കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം എന്നും തുറക്കാത്ത കടകള്‍ പോലെയാണ്; ഈ രീതി മാറണമെന്ന് യൂത്ത് നേതാവ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർത്തുമ്പോൾ അവരുടെ ഗ്രൂപ്പും, ഗോത്രവും ഒക്കെ നോക്കുന്ന ശൈലി ഇനി എങ്കിലും കോണ്‍ഗ്രസ് നിർത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സി ആര്‍ മഹേഷ്. നമ്മുടെ സംഘടനാ ദൗർബല്യം നേതൃത്വം തിരിച്ചറിയണം.. എന്നും തുറന്നിരിക്കാത്ത കടയിൽ ആളുണ്ടാകില്ല. അങ്ങനെ വരുമ്പോൾ ആണ് ആളുകൾ എന്നും തുറക്കുന്ന കടകൾ നോക്കി പോകുന്നത്. കോൺഗ്രസ് പ്രവർത്തനവും ഏതാണ്ട് ഇത് പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
നാഥനും, നമ്പിയും ഇല്ലാതെ ഇരുന്നിട്ടും, പണവും, പദവിയും ഒന്നുമില്ലാതെ ഇരുന്നിട്ടും ഹരിയാനയിലും, മഹാരാഷ്ട്രയിലുമൊക്കെ സാധരണ ജനങ്ങൾ കോൺഗ്രസ് പാർട്ടിയെ കൈ നീട്ടി സ്വീകരിച്ചത് കാണാതെ പോകരുതെന്നും സിആര്‍ മഹേഷ് ഫേസ്ബുക്കില്‍ കുറിക്കുന്നു.. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഫലം വിലയിരുത്തുമ്പോള്‍
ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുവാൻ കെപിസിസിയുടെ രാഷ്ട്രീയ കാര്യ സമിതി കൂടുമ്പോൾ..
ഇനി പറയുന്നത് പരസ്യ പ്രസ്താവനയായി കാണേണ്ടതില്ല, ചില ഓർമപ്പെടുത്തലുകളാണ്. ഇടക്കാലത്ത് ചില അപ്രിയ സത്യങ്ങളും, അഭിപ്രായങ്ങളും പറയാതെ ഇരുന്നത് ദൗർബല്യമായി കാണരുത്.

പാലായിൽ
പാലായിൽ മുന്നണിയിലെ ഒരു പാർട്ടിയിലെ രണ്ട് നേതാക്കന്മാരുടെ തമ്മിലടിയും, വ്യക്തി വിദ്വേഷങ്ങളും രാഷ്ട്രീയ മര്യാദകളെ ലംഘിച്ചാണ് മുന്നോട്ട് പോയത്. അവരെ തക്കതായ സമയത്ത് യുഡിഎഫിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് പ്രസ്ഥാനം ശാസിക്കേണ്ടത് അനിവാര്യമായിരുന്നു. തിരഞ്ഞെടുപ്പിന് ഒരാഴ്ച്ച മുൻപ് വരേയും അരങ്ങേറിയ ഈ തൊഴുത്തിൽ കുത്തും, ചെളി വാരിയെറിയലും ആണ് അര നൂറ്റാണ്ടിൽ കൂടുതൽ കൈയ്യിലിരുന്ന സീറ്റിനെ നഷ്ടപ്പെടുത്തിയത്.

വട്ടിയൂർക്കാവിലും, കോന്നിയിലും
വട്ടിയൂർക്കാവിലും, കോന്നിയിലും അപസ്വരങ്ങൾ ഉയർന്നതും ഗുണകരമായില്ല. പാലായിൽ നിന്നും പാഠം പഠിക്കാത്ത കെപിസി.സി നേതൃത്വം വട്ടിയൂർക്കാവിൽ നിന്നോ, കോന്നിയിൽ നിന്നോ പാഠങ്ങൾ പഠിച്ചേ മതിയാകൂ. രണ്ടാം ഘട്ടത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പുകൾ എടുക്കാം.
സാഹചര്യങ്ങൾ കൊണ്ടാണെങ്കിൽ പോലും ജനം എംഎൽഎ ആയി തിരഞ്ഞെടുത്ത് വിട്ട ആൾ എം.പി ആയപ്പോൾ വീണ്ടും അടിച്ചേല്പിക്കപ്പെട്ട തിരഞ്ഞെടുപ്പിൽ അത്ര സന്തുഷ്ടർ അല്ലായിരുന്നു.

എറണാകുളത്ത്
ഇത് കൃത്യമായി വിധികളിലൂടെ പറഞ്ഞു വെച്ചിട്ടുണ്ട്. ഒട്ടു മിക്ക ഇടങ്ങളിലേയും തോൽവിയിൽ നിന്നും, എറണാകുളത്തെ ചെറിയ ഭൂരിപക്ഷത്തിൽ നിന്നും അത് മനസ്സിലാക്കാം. അത് കൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങൾ ഭാവിയിൽ എങ്കിലും ഉണ്ടാകാതെ ഇരിക്കാൻ കോൺഗ്രസ് നേതൃത്വം തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. ജാതി സംഘടനകൾ സ്ഥാനാർഥി നിർണയത്തിൽ ഇടപെട്ടു എന്ന് സ്വാഭാവികമായും ജനങ്ങൾ സംശയിക്കുന്നു. അതൊരിക്കലും ആശ്വാസകരമായ ഒരു പ്രവണത അല്ല. അത് സത്യസന്ധമായി വിലയിരുത്താൻ കെപിസി.സി നേതൃത്വം തയ്യാറാവണം.

മാർക്സിസ്റ്റ് പാർട്ടി
ഒരു വശത്ത് പിണറായി വിജയന്റെ നേതൃത്വത്തിൽ മാർക്സിസ്റ്റ് പാർട്ടി കേരളത്തെ ജാതീയമായി വേർ തിരിക്കാനുള്ള ശക്തമായ ശ്രമങ്ങൾ നടത്തുമ്പോൾ കോൺഗ്രസ് ആ വഴിയിൽ നിന്നും മാറി നടക്കാൻ തയ്യാറായേ മതിയാകൂ. ജാതി, മത മാനദണ്ഡങ്ങൾ ആകരുത് ഒരാളെ സ്ഥാനാർഥി ആക്കുന്നതിന്റെ അളവ് കോൽ. ഇവിടുത്തെ പ്രബുദ്ധരായ ജനം അത് അവശ്യപ്പെടുന്നില്ലായെന്ന യാഥാർഥ്യം എങ്കിലും തിരിച്ചറിയണം.

ശൈലി മാറണം
ഒരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർത്തുമ്പോൾ അവരുടെ ഗ്രൂപ്പും, ഗോത്രവും ഒക്കെ നോക്കുന്ന ശൈലി ഇനി എങ്കിലും നിർത്തണം. വിജയസാധ്യത ആകണം പ്രഥമ പരിഗണന. ജനകീയ അടിത്തറയുള്ളവരെ തന്നെയാകണം ജന സമക്ഷം അവതരിപ്പിക്കേണ്ടത്. ഒരിടത്ത് എ ക്കാരൻ നിന്നു, അത് കൊണ്ട് മറ്റേയിടത്ത് "ഐ" ക്കാരൻ ആകണമെന്നോ, തിരിച്ചോ പറയുന്ന ശൈലിയുടെ പൊള്ളത്തരം തിരിച്ചറിയപ്പെടണം. ഗ്രൂപ്പ് റിസർവേഷൻ സമ്പ്രദായം നിർത്തലാക്കിയേ മതിയാകൂ.

കോൺഗ്രസ് പ്രവർത്തനം
നമ്മുടെ സംഘടനാ ദൗർബല്യം നേതൃത്വം തിരിച്ചറിയണം.. എന്നും തുറന്നിരിക്കാത്ത കടയിൽ ആളുണ്ടാകില്ല. അങ്ങനെ വരുമ്പോൾ ആണ് ആളുകൾ എന്നും തുറക്കുന്ന കടകൾ നോക്കി പോകുന്നത്. കോൺഗ്രസ് പ്രവർത്തനവും ഏതാണ്ട് ഇത് പോലെയാണ്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രവർത്തിക്കുന്ന സ്ഥിതി വിശേഷം ആണിപ്പോൾ. അത് മാറണം. ഒരു തിരഞ്ഞെടുപ്പ് കാല സംഘടനയിൽ നിന്ന് മുഴുവൻ സമയ രാഷ്ട്രീയ സംഘടന എന്ന പൂർവ കാലത്തേക്ക് നടക്കണം.

യൂത്ത് കോൺഗ്രസ് നിശ്ശബ്ദം
ഇതിനൊക്കെ എതിരെ സംസാരിക്കേണ്ട, പാർട്ടിയുടെ പരിവർത്തന ശബ്ദമാകേണ്ട യൂത്ത് കോൺഗ്രസ് നിശ്ശബ്ദമാണ്. എന്റെ പ്രായം മുപ്പത്തി ഒൻപത് കഴിഞ്ഞു. എന്നെ പോലെ ഞങ്ങളുടെ യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയിലേക്ക് എത്തി ചേർന്ന പലരുടേയും പ്രായം ഇതോ, ഇതിനും മേലെയോ ആണ്.

രാജി വെച്ചത് പോലെ
പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് യൂത്ത് കോൺഗ്രസ് ഒരു കമ്മിറ്റി പോലും കൂടിയിട്ടില്ല. യൂത്ത് കോൺഗ്രസ് പിരിച്ചു വിട്ട് പുതിയ കമ്മിറ്റി എടുക്കണമെന്ന് പ്രവർത്തകർ പറയുമ്പോൾ അത് ഏത് വേദിയിൽ പറയാനാണ്. ഡീൻ കുര്യാക്കോസ് ഉൾപ്പെടെ ഉള്ള സംസ്ഥാന കമ്മിറ്റിയിലെ എല്ലാവരും രാജി വെച്ചത് പോലെയാണ്.

ചലിക്കുന്ന സംഘടനായി മാറ്റണം
അത് കൊണ്ട് അടിയന്തരമായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കണം. അപ്പോൾ നേതാക്കന്മാരുടെ പ്രിയപ്പെട്ടവർ, ഗ്രൂപ്പുകൾക്ക് പ്രിയപ്പെട്ടവർ തുടങ്ങിയ മാനദണ്ഡങ്ങൾ നോക്കാതെ കഴിവും, കാര്യ പ്രാപ്തിയും ഉള്ള ആളുകളെ നേതൃ നിരയിൽ നിയോഗിക്കണം.യൂത്ത് കോൺഗ്രസ് ചലിക്കുന്ന സംഘടനയായി വീണ്ടും ഉയർത്തെഴുന്നേൽക്കണം.

അടുത്ത തിരഞ്ഞെടുപ്പിനെ
ഇനിയും സമരസപ്പെട്ട്, ശബ്ദമില്ലാതെ മുന്നോട്ട് പോകാൻ ആകില്ലായെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണ്. എതിർ പ്രസ്ഥാനങ്ങളുടെ സ്വാഭാവികമായ പതനത്തിൽ കൂടി ഭരണം നേടാമെന്നുളള ധാരണകൾ ഉപേക്ഷിച്ച് മാറ്റങ്ങൾ സൃഷ്ടിക്കാൻ ഉപയുക്തമായ ഒരു സജീവ നേതൃ നിരയും, നിലപാടുകളുളള ജനകീയരായ സ്ഥാനാർത്ഥികളേയും നിരത്തിയാകണം അടുത്ത തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്.

കെപിസിസി
ജനാധിപത്യ പ്രക്രിയയിൽ ജനം ആണ് പരമാധികാരികൾ. അവർ ജനഹിതത്തിലൂടെ കൃത്യമായ സൂചനകൾ നൽകുമ്പോൾ അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുകയും, തിരുത്തലുകൾക്ക് വിധേയമാകുകയും ചെയ്യുക എന്നതാണ് ഒരുത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന് അഭികാമ്യമായുള്ളത്. അതിനുള്ള ഇച്ഛാശക്തി കെപിസിസി നേതൃത്വം കാട്ടേണ്ടത് രാഷ്ട്രീയ അനിവാര്യതയാണ്.

ജനങ്ങൾ സ്വീകരിച്ചത്
നാഥനും, നമ്പിയും ഇല്ലാതെ ഇരുന്നിട്ടും, പണവും, പദവിയും ഒന്നുമില്ലാതെ ഇരുന്നിട്ടും ഹരിയാനയിലും, മഹാരാഷ്ട്രയിലുമൊക്കെ സാധരണ ജനങ്ങൾ കോൺഗ്രസ് പാർട്ടിയെ കൈ നീട്ടി സ്വീകരിച്ചത് കാണാതെ പോകരുത്. ഇപ്പോഴും കോൺഗ്രസ് സാധാരണ മനുഷ്യരുടെ പ്രതീക്ഷയാണ്, ആ പ്രതീക്ഷയ്ക്കൊത്ത് നാമുയരുകയാണ് വേണ്ടത്.
ഫേസ്ബുക്ക് പോസ്റ്റ്
സി ആര്‍ മഹേഷ്












Click it and Unblock the Notifications