ഉഴവൂർ വിജയന്റെ മരണത്തിൽ അന്വേഷണം; തോമസ് ചാണ്ടിയുടെ വിശ്വസ്തനെ പ്രതിയാക്കാൻ നിർദേശം, കുടുങ്ങും!
തിരുവനന്തപുരം: ഉഴവൂർ വിജയന്റെ മരണത്തിൽ എൻസിപി നേതാവിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ ശുപാർശ. മന്ത്രി തോമസ് ചാണ്ടിയുടെ അടുത്ത അനുയായി കൂടിയായ സുൾഫിക്കർ മയൂരിയെ പ്രതിയാക്കാനാണ് ക്രൈംബ്രാഞ്ച് നിർദേശിച്ചിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂർ വിജയൻ തോമസ് ചാണ്ടയുടെ എതിർപക്ഷത്താണെന്നു ധാരണ പരന്നതോടെ അദ്ദേഹത്തിനെതിരെ ആക്ഷേപങ്ങൾ ശക്തമായിരുന്നു.
ഇതിനിടെയാണ് എൻസിപി നേതാവും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൾഫിക്കർ മയൂരി വിജയനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. കുടുംബാംഗങ്ങളെ കൂട്ടിച്ചേർത്തു കടുത്ത അസഭ്യവർഷവും നടത്തിയിരുന്നു. ഫോണിൽ വിളിച്ച് സുൽഫിക്കർ നടത്തിയ പരാമർശങ്ങൾ ഉഴവൂർ വിജയനെ മാനസികമായി തളർത്തിയെന്നും രോഗം വഷളാകാൻ ഇടയാക്കിയെന്നും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സുൾഫിക്കർ മയൂരി ഫോൺ വിളിച്ച ശേഷം ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചു.

മുഖ്യമന്ത്രിക്ക് പരാതി
മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച പരാതികളിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഇപ്പോൾ ശുപാർശ നൽകിയിരിക്കുന്നത്.

ശാസ്ത്രീയ പരിശോധനയ്ക്ക്
ഫോണിലൂടെ കൊലവിളി നടത്തിയ പാർട്ടി നേതാവ് സുൽഫിക്കർ മയൂരിയുടെ ശബ്ദം ശാസ്‌ത്രീയ പരിശോധനക്ക് അയക്കാനും നിർദേശമുണ്ട്.

ചോദ്യാവലി പൂരിപ്പിച്ച് വാങ്ങി
വിജയന്റെ രോഗം വഷളാക്കാൻ ഇടയാക്കിയ പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളിൽ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയിൽ നിന്ന് മൊഴിയെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. അതിനുപകരം അദ്ദേഹത്തിൽ നിന്ന് ചോദ്യാവലി പൂരിപ്പിച്ച് വാങ്ങുകയായിരുന്നു.

റിപ്പോർട്ട് സമർപ്പിക്കും
എല്ലാ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ഉടൻ തന്നെ ക്രൈംബ്രാഞ്ച് മേധാവി സർക്കാരിന് സമർപ്പിക്കുമെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications