ഷുഹൈബ് വധക്കേസിൽ അട്ടിമറി??? ജില്ലാ പോലീസ് മേധാവി ലീവിൽ!!!
ഷുഹൈബ് വധം അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ഇരിട്ടി ഡി.വൈ.എസ്.പി ശ്രമിക്കുന്നതായി ആക്ഷേപം ശക്തം. ഇപ്പോൾ പിടികൂടിയ രണ്ടുപ്രതികളും ഡമ്മികളാണെന്നും കേസിൽ നടത്തുന്ന ബാഹ്യഇടപെടലുകളിൽ മനംമടുത്താണ് ജില്ലാ പോലീസ് മേധാവി ലീവിൽ പോയതെന്നുമാണ് ആരോപണം. ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കാനിരിക്കുകയാണ്.
ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസിൽ മുഴുവൻ പ്രതികളെയും പിടികൂടുന്നതിന് മുമ്പ് ജില്ലാ പൊലീസ് മേധാവി ലീവിൽ പോയത് അസാധാരണ സംഭവമാണെന്ന ആരോപണവും കോൺഗ്രസ് ഉയർത്തുന്നുണ്ട്. യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ സി.പി.എമ്മിനൊപ്പം പൊലീസും ശ്രമിക്കുന്നതിനെ ജനകീയ പ്രക്ഷോഭത്തോടെ ചെറുത്തുതോൽപ്പിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
അവർ ഡെമ്മി; അഞ്ചംഗ സംഘം പ്രതികൾ
നിലവിൽ അറസ്റ്റിലായ എം.വി ആകാശും രജിൻ രാജും ഡമ്മി പ്രതികളാണെന്ന ആരോപണം ശക്തമാണ്. സി.പി.എം പ്രാദേശിക നേതാക്കൾക്കൊപ്പെമെത്തിയാണ് ഇരുവരും പൊലീസിൽ കീഴടങ്ങിയത്. നേരത്തെ ആർ.എസ്.എസുകാരനെ കൊലപ്പെടുത്തിയ കേസിലും ഇരുവരും പ്രതികളാണ്. തങ്ങളാണ് ഷുഹൈബിനെ കൊന്നതെന്ന് ഇവർ കുറ്റസമ്മതം നടത്തിയിട്ടും പൊലീസിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ ഇതു മുഖവിലക്കെടുത്തിട്ടില്ല. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവർത്തകരായ അഞ്ചംഗമാണ് കൊലപാതകത്തിന് പിന്നിലെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.
സുധാകരൻ നിരാഹാരത്തിലേക്ക്
യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ. സുധാകരന്‍റേയും യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരസമരവും ഉടൻ ആരംഭിക്കും. സെക്രട്ടറിയേറ്റ് മാർച്ചും നടത്തും
കൊലയിൽ ബന്ധമില്ലെന്ന് കൊടിയേരി
നിലവിൽ അറസ്റ്റിലായ പ്രതികൾ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് ഒപ്പം നിൽക്കുന്ന ഫോട്ടോകൾ പുറത്തുവന്നതോടെ പ്രതിരോധത്തിലായ സി.പി.എം തങ്ങൾക്ക് കൊലയിൽ ബന്ധമില്ലെന്ന വാദവുമായി വീണ്ടും രംഗത്തെത്തി. പാർട്ടിക്ക് പങ്കില്ലെന്നും പ്രവർത്തകർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും കൊടിയേരി ബാലകൃഷ്ണൻ ഫെയ്സ് ബുക്കിലെ പോസ്റ്റിൽ വ്യക്തമാക്കി.
മനസാക്ഷിയുള്ളവർ ചെയ്യില്ല
ഷുഹൈബ് വധം മനസാക്ഷിയുള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് വി.എസ്.അച്ച്യുതാനന്ദൻ പറഞ്ഞു. ഷുഹൈബ് വധം അപലപനീയമാണെന്ന് ഇന്നലെ ഫെയ്സ് ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. കൊലപാതകം നടന്നിട്ട് ആറ് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത്. അതേസമയം ഇപ്പോഴും മാദ്ധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുകയാണ് മുഖ്യമന്ത്രി.
കൊല്ലുകയല്ല ലക്ഷ്യമെന്ന്
ഷുഹൈബിന്റെ കാല് വെട്ടുകയായിരുന്നു ലക്ഷ്യമെന്നും കൊല്ലാൻ പദ്ധതിയിട്ടിരുന്നില്ലെന്നുമാണ് പിടിയിലായ പ്രതികൾ നൽകിയ മൊഴി. അതേസമയം 37 തവണ തലങ്ങും വിലങ്ങും വെട്ടുകയും ശരീരഭാഗങ്ങൾ വേർപ്പെടുത്തിയുമാണ് കൊലപാതകം അരങ്ങേറിയതെന്നതിനാൽ പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. ആസൂത്രിതമായ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.