മലയാളി ക്രിക്കറ്റ് താരം നെയ് വേലിയില്‍ മരിച്ചു: അശോക് കുമാര്‍ വടകര സ്വദേശി, അക്രമികള്‍ പിടിയില്‍!
വടകര: ക്രിക്കറ്റ് താരവും തമിഴ്‌നാട് നെയ്‌വേലി ലിഗ്‌നേറ്റ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനുമായ വടകര ചോറോട് സ്വദേശി ടി അശോക് കുമാര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശനിയാഴ്ച നാട്ടില്‍ നിന്നും ബന്ധുക്കള്‍ നെയ്‌വേലിയില്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. നെയ്‌വേലിയില്‍ നിന്നും 20 കിലോ മീറ്റര്‍ അകലെയുള്ള കടലൂര്‍ ജില്ലയിലെ കുരുഞ്ചിപ്പാലത്തുള്ള കരിമ്പില്‍ തോട്ടത്തില്‍ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പൊലീസ് പുറത്തെടുക്കുകയായിരുന്നു.
46 ദിവസം അഴുകിയ മൃതദേഹം പുറത്തെടുത്ത് പൊലീസിന്റേയും തഹസില്‍ദാറിന്റേയും സാന്നിധ്യത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു. ഏപ്രില്‍ 22 നാണ് അവിവാഹിതനായ അശോക് കുമാറിനെ നെയ്‌വേലിയിലെ താമസസ്ഥലത്തുനിന്നും കാണാതായത്. നെയ്‌വേലി ലിഗ്‌നറ്റ് കോര്‍പറേഷന്റെ അസിസ്റ്റന്റ് പേഴ്‌സണല്‍ എക്കൗണ്ട്‌സ് ഓഫീസറാണ്. അശോക് കുമാറിന്റെ ബാങ്ക് എക്കൗണ്ടില്‍ നിന്നും 19 ലക്ഷം രൂപയും പിന്‍വലിച്ചിട്ടുണ്ട്. അശോക് കുമാറിനെ കൊലപ്പെടുത്തിയതെന്ന് കരുതുന്ന സംഘത്തിലെ മൂന്നുപേരെ നെയ്‌വേലി പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്റിലാണ്.
വര്‍ഷങ്ങളായി ചെന്നൈയിലാണ് അശോക് കുമാറിന്റെ കുടുംബം. 1985 മുതല്‍ ലിഗ്‌നേറ്റിലെ ഉദ്യോഗസ്ഥനാണ് അശോക് കുമാര്‍. യൂനിവേഴ്‌സിറ്റി ക്രിക്കറ്റ് താരമായ ഇദ്ദേഹം നിരവധി ലീഗ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. സ്‌പോര്‍ട്ടസ് ക്വാട്ടയിലാണ് ജോലി ലഭിച്ചത്. ഏപ്രില്‍ 23 ന് രാത്രി അശോക് കുമാറിനെ കൊലപ്പെടുത്തിയതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. നെയ്‌വേലി സ്വദേശികളായ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ രാജേഷ്, കാമരാജ്, സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. ചെന്നൈക്കടുത്ത് വില്ലിവക്കത്തുള്ള അശോക് കുമാറിന്റെ സഹോദരനായ സതീശനും നാട്ടില്‍ നിന്നും സഹോദരന്‍ രതീഷനും എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങി നെയ്‌വേലി ലിഗ്‌നറ്റ് കോര്‍പറേഷന്‍ ശ്മശാനത്തില്‍ ശനിയാഴ്ച ഉച്ചയോടെ സംസ്‌കരിച്ചു. ഒ
ന്നര മാസം മുമ്പ് അശോക് കുമാര്‍ നാട്ടിലെ ചോറോട്ടെ കുടുംബ വീട്ടില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാന്‍ എത്തിയിരുന്നു. അവിവാഹിതനായ ഇദ്ദേഹത്തിന്റെ ബാങ്ക് നിക്ഷേപങ്ങള്‍ തട്ടിയെടുക്കാനാണ് പ്രതികള്‍ കൊലനടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മെയ് മൂന്നു മുതല്‍ 15 വരെ എട്ട് തവണകളായി രണ്ട് ബാങ്കുകളില്‍ നിന്നാണ് 19 ലക്ഷം രൂപ പിന്‍വലിച്ചത്. ഇരുപതിനായിരം രൂപ ഐടി വിദഗ്ദനായ ഒരു യുവാവിന് പ്രതിഫലം നല്‍കി ബാങ്ക് എക്കൗണ്ടിന്റെ പിന്‍ നമ്പര്‍ ചോര്‍ത്തിയെടുത്താണ് പണം പിന്‍വലിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
കൂടാതെ അശോക് കുമാറിന്റെ മൊബൈല്‍ ഫോണ്‍ കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ നിന്ന് ഇടക്കിടെ ഓണ്‍ ചെയ്ത് പൊലീസിനെ കബളിപ്പിക്കുകയും ചെയ്തു. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അശോക് കുമാര്‍ ജീവിച്ചിരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു. നാലിനാണ് പ്രതികള്‍ പൊലീസ് വലയിലാവുന്നത്. സാമ്പത്തിക ലക്ഷ്യമാണ് പ്രധാനമായും കൊലയുടെ പിന്നിലെന്ന് കരുതുന്നു. പരേതരായ കൃഷ്ണന്റേയും ദമയന്തിയുടേയും മകനാണ്. മറ്റ് സഹോദരങ്ങള്‍ പ്രേമ പ്രഭ, പ്രമോദ (എറണാകുളം), പരേതരായ പ്രേമാനന്ദന്‍, രമേശന്‍.