'അന്നത്തെ എബിവിപി സ്ഥാനാർത്ഥി', മന്ത്രി സി രവീന്ദ്രനാഥും വിവാദത്തിൽ, കുറിപ്പുമായി സിആർ നീലകണ്ഠൻ
കോഴിക്കോട്: സിപിഎം, കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കാല ആര്‍എസ്എസ് ബന്ധം സംസ്ഥാനത്ത് ചൂട് പിടിച്ച ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതിനിടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥിന്റെ പേരും ചര്‍ച്ചകളിലേക്ക് കടന്ന് വന്നിരിക്കുകയാണ്.
അനില്‍ അക്കര എംഎല്‍എയാണ് കഴിഞ്ഞ ദിവസം മന്ത്രി രവീന്ദ്രനാഥിന് ആര്‍എസ്എസ് ബന്ധം ആരോപിച്ചത്. മന്ത്രി ഇത് നിഷേധിച്ച് പത്രക്കുറിപ്പിറക്കി. അക്കാലത്ത് എസ്എഫ്ഐ നേതൃത്വത്തിലുണ്ടായിരുന്ന സി ആര്‍ നീലകണ്ഠന്‍ ഈ വിവാദത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
അനില്‍ അക്കരയുടെ ആരോപണം
മന്ത്രി രവീന്ദ്രനാഥ് ആര്‍എസ്എസ് ആയിരുന്നുവെന്നും തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കാന്‍ നോമിനേഷന്‍ കൊടുത്തിരുന്നു എന്നുമാണ് അനില്‍ അക്കര എംഎല്‍എ കഴിഞ്ഞ ദിവസം ആരോപിച്ചത്. 2017ലും ഈ ആരോപണം അനില്‍ ഉയര്‍ത്തിയിരുന്നു. അന്ന് ആരോപണം നിഷേധിച്ച് മന്ത്രി രംഗത്ത് എത്തി.
നിഷേധിച്ച് മന്ത്രി
അനില്‍ അക്കരെയുടെ ആരോപണം അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവും ആണെന്നാണ് മന്ത്രി പ്രതികരിച്ചത്. മാത്രമല്ല ജീവിതത്തില്‍ ഒരിക്കലും എബിവിപിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മന്ത്രി ഔദ്യോഗിക പത്രക്കുറിപ്പിറക്കി. സര്‍ക്കാര്‍ ലെറ്റര്‍ പാഡില്‍ നല്‍കിയ മറുപടി തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് കാട്ടി അനില്‍ അക്കര മന്ത്രിക്കെതിരെ വക്കീല്‍ നോട്ടീസും അയച്ചിരുന്നു.
നാലു പതിറ്റാണ്ട് മുമ്പുള്ള കഥ
ഇന്ന് നേതാക്കളുടെ ആര്‍എസ്എസ് ബന്ധം വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ മന്ത്രി രവീന്ദ്രനാഥിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും മുന്‍ ആം ആ്ദ്മി പാര്‍ട്ടി നേതാവും ആയ സിആര്‍ നീലകണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' നാലു പതിറ്റാണ്ട് മുമ്പുള്ള കഥകളാണ്. ദക്ഷിണ മലബാറിലെ ഒരു കോളേജിൽ ഒരു എസ് എഫ് ഐ നേതാവ് അതിക്രൂരമായി കൊല്ലപ്പെടുന്നു.
വാശിയേറിയ തെരഞ്ഞെടുപ്പ്
ആർഎസ്എസ് ആണ് കൊല നടത്തിയത്. ആ കേസിൽ ഒരു പ്രതിയായിരുന്നു ശങ്കരനാരായണൻ. കാലമേറെ കഴിഞ്ഞു. കുന്നംകുളം മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥിയായി ടിയാൻ എത്തുന്നു. അദ്ദേഹം മത്സരിച്ചത് സിപിഎം ചിഹ്നത്തിൽ. ചെറിയൊരു പേരു മാറ്റം മാത്രം വരുത്തി. ഇനി മറ്റൊരു കഥ മധ്യ കേരളത്തിൽ നിന്ന്. 1978 സാംസ്ക്കാരിക നഗരിയിലെ ഒരു ക്രൈസ്തവ മാനേജ്മെന്റ് വിദ്യാലയത്തിൽ വാശിയേറിയ തെരഞ്ഞെടുപ്പ്.
എബിവിപി സ്ഥാനാർത്ഥി
എസ്എഫ് ഐ കലാലയങ്ങളിൽ ആധിപത്യമുറപ്പിക്കാൻ തുടങ്ങിയ കാലം. എസ് എഫ് ഐ കരുത്തരുടെ ഒരു പാനൽ വച്ചു. ചെയർമാനായി ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥി. എന്നാൽ അതേ ക്ലാസിൽ അതേ പേരുള്ള മറ്റൊരു വിദ്യാർത്ഥിയും നോമിനേഷൻ കൊടുക്കുന്നു. എബിവിപി സ്ഥാനാർത്ഥിയായി. ചില ഇടപെടലുകൾ മൂലം ഇദ്ദേഹം ജയിക്കില്ലെന്നും മറ്റും കണ്ട് പിൻവാങ്ങുന്നു. അന്ന് എല്ലാ സീറ്റും പിടിച്ച് എസ് എഫ് ഐ ചരിത്രം സൃഷ്ടിച്ചു.
ഇന്ന് കേരളത്തിലെ മന്ത്രി
ഒരേ പേരും വ്യത്യസ്ത ഇനിഷ്യലും ഉള്ള ഈ രണ്ടു പേരിൽ ഒരാൾ ഇന്ന് കേരളത്തിലെ മന്ത്രിയാണ്. അക്കാലത്ത് എസ്എഫ്ഐ നേതൃത്വത്തിലുണ്ടായിരുന്ന ഒരാളെന്ന നിലക്ക് എനിക്ക് ഉറപ്പിച്ചു പറയാനാകും എസ് എഫ് ഐ സ്ഥാനാർത്ഥിയായി നിന്നു ജയിച്ച ആളല്ല ഇന്നത്തെ മന്ത്രി. ബാക്കി വായനക്കാർക്കു വിടുന്നു. ഇതിന് ഇപ്പോൾ നടക്കുന്ന വിവാദവുമായി യാതൊരു ബന്ധവുമില്ല ''.