മരട് ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രിമിനൽ കേസ്: ബാങ്ക് അക്കൌണ്ടുകൾ മരവിച്ചിച്ചു, നഷ്ടപരിഹാരം..
കൊച്ചി: പൊളിച്ചുമാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ട ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുത്തു. അഞ്ച് കമ്പനികളുടെ ഉടമകളെയാണ് കേസിൽ പ്രതിയാക്കിയിട്ടുള്ളത്. കേസെടുത്തവരുടെ ബാങ്ക് അക്കൌണ്ടുകളും ഇതിനോടകം മരവിപ്പിച്ചിട്ടുണ്ട്. വഞ്ചനാക്കുറ്റം ചുമത്തി പനങ്ങാട് പോലീസാണ് കേസെടുത്തിട്ടുള്ളത്. ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിൽ നിർമാതാക്കൾക്കെതിരെ കേസെടുക്കാനും ഇവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ധാരണയായിരുന്നു.
ഉദ്യോഗസ്ഥ തലത്തിൽ നിർണായക അഴിച്ചുപണി: മുഹമ്മദ് ഹനീഷിനെ കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്ന് നീക്കി
മരടിൽ തീരദേശപരിപാലന ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ച് നീക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ലോക്നാഥ് ബെഹ്റക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ ആദ്യത്തോടെ ഇതിനുള്ള നടപടി ക്രമങ്ങളും ആരംഭിക്കും. അതേമസമയം പൊളിച്ച് നീക്കാനുള്ള ഫ്ലാറ്റുകളിൽ കെഎസ്ഇബി നോട്ടീസ് പതിച്ച് തുടങ്ങിയിട്ടുണ്ട്.
ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി വൈദ്യുതി ബന്ധം വിഛേദിക്കുന്നത് സംബന്ധിച്ച അറിയിപ്പാണ് നോട്ടീസ്. വാട്ടർ അതോറിറ്റിയും നോട്ടീസ് നൽകിയിട്ടുണ്ട്. ഇതോടെ ഫ്ലാറ്റുകളിലെ കുടിവെള്ള വിതരണവും തടസ്സപ്പെടും. മരട് ഫ്ലാറ്റ് വിഷയത്തിൽ സുപ്രീം കോടതി യുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചത്.