വാരാപ്പുഴ കസ്റ്റഡി മരണം; പോലീസുകാർ കുടുങ്ങും, കൊലക്കുറ്റം, നിയമം ലംഘിച്ചത് ബോധപൂർവ്വം!
വാരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തിൽ പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച്. പൊലീസ് ബോധപൂര്‍വം നിയമം ലംഘിച്ചതായി ക്രൈം ബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ശ്രീജിത്തിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ പ്രതികളായിട്ടുള്ള ആദ്യ നാല് പോലീസുകാര്‍ക്കെതിരെയാണ് കുറ്റപത്രത്തില്‍ ശക്തമായ റിപ്പോര്‍ട്ടുകളുള്ളത്.
പോലീസുകാര്‍ക്കെതിരെ നേരിട്ടുള്ള തെളിവുകളുണ്ട്. വീട്ടിലും വഴിയിലും ജീപ്പിലും സ്റ്റേഷനിലും വച്ച് ശ്രീജിത്തിനെ മര്‍ദിച്ചെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. മുന്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജിന്റെ ടൈഗര്‍ ഫോഴ്‌സില്‍ അംഗങ്ങളായിരുന്ന പി പി സന്തോഷ് കുമാര്‍, റിബിന്‍ രാജ്, എം എസ് സുമേഷ്, അന്നത്തെ വരാപ്പുഴ എസ്‌ഐ ആയിരുന്ന ദീപക്ക് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രത്തില്‍ ശക്തമായ വിമര്‍ശനമുള്ളത്.
നാല് പേരും ബോധപൂർവ്വമാണ് നിയമം ലംഘിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. നാലാം പ്രതിയായ ദീപക്കാണ് പോലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദിച്ചത്. കസ്റ്റഡിയിലെടുത്തതായി സ്റ്റേഷനില്‍ രേഖപ്പെടുത്തിയില്ല. ഇത് ഗുരുതരമായ കുറ്റമാണെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം കസ്റ്റഡി മരണത്തിൽ ആലുവ മുൻ റൂറൽ എസ്പി എവി ജോർജിനെ പ്രതി ചേർക്കാതെ സാക്ഷിയാക്കിയത് പ്രതിപ്പട്ടികയിലുള്ള പോലീസുകാരെ രക്ഷിക്കാനാണെന്ന് ഭാര്യ അഖില ആരോപിക്കുന്നു.
2018 ഏപ്രിൽ ഒമ്പതിനാണ് ക്രൂരമായ കസ്റ്റഡി മർദനത്തിനിരയായി വരാപ്പുഴ സ്വദേശി ശ്രീജിത്ത് കൊല്ലപ്പെട്ടത്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് റൂറൽ ടൈഗർ ഫോഴ്‌സായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. വാഹനത്തിൽ കൊണ്ടുപോകുന്ന വഴി ജീപ്പിലിട്ടും തുടർന്ന് സ്റ്റേഷനിലും ശ്രീജിത്ത് ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ടെന്നാണ് കേസ്.