എംഎൽഎ എംസി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്: അന്വേഷണം ക്രൈം ബ്രാഞ്ചിന്!!
തിരുവനന്തപുരം: മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ചെറുവത്തൂർ കേന്ദ്രമായി പ്രവർത്തിച്ചുവന്നിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ പേരിൽ നിക്ഷേപമായി പലരിൽ നിന്നായി സ്വീകരിച്ച പണവും സ്വർണ്ണവും തിരിച്ചു നൽകാതെ നിരവധി പേരെ വഞ്ചിച്ചുവെന്നാണ് കേസ്. കേസിൽ എംഎൽഎയ്ക്ക് പുറമേ മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം പൂക്കോയ തങ്ങളും പ്രതിയാണ്.
ഓക്സ്ഫഡ് വാക്സിൻ: സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കൺട്രോളറുടെ കാരണം കാണിക്കൽ നോട്ടീസ്
സംഭവത്തിൽ നിക്ഷേപകരുടെ പരാതിയിൽ കേസെടുത്ത കാസർഗോഡ് ജില്ലയിൽ ടൌൺ പോലീസ് സ്റ്റേഷൻ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ഇതോടെ കഴിഞ്ഞ ദിവസം കമറുദ്ദീന്റെ വീട്ടിലും പൂക്കോയത്തങ്ങളുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ചന്തേര പോലീസിന്റെ നേതൃത്വത്തിൽ കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും തങ്ങളുടെ ചന്തേരയിലുള്ള വീട്ടിലുമാണ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുന്നതിന്റെ മുന്നോടിയായി രേഖകളും വിവരങ്ങളും ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പോലീസ് ഇരുവരുടേയും വീടുകൾ പരിശോധിക്കുന്നത്. ജ്വല്ലറി നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തെന്ന് പോലീസ് തന്നെ അറിയിച്ചിട്ടുണ്ട്ഇതിന് ശേഷം കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ് കുമാർ ചന്ദേര പോലീസ് സ്റ്റേഷനിലെത്തുകയും ചെയ്തിരുന്നു.
നിക്ഷേപത്തട്ടിപ്പിന് പുറമേ എംസി ഖമറുദ്ദീനും മുസ്ലിംലീഗ് നേതാവായ പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പിലും കേസെടുത്തിട്ടുണ്ട്. ഫാഷൻ ജ്വല്ലറി നിക്ഷേപകരുടെ പരാതിയിലാണ് മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരെ നേരത്തെ പോലീസ് കേസെടുത്തത്. കാസർഗോഡ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകൾക്ക് പുറമേ കണ്ണൂർ ജില്ലയിലും നിക്ഷേപത്തട്ടിപ്പിൽ പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. അഞ്ച് നിക്ഷേപകർ നൽകിയ 73 ലക്ഷം രൂപ തട്ടിയെന്നാണ് എംഎൽഎക്കെതിരെയുള്ള കേസ്. എംഎൽഎ ഉൾപ്പെടെ 13 പേർക്കെതിരെയാണ് കാസർഗോഡ് ടൌൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വഞ്ചനാ കേസുകൾ നിലവിലുള്ളത്.
Recommended Video
കഴിഞ്ഞ ഒക്ടോബറിലാണ് നഷ്ടത്തിലായതിനെ തുടർന്ന് ഫാഷൻ ജ്വല്ലറി ശാഖകൾ പൂട്ടുന്നത്. ഇതിന് പിന്നാലെയാണ് നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ട് എംഎൽഎയെ സമീപിക്കുന്നത്. പണം തിരികെ ലഭിക്കാതായതോടെയാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ഇതിനെല്ലാം പുറമേ കണ്ണൂർ ജില്ലക്കാരായ നിക്ഷേപകർ ഉൾപ്പെടെയുള്ളവരിൽ നിന്നായി 29 ലക്ഷം തട്ടിയെന്ന പരാതിയിൽ അഞ്ചോളം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ച് പേരിൽ നിന്നായി 75 ലക്ഷം തട്ടിയെന്ന പരാതിയിൽ കാസർഗോഡ് ടൌൺ പോലീസ് സ്റ്റേഷനിൽ വന്ന പരാതികളും ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.