സൗമ്യയെ കൊന്ന് സ്വയം മരിക്കാൻ തീരുമാനിച്ചിറങ്ങിയ അജാസ്; അവഗണന സഹിച്ചില്ല, പ്രതിയുടെ മൊഴി പുറത്ത്
ആലപ്പുഴ: വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്പരാജനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അജാസിന്റെ മൊഴി പുറത്ത്. സൗമ്യയെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ആയിരുന്നു താന്‍ ലക്ഷ്യമിട്ടിരുന്നത് എന്നാണ് അജാസ് മജിസ്ട്രേറ്റിന് നല്കിയ മൊഴി.
പ്രണയ നൈരാശ്യം ആണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നാണ് അജാസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്.
സൗമ്യയെ പെട്രോള്‍ ഒഴിക്ക് കത്തിച്ച് കൊലപ്പെടുത്തുന്നതിനിടെ അജാസിനും പൊള്ളലേറ്റിരുന്നു. അതേ കുറിച്ചും അജാസ് നല്കിയ മൊഴിയില്‍ വ്യക്തമായി പറയുന്നുണ്ട്. നാല്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
പ്രണയ നൈരാശ്യം തന്നെ
സൗമ്യയോട് തനിക്ക് പ്രണയമായിരുന്നു എന്നാണ് അജാസ് നല്കിയ മൊഴി. എന്നാല്‍ വിവാഹാഭ്യര്‍ത്ഥന സൗമ്യ തള്ളിക്കളയുകയായിരുന്നു. ഈ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് അജാസ് നല്‍കിയിട്ടുള്ള മൊഴി. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് വ്യക്തമാക്കിയിട്ടുണ്ട്.
സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു
സൗമ്യയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ഉള്ള പദ്ധതിയൊന്നും അജാസിന് ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിന് വേണ്ടിയാണ് സൗമ്യയുടെ ശരീരത്തില്‍ പെട്രോളൊഴിച്ചതിനൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചത് എന്നാണ് അജാസ് മൊഴി നല്‍കിയിട്ടുള്ളത്.
പരിചയം തുടങ്ങുന്നത്
തൃശൂര്‍ പോലീസ് അക്കാദമിയില്‍ വച്ചായിരുന്നു അജാസും സൗമ്യയും പരിചയപ്പെടുന്നത്. സൗമ്യയുടെ ബാച്ചിന്റെ ഇന്‍സ്ട്രക്ടര്‍ ആയിരുന്നു അജാസ്. സൗമ്യ അപ്പോഴും വിവാഹതയും മാതാവും ആയിരുന്നു. ഏറെക്കാലം ഇവര്‍ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹാഭ്യര്‍ത്ഥന, നിരന്തര ശല്യം
ഇതിനിടെയാണ് അജാസ് സൗമ്യയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. സൗമ്യ ഇത് തള്ളുകയും ചെയ്തു. ഇതോടെ അജാസ് സൗമ്യയെ നിരന്തരമായി ശല്യം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. ഈ വിവരം സൗമ്യയുടെ അമ്മയ്ക്ക് അറിയാമായിരുന്നു. വിവാഹാഭ്യര്‍ത്ഥനയില്‍ നിന്ന് പിന്മാറണം എന്ന് അമ്മ ഇന്ദിര അജാസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പണമിടപാട്
ഇതിനിടെ സൗമ്യ അജാസില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഈ പണം തിരികെ സ്വീകരിക്കാന്‍ അജാസ് തയ്യാറായില്ല. വിവാഹം എന്ന ഒറ്റ കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു അജാസ്. നേരിട്ട് നല്‍കിയിട്ടും അജാസ് പണം കൈപ്പറ്റിയില്ലെന്ന് അമ്മ ഇന്ദിര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
വധശ്രമം മുമ്പും
ഇതിന് മുമ്പും അജാസ് സൗമ്യയെ കൊല്ലാന്‍ ശ്രമിച്ചിരുന്നു എന്നാണ് അമ്മ വെളിപ്പെടുത്തിയിട്ടുള്ളത്. വീട്ടിലെത്തി സൗമ്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചിരുന്നു. സൗമ്യയുടെ ഭര്‍ത്താവ് സജീവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫോണ്‍ ബ്ലോക്ക് ചെയ്തിട്ടും
അജാസിന്റെ ശല്യം സഹിക്കവയ്യാതായപ്പോള്‍ ആ നമ്പര്‍ സൗമ്യ ബ്ലോക്ക് ചെയ്തിരുന്നു. എന്നിട്ടും അജാസ് പിന്മാറിയില്ല. മറ്റ് നമ്പറുകളില്‍ നിന്ന് വിളിച്ച് സൗമ്യയെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇത് സംബന്ധിച്ച് സൗമ്യ വള്ളികുന്നം എസ്ഐയോട് പറഞ്ഞിരുന്നു എന്നാണ് അമ്മ പറയുന്നത്. എന്നാല്‍ എസ്ഐ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
മകന്റെ മൊഴി
തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി അജാസ് ആയിരിക്കും എന്ന് മൂത്ത മകനായ ഋഷികേശിനോട് സൗമ്യ നേരത്തേ പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാല്‍ വിവരം പോലീസിനെ അറിയിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. മകന് തന്നെ ഇക്കാര്യം കഴിഞ്ഞ ദിവസം പോലീസിനോട് പറഞ്ഞു.