മരടിലെ ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രിമിനൽ കേസ്; 3 മാസത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിച്ചുനീക്കും
കൊച്ചി: മരടിലെ വിവാദ ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ സർക്കാർ തീരുമാനം. നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിച്ചവർക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിർദ്ദേശം നൽകി. താമസക്കാർക്ക് ഉണ്ടാകുന്ന നഷ്ടം ഫ്ലാറ്റ് നിർമാതാക്കളിൽ നിന്ന് ഈടാക്കാനാണ് സർക്കാർ നീക്കം. ഫ്ലാറ്റ് നിർമിച്ച കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്താനാകുമോയെന്ന കാര്യവും സർക്കാർ പരിശോധിക്കുന്നുണ്ട്. പുനരധിവാസ പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക്ക്; തിരഞ്ഞെടുപ്പിന് മുമ്പേ ഇംപീച്ച്മെന്റിന് നീക്കം!
മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. സുപ്രീം കോടതി വിധി നടപ്പിലാക്കാതെ മറ്റ് വഴികളില്ലെന്നും നിയമപരമായി ഇനി മറ്റു സാധ്യതകളില്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. കോടതി വിധി നടപ്പിലാക്കാൻ ഇനിയും കാലതാമസം ഉണ്ടായാൽ നിയമനടപടികൾ നേരിടേണ്ടി വരും.
മൂന്ന് മാസത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിച്ച് നീക്കും. ഫ്ലാറ്റ് പൊളിക്കുന്നതോടെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ രൂപരേഖയും സർക്കാർ തയ്യാറാക്കും, തീരദേശ പരിപാലന നിയമം ലംഘിച്ച് മരട് നഗരസഭാ പരിധിയിൽ പണിത കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കുനുള്ള നടപടികൾ ആരംഭിച്ചതായി ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഫ്ലാറ്റ് ഉടമകൾക്കൊപ്പമാണ് സർക്കാരെങ്കിലും സുപ്രീം കോടതി വിധി എതിരായ പശ്ചാത്തലത്തിൽ നിയമം നടപ്പിലാക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതി, ജലകണക്ഷനുകൾ വിച്ഛേദിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നിർദ്ദേശം നൽകി. പാചക വാതക കണക്ഷനുകൾ വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് എണ്ണ കമ്പനികൾക്കും സർക്കാർ കത്ത് നൽകിയിട്ടുണ്ട്. അതേസമയം ഫ്ലാറ്റ് നിർമ്മാണത്തിന്റെ എതെങ്കിലും ഘട്ടത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി.