അജാസ് എത്തിയത് പ്രത്യേകം പണിയിച്ച ആയുധങ്ങളുമായി, എന്തിനും 'പ്ലാന്‍ ബി' തയ്യാര്‍; നിര്‍ണായക മൊഴി
ആലപ്പുഴ: സിവില്‍ പോലീസ് ഓഫീസര്‍ ആയിരുന്ന യുവതിയെ വെട്ടിപ്പരിക്കേല്പിച്ച് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആയിരുന്ന സൗമ്യ പുഷ്പാകരന്‍(31) ആണ് കൊല്ലപ്പെട്ടത്. കൊലനടത്തിയ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ അജാസ് ഇപ്പോഴും ഗുരുതരാവസ്ഥ മറികടന്നിട്ടില്ല.
മാവേലിക്കരയിൽ പോലീസുകാരി സൗമ്യയെ പട്ടാപ്പകൽ ചുട്ടുകൊന്നു! പ്രതി പോലീസുകാരൻ അജാസ് പിടിയിൽ
അജാസില്‍ നിന്ന് മൊഴിയെടുത്താല്‍ മാത്രമേ കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കഴിയൂ. സൗമ്യ ജോലി കിട്ടി പരിശീലനത്തിലായി തൃശൂര്‍ പോലീസ് അക്കാദമയില്‍ എത്തുമ്പോള്‍ അവിടെ ഇന്‍സ്ട്രക്ടര്‍ ആയിരുന്നു അജാസ്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം ആണ് ഇപ്പോള്‍ ഇങ്ങനെ ഒരു ദുരന്തത്തില്‍ അവസാനിച്ചത് എന്നാണ് കരുതുന്നത്.
അജാസിന്റെ കാര്‍ പരിശോധിച്ചതില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സൗമ്യയുടെ മകന് നല്കിയ മൊഴിയും നിര്‍ണായകമാണ്. എങ്കിലും ഇത്രയും ക്രൂരമായ ഒരു കൊലപാതകത്തിലേക്ക് നയിച്ച പ്രശ്നം എന്തായിരിക്കും എന്നാണ് ചോദ്യം...
ആസൂത്രിതം
സൗമ്യയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെ ആണ് അജാസ് ആലപ്പുഴയില്‍ എത്തിയത് എന്ന് തന്നെയാണ് പോലീസ് വിശ്വസിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി അജാസ് ലീവില്‍ ആയിരുന്നു. സൗമ്യയെ നിരീക്ഷിക്കുന്നതിന് വേണ്ടിയായിരിക്കാം ഈ ദിവസങ്ങള്‍ ഉപയോഗിച്ചത് എന്നാണ് പോലീസ് കരുതുന്നത്. വാടകയ്ക്കെടുത്ത കാറില്‍ എത്തിയായിരുന്നു അജാസ് കൃത്യം നിര്‍വ്വഹിച്ചത്.
പ്രത്യേകം പണിയിച്ച ആയുധങ്ങള്‍
സൗമ്യയെ വെട്ടി പരിക്കേല്പിക്കാന് ഉപയോഗിച്ച ആയുധങ്ങള്‍ സാധാരണ ഗതിയില്‍ വില്പനയ്ക്ക് ലഭ്യമായവ അല്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സാധാരണ ലഭ്യമാകുന്നവയേക്കാള്‍ നീളം കൂടിയ കൊടുവാളും കത്തിയും ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിന് അസാധാരണ മൂര്‍ച്ചയും ഉണ്ടായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇവ പ്രത്യേകം പണിയിച്ചെടുത്ത ആകാം എന്നാണ് പോലീസിന്റെ നിഗമനം.
പ്ലാന്‍ ബി?
സൗമ്യയെ ഏത് വിധേനയും കൊലപ്പെടുത്തുക എന്നത് തന്നെ ആയിരുന്നു അജാസിന്റെ ലക്ഷ്യം. ആയുധങ്ങള്‍ക്ക് പുറമേ രണ്ട് കുപ്പികളിലായി പെട്രോളും കാറില്‍ സൂക്ഷിച്ചിരുന്നു. ഇതോടൊപ്പം രണ്ട് സിഗാര്‍ ലൈറ്ററുകളും ഉണ്ടായിരുന്നു.
രണ്ട് കുപ്പി പെട്രോളും രണ്ട് ലൈറ്ററുകളും സൂക്ഷിച്ചത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. ഒന്ന് നഷ്ടപ്പെട്ടാല്‍ പോലും കൊലപാതകശ്രമം വൃഥാവിലാകരുത് എന്ന് ഉറപ്പിച്ചായിരിക്കാം ഇത്തരത്തില്‍ ചെയ്തത് എന്നാണ് നിരീക്ഷണം.
മകന്റെ നിര്‍ണായക മൊഴി
അജാസ് സൗമ്യയെ നിരന്തരം ശല്യം ചെയ്തിരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. സൗമ്യയുടെ മൂത്തമകന് ഋഷികേശ് ആണ് പോലീസിനോട് ഇക്കാര്യം പറഞ്ഞിരുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന് സ്ഥിരമായി ശല്യം ചെയ്തിരുന്നതായി സൗമ്യയുടെ വീട്ടുകാര്‍ കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുകയാണ്.
എല്ലാം മുന്‍കൂട്ടി കണ്ടിരുന്നു?
അജാസില്‍ നിന്ന് ഇത്തരം ഒരു ആക്രമണം സൗമ്യം മുന്‍കൂട്ടി കണ്ടിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് പിന്നില്‍ അജാസ് ആയിരിക്കും എന്ന് മൂത്തമകനോട് സൗമ്യം പറഞ്ഞിരുന്നു. ഇക്കാര്യം പോലീസിനെ അറിയിക്കണം എന്നും നിര്‍ദ്ദേശിച്ചിരുന്നു.
തൃശൂരില്‍ നിന്ന് തുടങ്ങിയ സൗഹൃദം
തൃശൂര്‍ പോലീസ് അക്കാദമിയില്‍ വച്ചായിരുന്നു സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. സൗമ്യ ജോലിക്ക് ചേരുമ്പോള്‍ അജാസ് അക്കാദമിയിലെ ഇന്‍സ്ട്രക്ടര്‍ ആയിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ പ്രത്യേക സൗഹൃദം ഉള്ള കാര്യം മറ്റുള്ളവര്‍ക്ക് അറിയില്ലായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ നാല് വര്‍ഷവും ഈ സൗഹൃദത്തെ കുറിച്ച് മറ്റാരും അറിഞ്ഞിരുന്നില്ല.
എന്താണ് കാരണം
ഇത്രയും ക്രൂരമായ കൊലപാതകം നടത്താന്‍ അജാസിനെ പ്രകോപിപ്പച്ചത് എന്താണെന്നും പോലീസ് അത്ഭുതപ്പെടുന്നുണ്ട്. ഇവരുവര്‍ക്കും ഇടയില്‍ എന്തോ വലിയ തര്‍ക്കം ഉണ്ടായിരുന്നിരിക്കണം എന്നാണ് പോലീസിന്റെ നിഗമനം. എന്തായാലും അജാസ് വ്യക്തമാക്കാതെ ഇതിലെ ചുരുളുകള്‍ അഴിയില്ലെന്ന് ഉറപ്പ്.
കുടുങ്ങുമെന്നുറപ്പായിട്ടും
ഇത്തരം ഒരു കൊലപാതകം നടത്തിയാല്‍ പിടിക്കപ്പെടും എന്ന കാര്യം പോലീസുകാരനാണ് അജാസിനും അറിയാവുന്ന കാര്യമാണ്. എന്നിട്ടും എന്തുകൊണ്ട് പട്ടാപ്പകല്‍ ഇങ്ങനെ ഒരു കൃത്യത്തിന് അജാസ് മുതിര്‍ന്നു എന്നതും പോലീസിനെ അമ്പരപ്പിക്കുന്നുണ്ട്. അജാസിനെതിരെ സര്‍വ്വീസില്‍ ഇതുവരെ മറ്റ് ആരോപണങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അവിവാഹിതനായി തുടര്‍ന്നു
33 വയസ്സുള്ള അജാസ് അവിവാഹിതനാണ്. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പല ഒഴികഴിവുകള്‍ ആയിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ മറ്റേതെങ്കിലും രീതിയിലുള്ള സ്വഭാവ ദൂഷ്യങ്ങളും ഇയാള്‍ക്ക് ഉണ്ടായിരുന്നതായി ആരും ആരോപിക്കുന്നും ഇല്ല.
മൊബൈല്‍ ഫോണ്‍ പരിശോധിക്കും
കൊല്ലപ്പെട്ട സൗമ്യയുടേയും പ്രതി അജാസിന്റേയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ് ഇപ്പോള്‍. ഇത് വഴി നിര്‍ണായകമായ എന്തെങ്കിലും വിവരം ലഭിക്കാതിരിക്കില്ല എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.