വീണ്ടും ബിജെപി അന്വേഷണ കമ്മീഷനെ നിയോഗിക്കും? റിപ്പോർട്ട് ചോർച്ച അന്വേഷിക്കും, കുമ്മനത്തിന് വിമർശനം!
മെഡിക്കൽ കോഴ വിവാദം ചർച്ച ചെയ്യാൻ ചേർന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിൽ കുമ്മനം രാജശേഖരന് രൂക്ഷ വിമർശനം
തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദം ചർച്ച ചെയ്യാൻ ചേർന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിൽ കുമ്മനം രാജശേഖരന് രൂക്ഷ വിമർശനം. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച് രാജ, നളിന്‍ കട്ടീല്‍ എം പി, അഖിലേന്ത്യ ജോയന്റ് സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. കോഴ അന്വേഷണത്തിന് കമ്മിഷനെ നിയമിച്ചക് കോർ കമ്മിറ്റിയെ അറിയിച്ചില്ലെന്നും പലവിവരങ്ങളും അറിഞ്ഞത് മാധ്യമങ്ങൾ വഴിയാണെന്നും നേതാക്കൾ കുമ്മനത്തിനെതിരെ ആരോപണം ഉന്നയിച്ചു.
അന്വേഷണ കമ്മിഷൻ അംഗമായിരുന്ന എകെ നസീറിന്റെ ആലുവയിലെ ഹോട്ടലിൽനിന്നാണ് വി മുരളീധരൻ പക്ഷ നേതാക്കൾക്കു റിപ്പോർട്ടു ചോർന്ന് കിട്ടിയതെന്നാണു പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലേക്ക് പാര്‍ട്ടി കടക്കുമ്പോള്‍ ഉണ്ടാവുന്ന വിവാദങ്ങള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ദേശീയനേതാക്കള്‍ യോഗത്തിൽ പറഞ്ഞു.

മെഡിക്കൽ കോളജ് കോഴ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചോർന്നത് അന്വേഷിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം പുതിയ അന്വേഷണ കമ്മിഷനെ നിയോഗിച്ചേക്കുമെന്നാണ് സൂചനകൾ. മെഡിക്കല്‍ കോഴ വിവാദത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് യോഗത്തിൽ ഉന്നയിച്ചു. ചില സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ പേരടക്കം അദ്ദേഹം പറഞ്ഞെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
തനിക്ക് നേരെയുണ്ടായ ആരോപണങ്ങളും അതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും വിശദമായും വൈകാരികമായും എംടി രമേശ് യോഗത്തില്‍ സംസാരിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. എകെ നസീര്‍ വഴിയാണ് അന്വേഷണറിപ്പോര്‍ട്ട് ചോര്‍ന്നതെന്ന് വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാന്‍ കോര്‍കമ്മിറ്റി യോഗത്തിൽ തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications