ആ 'അജ്ഞാതൻ' ശരത് ജി നായർ, ശബ്ദസാമ്പിൾ പരിശോധിച്ച് ക്രൈംബ്രാഞ്ച്, വിദേശത്തേക്ക് കടന്നിട്ടില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിഐപി ആരെന്നുളള അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച് എത്തി നില്‍ക്കുന്നത് ദിലീപിന്റെ സുഹൃത്തായ ശരജ് ജി നായര്‍ എന്ന വ്യക്തിയിലാണ്. ആലുവ സ്വദേശിയായ ശരതിന്റെ ശബ്ദ സാമ്പിള്‍ പരിശോധിച്ച് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ വിഐപിയെന്ന് വിശേഷിപ്പിച്ച വ്യക്തി ഇയാളാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.
കഴിഞ്ഞ ദിവസം ഇയാളുടെ ആലുവയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ശരത് ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
വിവാദം കത്തുമ്പോൾ യോഗം കൂടി 'അമ്മ', കൂൾ ലുക്കിൽ മോഹൻലാൽ, ചിത്രങ്ങൾ
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീട്ടില്‍ വെച്ച് ദിലീപ് വീഡിയോ ദൃശ്യം കണ്ടതായാണ് ബാലചന്ദ്ര കുമാര്‍ ആരോപിച്ചത്. വിഐപി എന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് ദിലീപിന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കിയത് എന്നും ബാലചന്ദ്ര കുമാര്‍ ആരോപിച്ചു. വീട്ടിലുണ്ടായിരുന്ന ദിലീപിന്റെ ബന്ധുവായ കുട്ടി ശരത് അങ്കിള്‍ എന്ന് പറയുന്നത് കേട്ടതായും ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
ഈ വെളിപ്പെടുത്തലിനെ പിന്തുടര്‍ന്നുളള അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച് എത്തിയത് ശരത്തിലും കോട്ടയം സ്വദേശിയായ ദിലീപിന്റെ ബിസ്സിനസ്സ് പങ്കാളി മെഹ്ബൂബിലുമാണ്. ആ വിഐപി താനല്ലെന്നും ദിലീപുമായി ബിസിനസ്സ് ബന്ധം മാത്രമാണെന്നും വ്യക്തമാക്കി മെഹ്ബൂബ് ചാനലുകള്‍ക്ക് മുന്നിലെത്തിയിരുന്നു. മെഹ്ബൂബിന്റെ ശബ്ദ സാമ്പിളുകള്‍ പരിശോധിച്ച് വിഐപി അദ്ദേഹമല്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.
പിന്നാലെ ശരത്തിന്റെ ശബ്ദ സാമ്പിളും പോലീസ് പരിശോധിച്ചതിലൂടെ ബാലചന്ദ്ര കുമാര്‍ പറഞ്ഞ വ്യക്തി ഇദ്ദേഹമാണ് എന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് എത്തിയിരിക്കുന്നത് എന്നാണ് സൂചന. ശരത്തുമായി ഫോണില്‍ ബന്ധപ്പെടാന്‍ അന്വേഷണ സംഘം ശ്രമിച്ചിരുന്നു. എന്നാല്‍ ശരത്തിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ് എന്നുമാണ് അന്വേഷണ സംഘത്തില്‍ നിന്നുളള വിവരം.
ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ട വ്യക്തി പിറ്റേ ദിവസം വിമാന യാത്ര നടത്തുന്നതിനെ കുറിച്ച് സംസാരിച്ചതായി ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 2017 നവംബര്‍ 16ന് ശരത് വിദേശ യാത്ര നടത്തിയിട്ടില്ലെന്നും മറിച്ച് ആഭ്യന്തര വിമാനത്തില്‍ യാത്ര നടത്തിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയതായാണ് സൂചന. ശരത്തിന്റെ പാസ്‌പോര്‍ട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ആറാം പ്രതിയാണ് ശരത്. ഇയാള്‍ ദിലീപിന്റെ അടുത്ത സുഹൃത്താണ്. നേരത്തെ ദിലീപ് അറസ്റ്റിലാകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നത് ശരത് ആണ്.. ദിലീപിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയ ശേഷം ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ ശരത് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല.
മാത്രമല്ല മുന്‍കൂര്‍ ജാമ്യം തേടി ശരത് ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. തനിക്ക് ഈ കേസുമായി യാതൊരു തരത്തിലുളള ബന്ധവും ഇല്ലെന്നും അറസ്റ്റ് തടയണം എന്നും ആവശ്യപ്പെട്ട് കൊണ്ടുളളതാണ് ഹര്‍ജി. മാത്രമല്ല പോലീസ് കള്ളക്കേസ് ചുമത്തി നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നതായും ശരത് ആരോപിക്കുന്നു. വിഐപി ശരത് തന്നെ ആണോ എന്നത് ഉറപ്പിക്കേണ്ടത് അന്വേഷണ സംഘത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച് കൊണ്ടുളള ദിലീപ് അടക്കമുളളവരുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
Recommended Video