കവളപ്പാറയിലെ മണ്ണിനടിയിൽ ഇപ്പോഴും മനുഷ്യനുണ്ട്, ദുരന്തമുഖത്ത് വൈദികരുടെ സെൽഫി പിടുത്തം!
കവളപ്പാറ: റോഡപകടങ്ങള്‍ പോലുളളവ നടക്കുമ്പോള്‍ ഇരയായ ആളുകളെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്ന ആളുകളുണ്ട് നമുക്കിടയില്‍. അത്തരക്കാരെ ഈ പ്രളയ ദുരന്ത കാലത്തും കാണാം. മലപ്പുറം ജില്ലയിലെ കവളപ്പാറയാണ് ഇക്കുറി സംസ്ഥാനത്ത് പേമാരി മൂലം ദുരന്തഭൂമിയായി മാറിയത്. ഇവിടെ ഉരുള്‍ പൊട്ടലില്‍ നിരവധി പേരാണ് മരിച്ചത്. നഷ്ടങ്ങള്‍ ഉള്ക്കൊള്ളുളള ശക്തി പോലും ഇല്ലാതെ നിരവധി പേരാണ് ഇവിടെ ക്യാംപുകളില്‍ കഴിയുന്നത്.
അതിനിടെ ദുരന്തത്തിന്റെ കാഴ്ച കാണാനും ദൃശ്യം പകര്‍ത്താനും സെല്‍ഫി എടുക്കാനും വേണ്ടി നിരവധി പേരാണ് കവളപ്പാറയിലേക്ക് എത്തുന്നത്. അക്കൂട്ടത്തില്‍ ചില വൈദികര്‍ പകര്‍ത്തിയ സെല്‍ഫി വിവാദത്തിലായിരിക്കുകയാണ്.
അപകടം നടന്ന സ്ഥലത്തിന് സമീപത്തുളള നിര്‍മ്മാണം പൂര്‍ത്തിയാവാത്ത കെട്ടിടത്തിന് മുകളില്‍ നിന്നാണ് ളോഹ അണിഞ്ഞ ഒരു കൂട്ടം വൈദികരുടെ സെല്‍ഫി പിടുത്തം. ഇവര്‍ക്ക് പിറകില്‍ ഇപ്പോഴും ആളുകള്‍ മറഞ്ഞ് കിടക്കുന്ന കുന്ന് ഇടിഞ്ഞ് വീണ സ്ഥലം കാണാം. സെല്‍ഫി എടുക്കുന്ന വൈദികന് ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. ഈ സെല്‍ഫി പകര്‍ത്തല്‍ മറ്റാരോ പകര്‍ത്തി ഫേസ്ബുക്കിലിടുകയായിരുന്നു. ഇത് വൈറലായതോടെ വൈദികരുടെ ഈ പ്രവര്‍ത്തിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ഏഴ് വൈദികരാണ് ഈ ചിത്രത്തിലുളളത്. നേരത്തെ മുതല്‍ കവളപ്പാറയിലേക്ക് നിരവധി പേരാണ് ഫോട്ടൊ പിടുത്തത്തിനായി എത്തുന്നത്. ഇത് രക്ഷാ പ്രവര്‍ത്തനത്തേയും കവളപ്പാറയിലേക്കുളള ഗതാഗതത്തേയും ബാധിച്ചിരുന്നു. ഇതോടെ ഡിസാസ്റ്റര്‍ ടൂറിസം അവസാനിപ്പിക്കണം എന്ന് കേരള പോലീസ് ഇക്കൂട്ടര്‍ക്ക് മുന്നറിയിപ്പ് നല്കുകയുമുണ്ടായി. രക്ഷാ പ്രവർത്തനം നടന്ന് കൊണ്ടിരിക്കുന്ന കവളപ്പാറയിൽ നിന്ന് ഇതുവരെ 40 മൃതദേഹങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്.