സിസിടിവി ക്യാമറ, മൊബൈൽ ജാമർ.... പിഎസ്സി പരീക്ഷാ ക്രമക്കേട് തടയാൻ ശുപാർശകളുമായി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ക്രമക്കേടുകൾ തടയാൻ നിർദ്ദേശങ്ങളുമായി ക്രൈം ബ്രാഞ്ച്. പരീക്ഷയ്ക്കെത്തുന്നവരുടെ ദേഹപരിശോധന കർശനമാക്കണമെന്നും പരീക്ഷ ഹാളുകളിൽ സിസിടിവികളും മൊബൈൽ ജാമറുകളും സ്ഥാപിക്കണമെന്ന് ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തു. എട്ട് ശുപാർശകളാണ് ക്രൈം ബ്രാഞ്ച് സമർപ്പിച്ചിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിൽ അടിമുടി മാറ്റം വരുത്തണമെന്നാണ് ശുപാർശ. റിപ്പോർട്ട് പിഎസ്സി മേധാവിക്ക് കൈമാറി.
പിണറായി വിജയന് ബിഗ് സല്യൂട്ട് നൽകി ജന്മഭൂമി! പിണറായി ശരിയുടെ പക്ഷത്തേക്ക് എത്തിയെന്ന് ലേഖനം
പിഎസ്സി നടത്തിയ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ കോപ്പിയടിച്ചവർക്ക് ഉയർന്ന് റാങ്ക് ലഭിച്ചതിനെ തുടർന്നാണ് പരീക്ഷയിലെ ക്രമക്കേടുകൾ തടയാൻ ക്രൈംബ്രാഞ്ച് ശുപാർശ തയ്യാറാക്കിയത്. നിലവിലെ രീതിയനുസരിച്ച് പരീക്ഷാ കേന്ദ്രവും ഇരിക്കുന്ന സീറ്റും ചോദ്യപേപ്പറിന്റെ കോഡും നമ്പറുമെല്ലാം ഉദ്യോഗാർത്ഥിക്ക് ഒരു മാസം മുമ്പ് തന്നെ അറിയാൻ സാധിക്കും. ഇതി ക്രമക്കേടുകൾ നടക്കാനുളള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
ഓരോ ഹാളിലിരുന്ന് പരീക്ഷയെഴുതുന്നവർ പരസ്പരം സഹായിച്ച് റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു. ഇത് ഒഴിവാക്കാനായി സിസിടിവി സ്ഥാപിക്കണമെന്നാണ് ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്യുന്നത്. വാച്ച് ഉൾപ്പെടെ ഒരു സാധനങ്ങളും പരീക്ഷാ ഹാളിൽ അനുവദിക്കരുത്. പേന, ബട്ടൺ എന്നിവയിൽ ക്യാമറ ഘടിപ്പിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. പരീക്ഷാ ഹാളുകളിൽ മൊബൈൽ ജാമറുകളും സമയം അറിയാൻ ക്ലോക്കും സ്ഥാപിക്കണം.
പിഎസ്സി പരീക്ഷകൾ ഓൺലൈൻ വഴിയാക്കുന്ന കാര്യം പരിശോധിക്കണം. ഉയർന്ന തസ്തികകളിലേക്കുള്ള പരീക്ഷകളിൽ എഴുത്ത് പരീക്ഷയും ആകാം. ആക്ഷേപം ഉയർന്നാൽ കൈയ്യക്ഷര പരിശോധനയിലൂടെ ക്രമക്കേട് തിരിച്ചറിയാൻ സാധിക്കും. നിശ്ചിത യോഗ്യതയുള്ളവർക്ക് പരീക്ഷ ചുമതല നൽകണമെന്നതാണ് മറ്റൊരു ശുപാർശ.