പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ ബിജെപി നേതാവും രാജ്യസഭാ എംപിയുമായ നടൻ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച് അനുമതി നൽകി. മോട്ടോർ വാഹന നിയമത്തിലെ വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
രണ്ട് ആഡംബര കാറുകൾ പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതായാണ് കേസ്. ഇതിലൂടെ 19.6 ലക്ഷം രൂപയുടെ നികുതി സുരേഷ് ഗോപി എംപി വെട്ടിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

2010ലും 2017ലുമായി രണ്ട് ഔഡി കാറുകളാണ് വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തത്. നികുതി വെട്ടിപ്പ് നടത്തിയെന്ന് വ്യക്തമായതിനെ തുടർന്ന് ക്രൈം ബ്രാഞ്ച് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. തുടർന്ന് രണ്ട് വർഷം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം തയ്യാറാക്കിയത്. ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി അനുമതി നൽകിയിരിക്കുകയാണ്.
കുറ്റം തെളിഞ്ഞാൽ പരമാവധി 7 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ തനിക്ക് അനുകൂലമായി വിധി പറയുന്നതിനായി വ്യാജ രേഖയ്ക്കായി ഉപയോഗിച്ച വിലാസത്തിലുള്ള പുതുച്ചേരിയിലെ ഫ്ലാറ്റ് ഉടമയെ സുരേഷ് ഗോപി സ്വാധീനിച്ചെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
സമാനമായ കേസുകളിൽ നടൻ ഫഹദ് ഫാസിലിനും അമലാ പോളിനുമെതിരായ അന്വേഷണം ക്രൈം ബ്രാഞ്ച് നേരത്തെ അവസാനിപ്പിച്ചിരുന്നു. അമലാ പോൾ പോണ്ടിച്ചേരിയിൽ നിന്നുമാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നും അതിനാൽ കേസ് കേരളത്തിൽ നിലനിൽക്കില്ലെന്നുമാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കിയത്. ദില്ലിയിലെ വാഹന ഡീലർ വഴിയാണ് കാർ വാങ്ങിയതെന്നും നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നുമാണ് ഫഹദ് പോലീസിനോട് പറഞ്ഞത്.












Click it and Unblock the Notifications