പാഞ്ചാലിമേട്ടിലേക്ക് സമരവുമായി കെപി ശശികലയും സംഘവും, മരക്കുരിശുകൾ നീക്കം ചെയ്തു, പുതിയ വിവാദം!
പാഞ്ചാലിമേട്: ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടില്‍ സ്ഥാപിച്ചിരുന്ന മരക്കുരിശുകള്‍ നീക്കം ചെയ്തു. ഇടുക്കി ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് കുരിശുകള്‍ മാറ്റിയത്. ദുഖവെള്ളി ദിവസം സ്ഥാപിച്ച കുരിശുകളാണ് പളളി ഭാരവാഹികള്‍ നീക്കം ചെയ്തത്. നേരത്തെ മുതല്‍ പാഞ്ചാലിമേട്ടിലുളള സിമന്റ് കുരിശ് നീക്കം ചെയ്തിട്ടില്ല.
പാഞ്ചാലിമേട്ടില്‍ കുരിശുകള്‍ സ്ഥാപിച്ചതിനെ ചൊല്ലി ബജ്രംഗ്ദള്‍ അടക്കമുളള തീവ്ര ഹിന്ദു സംഘടനകള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം അഴിച്ച് വിട്ടിരുന്നു. മാത്രമല്ല കുരിശിന് മുന്നിലായി ബംജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ശൂലം സ്ഥാപിക്കുകയും ചെയ്തിരുന്നു.

ശൂലം ഇവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മതസ്പര്‍ധയുണ്ടാക്കാനുളള ശ്രമത്തിന് എതിരെ പെരുവന്താനം പോലീസ് കേസെടുത്തിരിക്കുകയാണ്. ഇതേ ഭൂമിയില്‍ തന്നെ അമ്പലവും സ്ഥിതി ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഭൂമി ആണെങ്കിലും രണ്ടിടത്തേക്കും സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് തീര്‍ത്ഥാടനം അനുവദിച്ചിരുന്നു. എന്നാലിപ്പോള്‍ പുതിയ വിവാദം ഉയര്‍ന്നതോടെ അമ്പലത്തിന്റെയും പള്ളിയുടേയും കാര്യത്തില്‍ വേണ്ടത്ര കൂടിയാലോചന നടത്താതെ തീരുമാനമെടുക്കില്ലെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം പാഞ്ചാലിമേട് വിഷയം ശക്തമായി ഉയര്‍ത്തിക്കൊണ്ട് വരാനാണ് ചില ഹിന്ദു സംഘടനകളുടെ നീക്കം. കെപി ശശികലയുടെ നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദി അടക്കമുളള സംഘടനകള്‍ നാളെ പാഞ്ചാലിമേട്ടിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ചിന് ശേഷം സമര പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications