പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഒഴുകുന്നത് കോടികളുടെ കള്ളപ്പണം; എംവി ഗോവിന്ദൻ
കള്ളപ്പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന പാർട്ടിയാണ് ബി ജെ പിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട് ബി ജെ പി മുൻ ഓഫീസ് സെക്രട്ടറി നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പണാധിപത്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ പാർട്ടിയാണ് ബി ജെ പി. ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഞങ്ങളെ ഉത്കണ്ഠപ്പെടുത്തുന്നത് പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് കള്ളപ്പണവും ആണ് ഇത്തരത്തിൽ ഒഴുക്കിക്കൊണ്ടിരിക്കുന്നത് എന്നതാണ്. ഇലക്ടറൽ ബോണ്ടെന്ന പേരിൽ സ്വീകരിക്കുന്ന കോടിക്കണക്കിന് രൂപയാണ് ഇന്ത്യയിലുടനീളം തിരഞ്ഞെടുപ്പിന് വേണ്ടി ബി ജെ പി ഒഴുക്കുന്നത്.

ബി ജെ പിയുടെ ഓഫീസ് സെക്രട്ടറി തന്നെയാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അറിഞ്ഞാണ് ഈ പണം വന്നത് എന്നാണ് വെളിപ്പെടുത്തൽ. വിഷയത്തിൽ ഫലപ്രദമായ അന്വേഷണം നടത്തണം. ഇക്കാര്യം എന്തുകൊണ്ടാണഅ ഇ ഡി അന്വേഷിക്കാത്തത്. മൂന്നരക്കോടി രൂപ കൈകാര്യം ചെയ്യാൻ അവകാശമുള്ള, അവരുടെ ഓഫീസിൽ എല്ലാ കാര്യങ്ങൾക്കും അവകാശമുള്ള ആളാണ് സതീശൻ. അയാളെ വിലക്കെടുക്കേണ്ട കാര്യം സി പി എമ്മിനില്ല', എം വി ഗോവിന്ദൻ പറഞ്ഞു.
കൊടകര കുഴൽപ്പണക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ബി ജെ പി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷ് നടത്തിയിരിക്കുന്നത്. കോടികളുടെ കുഴൽപ്പണം ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്നാണ് ഇയാൾ പറയുന്നത്. കേസിലെ സാക്ഷി കൂടിയാണ് സതീഷ്. ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നതെന്നും ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോൾ അവിടെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉണ്ടായിരുന്നുവെന്നും സതീഷ് പറയുന്നു.കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ലാ ഓഫീസിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ കോടികളാണെന്നും സതീഷ് പറഞ്ഞു. കൊടകര കുഴൽപ്പണ കേസിൽ ബി ജെ പിക്ക് ബന്ധമില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ആവർത്തിക്കുന്നതിനിടെയാണ് പാർട്ടിയെ വെട്ടിലാക്കിയുള്ള ഇപ്പോഴത്തെ വെളിപ്പെടുത്തൽ. എന്നാൽ സി പി എം സതീഷിനെ വിലക്കെടുത്തുവെന്നാണ് വെളിപ്പെടുത്തലിനോട് ബി ജെ പി പ്രതികരിച്ചത്.












Click it and Unblock the Notifications