പി ജയരാജൻ മാത്രമല്ല, തോമസ് ഐസകും പിണറായിയുടെ കണ്ണിലെ കരട്.. പുരയ്ക്ക് മേലെ ചാഞ്ഞാൽ വെട്ടിനീക്കും
Recommended Video
തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ തീര്‍ത്തും പ്രതിസന്ധിയിലായ സിപിഎമ്മിനെ കൂടുതല്‍ വെട്ടിലാക്കിയിരിക്കുകയാണ് വ്യക്തിപൂജ വിവാദം. കണ്ണൂര്‍ ലോബിയിലെ ശക്തനായ നേതാവ് പി ജയരാജന് എതിരെ ഉയര്‍ന്ന വിമര്‍ശനം പാര്‍ട്ടി പ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇനിയൊരു വിഎസ് അച്യുതാനന്ദന്‍ സിപിഎമ്മില്‍ വേണ്ടെന്നത് തന്നെയാണ് പാര്‍ട്ടി നേതൃത്വം മുന്നോട്ട് വെയ്ക്കുന്ന കൃത്യമായ സന്ദേശം. അത് ജയരാജനായാലും തോമസ് ഐസക് ആയാലും, പുരയ്ക്ക് മേലെ ചാഞ്ഞാല്‍ വെട്ടി നീക്കുമെന്നതാണ് സിപിഎം നിലപാട്. പി ജയരാജന് പിന്നാലെ തോമസ് ഐസകും സ്വയം മഹത്‌വല്‍ക്കരണത്തിന്റെ പേരില്‍ നോട്ടപ്പുള്ളിയായിരിക്കുകയാണ്.
ദിലീപ് കേസിന് പിന്നാലെ സിനിമാലോകം രണ്ട് തട്ടിൽ.. ചാനൽ വേണ്ടെന്ന് ഫിലിം ചേമ്പർ, നടക്കില്ലെന്ന് അമ്മ!
പി ജയരാജന് വിമർശനം
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ പുകഴ്ത്തുന്ന സംഗീത ആല്‍ബവും ഡോക്യുമെന്ററിയും ജില്ലാ കമ്മിറ്റി തയ്യാറാക്കിയ കുറിപ്പുമെല്ലാമാണ് പി ജയരാജനെ കുഴപ്പത്തിലാക്കിയത്. പാര്‍ട്ടിക്ക് മുകളില്‍ വളരാനുള്ള ശ്രമമാണ് പി ജയരാജന്റേത് എന്നതാണ് വിമര്‍ശനം. വ്യക്തി പൂജ സിപിഎം അംഗീകരിക്കുന്നതല്ല. സ്വയം മഹത്വവല്‍ക്കരണത്തിന്റേ പേരില്‍ നേരത്തെ വിഎസ് അച്യുതാനന്ദനെ പാര്‍ട്ടി ഔദ്യോഗിക പക്ഷം വളഞ്ഞിട്ട് ആക്രമിച്ചിട്ടുള്ളതാണ്.
ഐസകും വിവാദത്തിൽ
വിഎസ്സിനെതിരെയുള്ള ആക്രമണത്തിന് മുന്‍നിരയില്‍ നിന്നവരില്‍ പി ജയരാജനുമുണ്ട്. അതേ വിവാദം തന്നെ ജയരാജനേയും പിടികൂടിയിരിക്കുന്നു. പി ജയരാജനെ കൂടാതെ തോമസ് ഐസകിനും സംസ്ഥാന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം നേരിട്ടു. അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലാണ് തോമസ് ഐസക് വിമര്‍ശിക്കപ്പെട്ടത്. കേരളത്തെ കമ്മ്യൂണിസ്റ്റുകളുടെ സ്വപ്‌നഭൂമിയായി ചിത്രീകരിക്കുന്നതായിരുന്നു ലേഖനം
വാഷിംഗ്ടൺ പോസ്റ്റിലെ ലേഖനം
കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ഭാവി തോമസ് ഐസകിലാണ് എന്ന തരത്തില്‍ ലേഖനം വന്നതാണ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചോ വിഎസ് അച്യുതാനന്ദനെക്കുറിച്ചോ കേരളത്തിലെ മറ്റ് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ലേഖനത്തില്‍ പരാമര്‍ശമില്ല. മറിച്ച് തോമസ് ഐസകിന്റെ അഭിപ്രായവും ജനകീയ ഇടപെടലുകളുടെ ചിത്രീകരണവും മാത്രമാണ് ലേഖനത്തില്‍ എന്നതാണ് വിമർശനമുയരാൻ കാരണം.
ഇത് വ്യക്തിപൂജ
ആലപ്പുഴയില്‍ ദിവസങ്ങളോളം താമസിച്ചാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ടർമാർ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. തോമസ് ഐസകിനെ ഐഡിയലിസ്റ്റ് എന്നാണ് പത്രം വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് വ്യക്തിപൂജയുടെ ഭാഗമാണ് എന്നാണ് വിമര്‍ശനം. ഐസകിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉന്നയിച്ചുവെന്നാണ് അറിയുന്നത്. എന്നാല്‍ ലേഖനം അത്തരത്തില്‍ അവതരിക്കപ്പെട്ടതില്‍ തനിക്ക് പങ്കില്ലെന്നതാണ് ഐസക് നല്‍കിയ വിശദീകരണം.
ഐസക് പ്രിയപ്പെട്ടവനല്ല
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ചിലര്‍ക്ക് നേരത്തെ തന്നെ അത്ര പ്രിയപ്പെട്ടവനല്ല മന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രിക്കസേരയിലേക്ക് പിണറായിക്കൊപ്പം തോമസ് ഐസകിന്റെ പേരും തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന് കേട്ടിരുന്നു. വിഎസ് സര്‍ക്കാരിലെ മികച്ച പ്രകടനവും ജനകീയ വിഷയങ്ങളിലെ ഇടപാടുകളും ഐസകിനെ ജനത്തിന് പ്രിയങ്കരനാക്കിയിരുന്നു. പാര്‍ട്ടിക്ക് മുകളിലേക്ക് മാത്രമല്ല, തനിക്ക് മുകളിലേക്കും ആരും വളരേണ്ട എന്നതാണോ പിണറായി വിജയന്‍ ലക്ഷ്യമിടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.