സംഘിപ്പട്ടം എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാൻ നോക്കണ്ടാ.. മറുപടിയുമായി സിആർ നീലകണ്ഠൻ
കോഴിക്കോട്: സംസ്ഥാനത്തെ ദേശീയപാത വികസനത്തെ പിഎസ് ശ്രീധരന് പിളള തുരങ്കം വെച്ചു എന്ന ആരോപണത്തില്‍പ്പെട്ട് വെട്ടിലായിരിക്കുകയാണ് ബിജെപി. ദേശീയപാതയ്ക്കുളള സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വെയ്ക്കണം എന്നാവശ്യപ്പെട്ട് ശ്രീധരന് പിളള കേന്ദ്രത്തിന് അയച്ച കത്ത് മന്ത്രി തോമസ് ഐസക് പുറത്ത് വിട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിക്കും ശ്രീധരന് പിളളയ്ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. അതിനിടെ ശ്രീധരന് പിളളയല്ല ദേശീയപാതാ വികസനം അട്ടിമറിച്ചത് എന്ന് വ്യക്തമാക്കി സിആര്‍ നീലകണ്ഠന് രംഗത്ത് വന്നു. ഇതോടെ ഇടത് അനുകൂലികള്‍ നീലകണ്ഠന് എതിരെ രംഗത്ത് എത്തി. അവര്‍ക്കുളള സിആര്‍ നീലകണ്ഠന്റെ മറുപടി ഇങ്ങനെ.
സഖാക്കൻമാരോട് ഒരു വാക്ക്
സിആർ നീലകണ്ഠന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''എന്നെ സംഘിയാക്കാൻ മുട്ടി നിൽക്കുന്ന സഖാക്കൻമാരോട് ഒരു വാക്ക്. സഖാവ് വള്ളി നിക്കറുമിട്ട് അജന്തയിൽ ആദിപാപം കണ്ട് നടന്നപ്പോൾ നീലകണ്ഠൻ കമ്മ്യൂണിസ്റ്റ് ആയതാണ്.. താങ്കളെ പോലെ ഇവിടെ ഈ ഫെയ്സ്ബുക്കിൽ കിടന്നു ചിലച്ചയ്ക്കുന്നതല്ല, അടിയന്തരാവസ്ഥ കാലത്ത് മുദ്രാവാക്യം വിളിച്ചു ജയിലിൽ കിടന്നതാണ് എന്റെ വിപ്ലവം.
പേടിപ്പിക്കാൻ നോക്കണ്ടാ..
അത് കൊണ്ട് സംഘിപ്പട്ടം എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാൻ നോക്കണ്ടാ.. ഞാൻ ഇവിടെ തന്നെ കാണും നിങ്ങൾ വികസനത്തിന്റെ പേരിൽ അടിച്ചമർത്താൻ നോക്കുന്ന ജനങ്ങൾക്കൊപ്പം, അവരുടെ മുന്നിൽ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയി, ആം ആദ്മിയായി'' എന്നാണ് സിആർ നീലകണ്ഠൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ബിജെപിക്കെതിരെ ആരോപണം
സംസ്ഥാനത്തെ ദേശീയ പാതാ വികസനം ബിജെപി അട്ടിമറിച്ചെന്നും കേരളത്തില്‍ നിന്ന് കൊണ്ട് ഈ നാടിന്റെ വികസനത്തിന് വരെ തുരങ്കം വെയ്ക്കുകയാണ് എന്നുമാണ് ബിജെപിക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രീധരന് പിളളയ്ക്കും ബിജെപിക്കുമെതിരെ വന്‍ ആക്രമണം നടക്കുന്നു.
ശ്രീധരന് പിളള സാഡിസ്ററ്
ശ്രീധരന് പിളള സാഡിസ്ററ് ആണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് കുറ്റപ്പെടുത്തിയത്. അതേസമയം ആരോപണം നിഷേധിച്ച് ശ്രീധരന് പിളള രംഗത്ത് വരികയും ചെയ്തു. അതിനിടെയാണ് ബിജെപിയെ പിന്തുണച്ച് കൊണ്ട് മുന്‍ ആം ആദ്മി കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സിആര്‍ നീലകണ്ഠന്റെ രംഗപ്രവേശം.
സംഘിപ്പട്ടവും ചാര്‍ത്തി
അടുത്തിടെയാണ് സിആര്‍ നീലകണ്ഠനെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കേരളത്തില്‍ ആപ്പിന്റെ പിന്തുണ യുഡിഎഫിനാണ് എന്ന് പ്രഖ്യാപിച്ചതിന്റെ പേരിലായിരുന്നു നടപടി. ദേശീയ പാത വികസന വിഷയത്തില്‍ ബിജെപിയെ പിന്തുണച്ചതോടെ സോഷ്യല്‍ മീഡിയ അദ്ദേഹത്തിന് സംഘിപ്പട്ടവും ചാര്‍ത്തി നല്കി.
അവസരം നഷ്ടപ്പെട്ട വിഷമം
ശ്രീധരൻ പിളളയെ പിന്തുണയ്ക്കുന്ന സിആർ നിലകണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന ഭാഗം ഇങ്ങനെ: ''ദേശീയപാത വികസനം ബിജെപിയും സമരസമിതിയും ചേർന്ന് അട്ടിമറിച്ചു എന്ന് സിപിഐഎം കേന്ദ്രങ്ങളിൽ നിന്നുള്ള പ്രചരണം ചുങ്കപ്പാത യിൽ നിന്ന് കൊള്ളയടിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിന്റെ രോഷമാണ്.
സഹകരിച്ചത് ശ്രീധരൻ പിളള മാത്രം
ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന പി എസ് ശ്രീധരൻ പിള്ളയുടെ കേന്ദ്ര ഗതാഗത മന്ത്രിയായ നിതിൻ ഗഡ്കരികുള്ള കത്ത് ദേശീയ പാത ആക്ഷൻ കൗൺസിൽ ചെയർമാൻ കൂടിയായ ഹാഷിം ചെന്നംപള്ളിയുടെ ആവശ്യപ്രകാരം അദ്ദേഹം നൽകിയതാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളെയും സമരസമിതി നേരിൽ കാണുകയും ഇതേ ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ സഹകരിക്കാൻ തയ്യാറായത് ബിജെപി സംസ്ഥാന പ്രസിഡൻറ് മാത്രമാണ്.
ആവശ്യം മറച്ച് പ്രചാരണം
കേന്ദ്ര ഭരണ കക്ഷി എന്ന നിലയിൽ അവരുടെ കത്തിന് വിലയുണ്ട് ഉണ്ട് എന്ന് കരുതി കൊണ്ട് തന്നെയാണ് ആ കത്തും മറ്റ് അനുബന്ധ രേഖകളുമായി ഹാഷിം ചേന്നം പിള്ളിയുടെ കൂടെ ഞാനടക്കമുള്ള സമര സമിതി അംഗങ്ങൾ ഞങ്ങൾ ഡൽഹിയിൽ പോയത്. ദേശീയപാത ആക്ഷൻ കൗൺസിലിന്റെ ആവശ്യം എന്തായിരുന്നു എന്ന് മറച്ചുവച്ചുകൊണ്ട് പി എസ് ശ്രീധരൻ പിള്ളയും സമരസമിതിയും ദേശീയപാത വികസനം അട്ടിമറിച്ചു എന്നാണ് സിപിഐഎം നേതാക്കൾ പ്രചരിപ്പിക്കുന്നത്.
ജനജീവിതത്തെ ബാധിക്കുന്നത് കൊണ്ട്
എന്തായിരുന്നു ദേശീയപാത അത് ഇരകളുടെ ആവശ്യം? ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള 22 കിലോമീറ്റർ, ഇപ്പോൾ എൻഎച്ച് 66, പഴയ എൻഎച്ച് 17, ഭാഗത്ത് നിലനിൽക്കുന്ന സവിശേഷമായ ചില പ്രശ്നങ്ങൾ കേന്ദ്രത്തെയും നാഷണൽ ഹൈവേ അതോറിറ്റിയെയും അറിയിക്കാൻ വേണ്ടിയാണ് അത്തരത്തിൽ ഒരു നിവേദനം തയ്യാറാക്കിയത്. അതിലെ ആവശ്യങ്ങൾ വളരെ പ്രധാനമാണ് എന്നതും ജനജീവിതത്തെ സാരമായി ബാധിക്കുന്നതാണ് എന്നും ബോധ്യം ആയതുകൊണ്ടാണ് പി എസ് ശ്രീധരൻ പിള്ള അത് ദേശീയ ഉപരിതല ഗതാഗത മന്ത്രി ക്ക് നൽകിയത്''.
ഫേസ്ബുക്ക് പോസ്റ്റ്
സിആർ നീലകണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
റിപ്പബ്ലിക് ടിവി പൂർണമായും കൈപ്പിടിയിലാക്കി അർണബ് ഗോസ്വാമി! ഏഷ്യാനെറ്റിന്റെ ഓഹരികൾ വാങ്ങി
പിണറായിക്ക് മുന്നിൽ ചന്ദ്രശേഖർ റാവുവിന്റെ 1996 ഫോർമുല, പ്രധാനമന്ത്രി ദക്ഷിണേന്ത്യയിൽ നിന്ന്!