മുമ്പും വധശ്രമം; കൊലയിലേക്ക് നയിച്ചത് നിരസിക്കപ്പെട്ട വിവാഹാഭ്യര്‍ത്ഥന? തമ്മിൽ അടുപ്പം, പണമിടപാട്...
ആലപ്പുഴ: സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. സൗമ്യയോട് അജാസ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഇത് നിരസിച്ചതോടെ ആണ് അജാസ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത് എന്നാണ് പോലീസ് പറയുന്നത്.
അജാസ് സൗമ്യയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു എന്ന കാര്യം സൗമ്യയുടെ അമ്മ ഇന്ദിരയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇരുവരും തമ്മില്‍ പണമിടപാട് ഉണ്ടായിരുന്നതായും ഇന്ദിര വ്യക്തമാക്കി.
സൗമ്യയും അജാസും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്നും കഴിഞ്ഞ ഒരു വര്‍ഷമായിട്ടാണ് പ്രശ്നങ്ങള്‍ തുടങ്ങിയത് എന്നും ആണ് അമ്മ പറയുന്നത്. ഇതിന് മുമ്പും അജാസ് സൗമ്യയുടെ വീട്ടിലെത്തി കൊലപാതക ശ്രമം നടത്തിയിട്ടുണ്ട് എന്നും അമ്മ ഇന്ദിര വെളിപ്പെടുത്തി.
ദീര്‍ഘനാളത്തെ അടുപ്പം
തൃശൂരിലെ പോലീസ് അക്കാദമിയില്‍ പരിശീലന സമയത്താണ് സൗമ്യ അജാസിനെ പരിചയപ്പെടുന്നത്. അജാസ് അന്ന് അവിടെ ഇന്‍സ്ട്രക്ടര്‍ ആയിരുന്നു. ഇക്കാലത്തുണ്ടായ പരിചയം പിന്നീട് വളരുകയായിരുന്നു. എന്നാല്‍ ഡിപ്പാര്‍ട്ടിലെ മറ്റുള്ളവര്‍ക്കാര്‍ക്കും തന്നെ ഇതേ കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹാഭ്യര്‍ത്ഥന
മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. എങ്കിലും അജാസ് സൗമ്യയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു എന്നാണ് പോലീസും സൗമ്യയുടെ അമ്മയും പറയുന്നത്. സൗമ്യ ഇത് നിരസിക്കുകയും ചെയ്തു. ഇതോടെയാണ് അജാസ് പ്രശ്നക്കാരനായി മാറിയത് എന്നാണ് അമ്മ ഇന്ദിര വ്യക്തമാക്കുന്നത്. അത് ഒടുവില്‍ ഇത്തരം ഒരു ക്രൂര കൊലപാതകത്തില്‍ അവസാനിക്കുകയും ചെയ്തു.
സൗമ്യ ഒന്നേകാല്‍ ലക്ഷം വാങ്ങി
അജാസും സൗമ്യയും തമ്മില്‍ പണമിടപാടുണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അജാസില്‍ നിന്ന് സൗമ്യ ഒന്നേകാല്‍ ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു എന്ന കാര്യം ഇന്ദിര സമ്മതിക്കുന്നുണ്ട്. ഈ പണം തിരികെ നല്കാന് പലതവണ ശ്രമിച്ചിട്ടും അജാസ് സ്വീകരിച്ചില്ലെന്നാണ് അവര്‍ പറയുന്നത്. വിവാഹക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു അജാസ് അപ്പോഴും.
അക്കൗണ്ടിലിട്ട് നല്‍കിയിട്ടും
വാങ്ങിയ പണം അജാസ് സ്വീകരിക്കാതിരുന്നപ്പോള്‍ സൗമ്യ അത് അജാസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. എന്നാല്‍ അജാസ് ആ പണം അതുപോലെ തിരികെ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് അമ്മയ്ക്കൊപ്പം എറണാകുളത്ത് എത്തി നേരിട്ട് കണ്ട് പണം തിരികെ നല്‍കാനും സൗമ്യ ശ്രമിച്ചിരുന്നു. അപ്പോഴും വിവാഹം എന്ന ആവശ്യത്തില്‍ അജാസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
ബന്ധം തകര്‍ത്തത് പണം
പണമിടപാടാണ് അജാസും സൗമ്യയും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണം എന്നാണ് അമ്മ ഇന്ദിര പറയുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പ്രശ്നങ്ങളാണ്. അജാസ് സൗമ്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നും അമ്മ ഇന്ദിര വെളിപ്പെടുത്തിയിട്ടുണ്ട്.
മുമ്പും കൊലപാതക ശ്രമം
അജാസിന്റെ ഭീഷണി അതിരൂക്ഷമായിരുന്നു എന്ന് തന്നെയാണ് സൗമ്യയുടെ അമ്മ ഇന്ദിരയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. മുമ്പും അജാസ് സൗമ്യയുടെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുണ്ടത്രെ. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് അമ്മയുടെ വെളിപ്പെടുത്തല്‍.
എസ്ഐയോട് പറഞ്ഞു
അജാസ് ഭീഷണിപ്പെടുത്തുന്ന കാര്യം സൗമ്യ ഇതുവരെ ഔദ്യോഗികമായി ആരോടും പരാതിപ്പെട്ടിട്ടില്ല. എന്നാല്‍ മൂന്ന് മാസം മുമ്പ്, ജോലി ചെയ്യുന്ന വള്ളികുന്നം സ്റ്റേഷനിലെ എസ്ഐയോട് ഇതേ പറ്റി പറഞ്ഞിരുന്നു എന്നാണ് അമ്മ പറയുന്നത്. എന്തായാലും അതിന്റെ പേരില്‍ തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.
ഫോണ്‍ ബ്ലോക്ക് ചെയ്തിട്ടും
അജാസിന്റെ ഭീഷണിയും ശല്യവും സഹിക്കവയ്യാതായപ്പോള്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ അപ്പോഴും പിന്മാറാന് അജാസ് തയ്യാറായിരുന്നില്ല. മറ്റ് നമ്പറുകളില്‍ നിന്ന് തുടര്‍ച്ചയായി വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് അമ്മ വ്യക്തമാക്കുന്നത്.
അജാസും സൗമ്യയും തമ്മിലുള്ള ഫോണ്‍ ബന്ധവും പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്. വാട്സ് ആപ് സന്ദേശങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
സൗമ്യ ഭയന്നിരുന്നു
മുമ്പും കൊലപാതക ശ്രമം നടന്നിരുന്നു എന്നാണ് അമ്മ പറയുന്നത്. എന്നിട്ടും എന്തുകൊണ്ട് സൗമ്യം ഇത് പരാതിപ്പെട്ടില്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
അജാസ് തന്നെ അപായപ്പെടുത്തിയേക്കും എന്ന ഭയം സൗമ്യക്ക് ഉണ്ടായിരുന്നു എന്നാണ് മകന്റെ മൊഴിയും വ്യക്തമാക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പിന്നില്‍ അജാസ് ആണെന്ന് പോലീസിനോട് പറയണം എന്നായിരുന്നു സൗമ്യ മകനോട് പറഞ്ഞിരുന്നത്.