മഞ്ഞുമ്മല്‍ ബോയ്സിനെതിരായ വിമർശനം ജയമോഹൻറെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്ന്: എംഎ ബേബി
കൊച്ചി: കേരളവും തമിഴ്നാടും ഏറ്റെടുത്ത മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിനെതിരെ മോശമായ രീതിയില്‍ വിമർശനം നടത്തിയ സാഹിത്യകാരന്‍ ബി ജയമോഹനെതിരെ സി പി എം പോളിറ്റ് ബ്യൂറോ അഗം എം എ ബേബി. "ജയമോഹൻ നായർ മലയാളികളെ അധിക്ഷേപിച്ചു നടത്തിയ 'പെറുക്കികൾ' എന്ന പ്രയോഗം ജയമോഹൻറെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നു കൂടി വരുന്നതാണ്" എന്നാണ് എം എ ബേബി ഫേസ്ബുക്കില്‍ കുറിക്കുന്നത്.
എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ-മലയാളിയായ തമിഴ് എഴുത്തുകാരൻ ജയമോഹൻ എന്ന ജയമോഹൻ നായർ മലയാളികളെ അധിക്ഷേപിച്ചു നടത്തിയ 'പെറുക്കികൾ' എന്ന പ്രയോഗം ജയമോഹൻറെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നു കൂടി വരുന്നതാണ്. മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാർ ശ്രമത്തിൻറെ ഭാഗമാണ് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയെ ചാരി ഒരു വിവാദമുണ്ടാക്കാൻ ജയമോഹൻ നടത്തുന്ന ശ്രമങ്ങൾ. കേരളസ്റ്റോറി എന്ന സിനിമയുടെ ഒക്കെ പിന്നാലെയാണ് വിവാദവ്യവസായിയായ ജയമോഹൻറെ കർസേവ.

പക്ഷേ, എനിക്കു പറയാനുള്ളത് ഇതാണ്- അതെ , ഞങ്ങൾ പെറുക്കികൾ ആണ്! (പണ്ട് കേശവദേവും കെടാമംഗലം പപ്പുക്കുട്ടിയും രാമദാസും കൂടെ സ്വയം നല്കിയ വിളിപ്പേര് പറവൂരിലെ മൂന്നു പോക്രികൾ എന്നായിരുന്നു.) പക്ഷേ, ഈ പെറുക്കികൾ സംഘടിച്ച്, സമരം ചെയ്ത് ഇന്ത്യയിലെ ഏറ്റവും പുരോഗതിയുള്ള സമൂഹത്തെ സൃഷ്ടിച്ചു. ഈ പെറുക്കികൾ തന്നെയാണ് ജാതി ജന്മി നാടുവാഴി മേധാവിത്വത്തിന്റെ അടിത്തറ തകർത്തുവിട്ടത്.
ഈ പെറുക്കികൾ ഉണ്ടാക്കിയ വിപ്ലവത്തിൽ ജയമോഹനെപ്പോലെയുള്ള ആളുകൾക്ക് അസ്വസ്ഥതയുണ്ട് എന്നത് തന്നെയാണ് ഞങ്ങളുടെ മഹത്വം. ജയമോഹൻറെ അന്യഥാ ആകർഷകമായ പലരചനകളിലും ഒളിഞ്ഞും തെളിഞ്ഞും കടന്നുവരുന്ന സംഘപരിവാർ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ മാത്രമല്ല, 'നൂറു സിംഹാസനങ്ങൾ' പോലുള്ളഅതിപ്രശസ്ത കൃതികളിൽ പോലും ഒരു സൂക്ഷ്മവായനയിൽ വെളിപ്പെടുന്നതാണ്.
ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഖ്യാതസംഗീതജ്ഞരിൽ അനന്യനായ ടി എം കൃഷ്ണയുടെ 'പുറംപോക്ക് ' എന്ന ഒരു പാട്ട് ഉണ്ട്. അത് പുറംപോക്കിലെ പെറുക്കികളെയാണ് ആഘോഷിക്കുന്നത്. ആ പാട്ടാണ് ജയമോഹൻറെ അധിക്ഷേപത്തിന് തക്കമറുപടി. - എംഎ ബേബി കുറിപ്പ് അവസാനിപ്പിക്കുന്നു.
നേരത്തെ മഞ്ഞുമ്മല്‍ ബോയ്സിന്റെ സംവിധായകന്‍ ചിദംബരത്തിന്റെ അച്ഛന്‍ സതീഷ് പൊതുവാളും രംഗത്ത് വന്നിരുന്നു. 'മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ആർ എസ് എസ് കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതിൽ അത്ഭുതപ്പെടേണ്ടെന്ന് പറഞ്ഞത് പ്രിയ സുഹൃത്ത് ഓ കെ ജോണിയാണ്. കാരണം , ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ്. ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല, കയ്യിൽ ചരടുകെട്ടിയവരുമില്ല' എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
'പണിയെടുക്കുന്നവർക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത്. അത് പരിവാരത്തിന് ദഹിക്കാത്തതിൽ അത്ഭുതമില്ല. അല്ലാതെ പുളിശ്ശേരി കുടിച്ച് വളിവിട്ടു നടക്കുന്ന ആറാം തമ്പുരാന് വേണ്ടി വീണു ചാവുന്നവരല്ല. ചങ്ങാത്തമാണ് അതിൻ്റെ സത്ത. ജയമോഹനേപ്പോലെ ഒരു ആറെസ്സെസ്സുകാരെ പ്രകോപിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ട്.' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications