ഹാദിയയെ മതം മാറ്റാൻ തീവ്രവാദ സംഘടനകൾ ഇടപെട്ടില്ല; മതംമാറ്റം സ്വന്തം ഇഷ്ടപ്രകാരം!!
കൊച്ചി: ഹാദിയ മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി സന്തോഷ് കുമാര്‍ ഡിജിപിക്ക് ഇതുസംബന്ധിച്ച് ഇടക്കാല റിപ്പോര്‍ട്ട് കൈമാറി. മതം മാറ്റിയതിൽ തീവ്രവാദ സംഘടനകള്‍ ഇടപെട്ടതിന് തെളിവില്ലെന്നും ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഹാദിയ മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് വ്യക്തമാക്കുന്ന മൊഴി ഹാദിയ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഹാദിയയുടെ മതംമാറ്റം സംബന്ധിച്ച കേസ് എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്.
അന്വേഷണം നടക്കുന്നു
ഹാദിയ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
സർക്കാരിനെ സാധൂകരിക്കുന്ന റിപ്പോർട്ട്
എന്‍ഐഎ അന്വേഷണം നടത്താന്‍ തക്ക കുറ്റങ്ങളില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാരിന്റെ നിലപാടിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരിക്കുന്നത്.
മനുഷ്യ ബോംബായി കാണാൻ ആഗ്രഹമില്ല
മകളെ മനുഷ്യ ബോംബായി കാണാന്‍ ആഗ്രഹമില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍ പറഞ്ഞു. ഒരു മനുഷ്യ ബോംബായി തന്റെ മകള്‍ അവസാനിക്കുന്നത് കാണാന്‍ കഴിയില്ലെന്നും, നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അശോകന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ആരും മനസിലാക്കുന്നില്ല
എന്റെ കുടുംബത്തിനെതിരെ ക്യാംപെയിനുകള്‍ സംഘടിപ്പിക്കുകയാണ് ചില മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും. എന്നാല്‍ ഞങ്ങളനുഭവിക്കുന്ന വേദന മനസിലാക്കാന്‍ ആരും തയ്യാറാകുന്നില്ല.
മതപരിവർത്തനത്തിന് എതിരല്ല
ഒരു മതത്തിനും, മത പരിവര്‍ത്തനത്തിനും ഞാന്‍ എതിരല്ല, എന്നാല്‍ നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ ഗൂഢലക്ഷ്യത്തോടെ മതം മാറ്റുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അശോകന്‍ വ്യക്തമാക്കുന്നു.
തീവ്രവാദ സാന്നിധ്യം
താന്‍ കോടതിയെ സമീപിച്ചില്ലായിരുന്നു എങ്കില്‍ മകളിപ്പോള്‍ തീവ്രവാദ സാന്നിധ്യമുള്ള വിദേശരാജ്യങ്ങളില്‍ എത്തുമായിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാന്‍, സിറിയ എന്നിവിടങ്ങളിലേക്ക് മകളെ അയയ്ക്കാന്‍ ഒരു പിതാവും ആഗ്രഹിക്കില്ല. സിറിയയിലെ ജീവിതത്തെ കുറിച്ച് മകള്‍ സംസാരിച്ചു തുടങ്ങിയപ്പോഴാണ് താന്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതെന്നും അശോകന്‍ പറയുന്നു.
തിങ്കളാഴ്ച വാദം തുടരും
കേസിൽ തിങ്കളാഴ്ച സുപ്രീംകോടതിയിൽ വാദം തുടരാനിരിക്കെയാണ് ഹാദിയയുടെ പിതാവ് ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്. മകള്‍ വീട്ടു തടങ്കലിലാണെന്ന ആരോപണങ്ങളേയും അശോകന്‍ നിഷേധിക്കുന്നു. അച്ഛന്‍ എന്ന നിലയില്‍ മകള്‍ക്ക് നല്ലത് വരണം എന്ന് മാത്രമെ ഞാന്‍ അഗ്രഹിക്കുന്നുള്ളുവെന്നും ഹാദിയയായി മാറിയ അഖിലയുടെ അച്ഛന്‍ പറയുന്നു.