതിയുടെ ചെങ്കൊടി കുത്തിവെയ്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സിപിഎം ഒറ്റപ്പെട്ട കാഴ്ചയല്ല. കാലങ്ങളായി സി പി എം നടത്തുന്ന മനുഷ്യത്വഹീനമായ പ്രവൃത്തികളുടെ തുടര്‍ച്ച മാത്രമാണിതെന്ന് അദ്ദേഹം വിമർശിച്ചു.
സ്വന്തമായി ഒരു കടുകുമണിവികസനം പോലും നടത്താന്‍ ശേഷിയില്ലാതെ പോയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഗതികേടാണ് ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റിയതിലൂടെ തെളിഞ്ഞതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ' എത്ര കുടിയിറക്കിയാലും മായ്ചുകളഞ്ഞാലും അങ്ങേയറ്റം നീതിമാനായിരുന്ന ആ മനുഷ്യന്റെ പേര് കൊത്തിവെച്ച ഫലകം കേരളത്തിന്റെ ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിലാണെന്നും പറഞ്ഞു. ജനാധിപത്യവും നീതിബോധവുമുള്ള ഭരണാധികാരിയില്‍ നിന്ന് ഇന്നത്തെ ഭരണകൂടത്തിലേക്കുള്ള ദൂരമാണ് ഈ കാഴ്ചകകളെന്ന് പറഞ്ഞ കെസി വേണുഗോപാല്‍ കുടിയൊഴിപ്പിക്കാനും കുടിയിറക്കാനും വെമ്പുന്ന പിണറായി ഭരണകൂടത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുകയാണ്', വേണുഗോപാൽ പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിന്റ പൂർണരൂപം വായിക്കാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
' മരണം വരെ നീതിയുടെ പക്ഷത്തു നിന്ന് മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ പോരാടിയ ഒരു ഭരണാധികാരിയുടെ ഓർമ്മദിനത്തിൽ ചുറ്റും കേൾക്കുന്നത് നീതിനിഷേധത്തിൻ്റെ കുടിയിറക്കലിൻ്റെ വാർത്തകളാണെന്നത് വേദനയുണ്ടാക്കുന്നു.
ആദ്യത്തേത് ആലപ്പുഴ നൂറനാട്ടെ നാലംഗ കുടുംബത്തിന് പെരുവഴിയിലേക്കിറങ്ങേണ്ടി വന്ന കാഴ്ചയാണ്. അമ്മയെയും പെൺമക്കളെയും വീട്ടിൽ നിന്നിറക്കി വിടുന്നതിന് സിപിഎം ലോക്കൽ സെക്രട്ടറിയും പാർട്ടി പ്രവർത്തകരും നേതൃത്വം നൽകിയ കാഴ്ച ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്താണ് നാം സഞ്ചരിക്കുന്നതെന്ന ഓർമപ്പെടുത്തൽ കൂടിയാണ്. വികസന പദ്ധതികളും വ്യവസായങ്ങളും അടച്ചുപൂട്ടിക്കുന്ന മാനസികാവസ്ഥയിൽ നിന്ന് സി പി എം ഒട്ടും മുന്നോട്ട് സഞ്ചാരിച്ചിട്ടില്ലെന്നാണ് ഇത് വിളിച്ചുപറയുന്നത്. വെള്ളം കയറിയ വീട്ടിൽ നിന്നിറങ്ങി ബന്ധുവീട്ടിൽ താത്കാലിക അഭയം തേടാനെത്തിയ കുടുംബത്തിന് മുന്നിൽ അനീതിയുടെ ചെങ്കൊടി കുത്തിവെയ്ക്കുന്ന രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സിപിഎം ഒറ്റപ്പെട്ട കാഴ്ചയല്ല. കാലങ്ങളായി സി പി എം നടത്തുന്ന മനുഷ്യത്വഹീനമായ പ്രവൃത്തികളുടെ തുടർച്ച മാത്രമാണിത്.
രണ്ടാമത്തേത്, കണ്ണൂർ പയ്യാമ്പലത്തെ കുട്ടികളുടെ പാർക്കിന്റെയും കടലോര നടപ്പാതയുടെയും ശിലാഫലകം മാറ്റിവെച്ച അൽപ്പരത്തിന്റെ കാഴ്ചയാണ്. 2015 മെയ് 15ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത പാർക്കും നടപ്പാതയും മൂന്ന് വർഷങ്ങൾക്ക് മുൻപ് നവീകരിച്ചെന്ന പേരിലാണ് പഴയ ശിലാഫലകം നീക്കം ചെയ്തത്. പുതിയ ഫലകത്തിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പേരാണുള്ളത്. സ്വന്തമായി ഒരു കടുകുമണിവികസനം പോലും നടത്താൻ ശേഷിയില്ലാതെ പോയ സർക്കാരിന്റെ ഗതികേട് കൂടിയാണ് പുതിയ ഫലകത്തിൽ തെളിഞ്ഞുനിൽക്കുന്നത്. എത്ര കുടിയിറക്കിയാലും മായ്ചുകളഞ്ഞാലും അങ്ങേയറ്റം നീതിമാനായിരുന്ന ആ മനുഷ്യന്റെ പേര് കൊത്തിവെച്ച ഫലകം കേരളത്തിന്റെ ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിലാണെന്നത് എതിരുകളില്ലാത്ത സത്യമാണ്.
കുടിയൊഴിപ്പിക്കാനും കുടിയിറക്കാനും വെമ്പുന്നൊരു ഭരണകൂടത്തിന്റെ അവസാന നാളുകളെണ്ണുന്നത് ഇവിടെ ഒരു ജനതയാണ്. ജനാധിപത്യവും നീതിബോധവുമുള്ള ഭരണാധികാരിയിൽ നിന്ന് ഇന്നത്തെ ഭരണകൂടത്തിലേക്കുള്ള ദൂരമാണ് ഈ കാഴ്ചകളോരോന്നും', കെ സി വേണുഗോപാൽ പോസ്റ്റിൽ പറഞ്ഞു.
.












Click it and Unblock the Notifications